മരുഭൂമിയുടെ നാട് എന്ന് വിളിക്കപ്പെടുമ്പോഴും അതിനെല്ലാം അപ്പുറം മറ്റെന്തൊക്കയോ ആണ് ഈ നാട്. സംസ്കാരത്തിലും കലകളിലും നിർമ്മിതിയിലും ഒന്നും മറ്റൊരിടത്തിനും ഒപ്പമെത്താൻ കഴിയാത്തവണ്ണം രാജസ്ഥാൻ എന്നും സഞ്ചാരികൾക്ക് വിസ്മയമാണ് നല്കുക. അത്തരത്തിലൊന്നാണ് ഗ്രാമങ്ങളിലൂടെ സംഗീതത്തിനൊപ്പമുള്ള യാത്ര. നാട്ടുമ്പുറങ്ങളിലൂടെ സംഗീതവുമായി അലയുന്ന രാജസ്ഥാൻ കബീർ യാത്രയുടെ വിശേഷങ്ങൾ!! കബീര്‍ രചനകൾക്കും ഇന്ത്യൻ ഫോക് ലോർ സംഗീതത്തിനും മുൻഗണന നല്കി രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന സംഗീത വിരുന്നാണ് രാജസ്ഥാൻ കബീർ യാത്ര എന്നറിയപ്പെടുന്നത്. ഒക്ടോബർ രണ്ടു മുതല്‍ ഏഴു വരെ നടക്കുന്ന രാജസ്ഥാൻ കബീർ യാത്രയ്ക്ക് ബിക്കാനറിൽ നിന്നാണ് തുടക്കമാവുന്നത്. ആറു ദിവസം നീണ്ടു നിൽക്കുന്ന യാത്ര ജോധ്പൂർ, ജൈസാൽമീർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകും. കലാകാരൻമാരും സംഗീതജ്ഞരും സഞ്ചാരികളും അടങ്ങിയ ഈ യാത്രാസംഘത്തിൽ സംഗീതം മാത്രമാണ് മുഴങ്ങിക്കേൾക്കുക. സംഗീത സംവാദങ്ങളും കച്ചേരികളും സംഗീതോപകരണങ്ങളുടെ വായനയും സംഗീത സമാഗമങ്ങളും നേരം പുലരുന്നതുവരെ നീണ്ടു നിൽക്കുന്ന കച്ചേരികളും ഒക്കെ ഇതിന്റെ മാത്രം പ്രത്യേകതയാണ്. മദന്‍ ഗോപാല്‍ സിങ്ങ്, കല്ലു റാം ബന്‍ മാനിയ, ശബ് നം വീര്‍മാനി, ഗൗരാദേവീ, മീരാ ബായ്, കബീര്‍ കഫേ തുടങ്ങിയ സംഗീതജ്ഞരും പ്രശശ്തമായ സംഗീത സംഘങ്ങളും ഈ യാത്രയിലുണ്ട്. മനുഷ്യ സ്നേഹവും സൗഹാർദ്ദവും പ്രകൃതി സ്നേഹവും ജനങ്ങളിൽ ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് മുഖ്യസംഘാടകരായ ലോകായൻ ഇത് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടന്ന ബിക്കാനറടുത്തുള്ള റാവാല, ശ്രീദം ഗര്‍ഗാഹ്, ചിപ്പന്‍ കീ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ രാജസ്ഥാൻ കബീർ യാത്ര ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകായനോടൊപ്പം രാജസ്ഥാൻ പോലീസും ഇവരോട് സഹകരിക്കുന്നു. സംഘർഷ ബാധിത പ്രദേശങ്ങളിൽ സമാധാനം വളർത്താൻ ഈ യാത്ര സഹായിച്ചിട്ടുണ്ട് എന്ന അഭിപ്രായമാണ് പോലീസിനുമുള്ളത്. രാജസ്ഥാന്റെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൂടെ നടത്തുന്ന ഈ യാത്രയിൽ സഞ്ചാരികൾക്കും സംഗീതത്തെയും യാത്രയെയും സ്നേഹിക്കുന്നവർക്കും പങ്കെടുക്കാം. രാജസ്ഥാൻ കബീർ യാത്ര എന്നു പേരുള്ള സൈറ്റിൽ ഇതിനായി പേര് മുന്‍കൂട്ടി രജിസ്റ്റർ ചെയ്യണം.PC:Jean-Pierre Dalbéra