ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ ഒരു സ്വകാര്യ ദ്വീപില്‍ ഒരു രാജ്യം തന്നെ സ്ഥാപിച്ചിരിക്കുന്ന വിവാദ ആള്‍ദൈവമായ നിത്യാനന്ദയെ പരിചയമില്ലെ? ഇന്ത്യയില്‍ നിന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി രാജ്യം വിട്ടുപോയ സ്വാമി നിത്യാനന്ദയെന്ന സ്വയംപ്രഖ്യാപിത ആള്‍ ദൈവത്തിന്‍റെ സ്വന്തം രാജ്യമായ റിപ്പബ്ലിക് ഓഫ് കൈലാസ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൊവിഡ് സാഹചര്യത്തില്‍ തന്റെ കൈലാസയില്‍ പ്രവേശനം വിലക്കിയ നടപടിയെ തുടര്‍ന്നായിരുന്നു ഇത്.
കേള്‍ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നു പോലും മനസ്സിലാകാത്ത തരത്തിലുള്ള പ്രഖ്യാപനങ്ങളുളള എന്തിനധികം സ്വന്തമായി റിസര്‍വ്വ് ബാങ്ക് വരെയുളള കൈലാസ എന്ന രാജ്യത്തിന്‍റെ രസകരമായ വിശേഷങ്ങള്‍!!
റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസ
നിത്യാനന്ദയുടെ രാജ്യത്തിന്റെ ഔദ്യോഗിക ബാങ്കാണ് റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസ. കൈലാഷിയന്‍ ഡോളര്‍ എന്ന പേരിലാണ് രാജ്യത്തിന്റെ കറന്‍സി പുറത്തിറക്കിയിരിക്കുന്നത്. . ഇവിടുത്തെ നാണയങ്ങളാവട്ടെ, സ്വര്‍ണ്ണത്തിലാണ് പുറത്തിറങ്ങുക. ഹിന്ദു വിശ്വാസം അനുസരിച്ച പരിപാവനമായ ലോഹം എന്ന അര്‍ത്ഥത്തിലാണ് സ്വര്‍ണ്ണത്തെ കരുതുന്നതെന്നും അതിനാലാണ് തങ്ങള്‍ ഇങ്ങനെ പുറത്തിറക്കുന്നതെന്നുമാണ് ഇവിടുത്തെ വിശദീകരണം. ഒരു സ്വർണമുദ്ര 11.66 ഗ്രാമോളം സ്വർണമാണ്. കാൽകാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് കാസുകളും ഇവിടെ പുറത്തിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. .
തമിഴില്‍ പൊന്‍ കാസ് എന്നും സംസ്കൃത്തില്‍ സ്വര്‍ണ്ണ പുഷ്പ എന്നും സ്വര്‍ണ്ണ മുദ്ര എന്നും ഇതിനു പേരുണ്ട്. കൈലാഷിയന്‍ ഡോളര്‍ പുറത്തിറക്കിയതിനൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക നയ പുറത്തിറക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ നേരത്തെ അവകാശപ്പെട്ടിരുന്നു.
ഏറ്റവുമൊടുവിലായി കൈലാസ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ഇന്ത്യക്കാര്‍ക്ക് ഈ രാജ്യത്തേയ്ക്ക് പ്രവേശ വിലക്ക് പ്രഖ്യാപിച്ചതോടെയാണ്. ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ബ്രസീൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കും ഇവിടേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.