കൊടുംകാട്...കാടിനുള്ളിൽ നരഭോദികളായ കടുവകൾ...സാഹസികരമായ സഫാരികൾ..വന്യജീവി പ്രേമികൾക്കും ഫോട്ടോഗ്രാഫർമാർക്കും നിറയെ കാഴ്ചകളൊരുക്കി വയ്ക്കുന്ന ഇടമാണ് ജിം കോർബെറ്റ് ദേശീയോദ്യാനം. മോഹിപ്പിക്കുന്ന പ്രകൃതിയും മാറിമറിയുന്ന കാഴ്ചകളും ഒക്കെയായി ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് ജിം കോർബെറ്റ് ദേശീയോദ്യാനം...
ഇന്ത്യയിലെ ഏറ്റവും പഴയ ദേശീയോദ്യാനം
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം എന്നറിയപ്പെടുന്നതാണ് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ താവളങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ഏറ്റവും വലിയ വന്യജീവി സങ്കേതവും കൂടിയാണ്.
മാറിവന്ന പേരുകൾ
1936 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. ആ സമയത്ത് ഹെയ്ലി നാഷണൽ പാർക്ക് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നും ഇടക്കാലങ്ങളിൽ പേരുണ്ടായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാംരംഗ ദേശീയോദ്യാനമായി ഇത് മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വേട്ടക്കാരിൽ ഒരാളായ ജിം കോർബെറ്റിനോടുള്ള ആദര സൂചകമായി ഇവിടം ജിം കോർബെറ്റ് ദേശീയോദ്യാനമായി മാറുകയായിരുന്നു.
ആരാണ് ജിം കോർബെറ്റ്
ഒരു നായട്ടുകാരനിൽ നിന്നും ഒരു നാടിനെ രക്ഷിച്ച വേട്ടകാരനും പിന്നീട് എഴുത്തുകാരനും ഫോട്ടോഗ്രാഫറുമെല്ലാം ആയി മാറിയ ബ്രിട്ടീഷ് ഇന്ത്യക്കാരനാണ് എഡ്വേർഡ് ജിം കോർബറ്റ് എന്ന ജിം കോർബറ്റ്. ചമ്പാവത്തിൽ 430 പേരെ പിടിച്ച ബംഗാൾ കടുവയെ വെടിവെച്ചുക1ന്ന് ഒരു നാടിനെ തന്നെ രക്ഷിച്ച രക്ഷകനാണ് ജി കോർബെറ്റ്. മനുഷ്യരെ അക്രമിക്കുന്ന മൃഗങ്ങളെ മാത്രം വേട്ടയാടിയിരുന്ന ആളായിരുന്നു അദ്ദേഹം.
ജിം കോർബെറ്റ് ദേശീയോദ്യാനം
കടുവകളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് ടൈഗർ പദ്ധതിയിൽ ആദ്യം ഉൾപ്പെട്ട ദേശീയോദ്യാനമാണിത്. .1913 ൽ ഇവിടെ 40000 കടുവകൾ ഉണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതിനെത്തുടർന്നാണ് പ്രോജക്ട് ടൈഗർ പദ്ധതി തുടങ്ങുന്നത്. 1288 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് കിടക്കുന്നത്.
കടുവയെയും പുലിയയെും കാണാം
കാടിനുള്ളിലെ കാഴ്ചകളിൽ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നവരിൽ അധികവും. ഇവിടെ താമസിച്ച് ജംഗിൾ സഫാരി നടത്തിപോകുവാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.
എഴുപതിനായിരത്തിലധികം സന്ദർശകർ
കാടിനെ സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ജിം കോർബെറ്റ് ദേശീയോദ്യാനം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. സീസണാകുമ്പോൾ എഴുപതിനായിരത്തിലധികം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്
ഇവിടെ എത്തിയാൽ
പാർക്ക് മുഴുവൻ ചുറ്റിയടിച്ചു കാണാം എന്ന ധാരണയിൽ ഇവിടേക്ക വരണ്ട. തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലേക്ക് മാത്രമേ സഞ്ചാരികൾക്ക് ഇവിടം പ്രവേശനം അനുവദിക്കാറുള്ളൂ. പുൽമേടുകൾ മുതൽ ചടുപ്പു നിലങ്ങള്, മലകൾ, നദീ തീരങ്ങൾ, തടാകങ്ങൾ തുടങ്ങിയവയാണ് ഇതിനകത്തുള്ളത്. പ്രകൃതി ഭംഗിയും വന്യജീവികളെയും ഒരുപോലെ കാണുവാൻ സാധിക്കുന്നിടങ്ങളിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിവിധ സോണുകളിലായാണ് ഇവിടം തിരിച്ചിരിക്കുന്നത്.