കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ മാറിയാണ് കരിക്കകം ക്ഷേത്രമുള്ളത്. പണ്ട് രാജഭരണകാലത്ത് രാജാവിന്‍റെ നീതി നിര്‍വ്വഹണ ക്ഷേത്രമായി അറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം പരീക്ഷണ ക്ഷേത്രമെന്നും വിശേഷിപ്പിക്കപ്പെടുന്നു. സത്യം ചെയ്യിക്കൽ ചടങ്ങുള്ള ഈ ക്ഷേത്രത്തിലെ മൂന്നു ശ്രീകോവിലുകളിലും ഒരു ദേവിയെത്തന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു ദേവീസങ്കല്‍പ്പത്തെ മൂന്ന് ഭാവങ്ങളില്‍ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്. നിർമ്മിതിയിലും വിശ്വാസത്തിലും ആചാരങ്ങളിലും പൂജകളിലുമെല്ലാം മറ്റു ക്ഷേത്രങ്ങളിൽ നിന്നും പല വ്യത്യാസങ്ങളും ഈ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും.
ഒന്നാമത്തെ നടയിൽ ഷാഡാധാര പ്രതിഷ്ഠയുള്ള പഞ്ചലോഹവിഗ്രഹം ആണ് ഒന്നാമത്തെ ശ്രീകോവിലിലുള്ളത്. ഈ നടയിലെത്തി പ്രാർത്ഥിച്ചാൽ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തടസ്സമില്ലാതെ കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നതിനായി ഈ നടയിലെത്തി തുടര്‍ച്ചയായി 13 വെള്ളിയാഴ്ച്ച രക്തപുഷ്പാര്‍ച്ചന നടത്തുന്നതും ദേവിദര്‍ശനം നടത്തുന്നതും വിശ്വാസികൾ ചെയ്തുപോരുന്നു. ദേവീനടയിലെ പൂജ എന്ന ഒരു നേരത്തെ പൂജ നടത്തുന്നതും ഫലദായകമാണെന്നാണ് വിശ്വാസം.
പിഴയടച്ചു നട തുറന്നാൽ രക്തചാമുണ്ഡി നടതുറപ്പു നേർച്ച ഇവിടുത്തെ പ്രധാന നേർച്ചയാണ്. രണ്ടാമത്തെ ശ്രീകോവിലിലെ രക്തചാമുണ്ഡിയുടെ നട തുറപ്പിച്ച് പ്രാർത്ഥിക്കുന്ന ഈ നേർച്ച വളരെ പ്രസിദ്ധമാണ്. എല്ലായ്പ്പോഴും അടഞ്ഞു കിടക്കുന്ന ഇതിന്റെ നട പൂജയുടെ സമയത്ത് മാത്രേ തുറക്കുകയുള്ളുവെങ്കിലും വിശ്വാസികൾക്ക് നേർച്ചയായി നടതുറപ്പിച്ച് പ്രാർത്ഥിക്കാം. പിഴ അടച്ചു തുറന്നു പ്രാര്‍ത്ഥിച്ചാല്‍ വിചാരിക്കുന്ന കാര്യം അതിന്റെ അർഹതയുടെ അടിസ്ഥാനത്തിൽ ദേവി നടത്തിത്തരുമെന്നാണ് വിശ്വാസം.
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജാതകദോഷം, വസ്തുക്കൾ കാണാതാവൽ, ചതിപ്രയോഗങ്ങൾ , ക്ഷുദ്രപ്രയോഗങ്ങൾ, തടസ്സങ്ങൾ തുടങ്ങിയവ മാറുന്നതിനാണ് ഇവിടെ വിശ്വാസികൾ നടതുറപ്പിച്ച് പ്രാർത്ഥിക്കുന്നത്. 101 രൂപ പിഴയായി അടച്ച് നടതുറപ്പിച്ച് , ഈ നടയ്ക്ക് നേരെ നിന്നു പ്രാർത്ഥിക്കാം. ദേവിയുടെ തിരുനടയ്ക്കടുത്തുവരെ നിന്നു പ്രാർത്ഥിക്കുവാൻ സാധിക്കും. ഈ സമയം ചുറ്റുമുള്ള ആളുകൾക്കും ദേവിയെ ദർശിക്കാം. എല്ലാ ദിവസവും രാവിലെ 7.15 മുതൽ 11.00 മണി വരെയും 4.45 മുതൽ 6.00 മണി വരെയും നടതുറപ്പിക്കുവാൻ സാധിക്കും. ചില ദിവസങ്ങളിൽ അറുന്നൂറിന് മുകളിൽ തവണ ഇവിടെ നടതുറപ്പ് നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നുമെല്ലാം നിരവധി വിശ്വാസികൾ ഓരോ ദിവസവും ഈ ചടങ്ങ് നടത്തുന്നതിനായി എത്തിച്ചേരുന്നു. തെളിയാത്ത കേസുകളിലും മറ്റും ഈ നടയിലെത്തി സത്യം ചെയ്യുന്ന ചടങ്ങ് ഇപ്പോഴും നടക്കാറുണ്ട്.
മൂന്നാമത്തെ നടയിൽ രക്തചാമുണ്ഡിയെ ആണ് മൂന്നാമത്തെ നടയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. സൗമ്യഭാവത്തിലുള്ള ബാലാചാമുണ്ഡിയാണ് ഇവിടെയുള്ളത്. കുട്ടികൾക്കു വേണ്ടിയുള്ള നേര്‍ച്ചകൾക്കും പ്രാർത്ഥനകൾക്കുമായാണ് വിശ്വാസികള് കൂടുതലും ഈ നടയിലെത്തുന്നത്. രക്തചാമുണ്ഡിയുടെപോലെ തന്നെ 101 രൂപ പിഴയടച്ച് നടതുറന്നു പ്രാർത്ഥിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. സന്താനഭാഗ്യത്തിനും കുഞ്ഞുങ്ങളിലെ ദോഷം മാറുവാനുമെല്ലാമായാണ് ഇവിടെ വിശ്വാസികൾ പ്രാർത്ഥിക്കുന്നത്. കുഞ്ഞൂണ്‍, തുലാഭാരം തുടങ്ങിയ നേർച്ചകൾ വിശ്വാസികൾ ഇവിടെ നടത്തുന്നു. പരീക്ഷകളിൽ വിജയിക്കുവാനും മറ്റും ഇവിടെ നടതുറന്നു പ്രാർത്ഥിക്കാറുണ്ട്.
കരിക്കകം പൊങ്കാല മീനമാസത്തിലെ മകരം നാളിൽ നടത്തുന്ന കരിക്കകം പൊങ്കാല വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം ദിവസമാണിത് നടക്കുന്നത്. ആദ്യകാലത്ത് വച്ചുനിവേദ്യം എന്ന പേരിലായിരുന്നു ഇതറിയപ്പെട്ടിരുന്നത്. പൊങ്കാലയിട്ടു പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം. ഉത്സവത്തിന്‍റെ അഞ്ചും ആറും ദിവസങ്ങളിൽ തങ്കരഥത്തിലെഴുന്നള്ളുന്ന ദേവിയെ കാണാം. ഉത്സവ സമയത്തെ താലപ്പൊലിയും വളരെ പേരുകേട്ടതാണ്. ഏഴു ദിവസം നീണ്ടു നിൽക്കുന്നതാണ് മീനമാസത്തിലെ ഇവിടുത്തെ ഉത്സവം
തണ്ണീർക്കുട സര്‍വാലങ്കാര ഐശ്വര്യ പൂജ കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പൂജയാണ് തണ്ണീർക്കുട സര്‍വാലങ്കാര ഐശ്വര്യ പൂജ. എല്ലാ മാസത്തിലെയും മകം നക്ഷത്രത്തിനും, കാർത്തിക നക്ഷത്രത്തിനും ആണ് ഈ പൂജ നടത്തുന്നത്. കലശപൂജ, കലശാഭിഷേകം, ദീപാരാധന, പടുക്കയിട്ട് നിവേദ്യം, സർവാലങ്കാര ഐശ്വര്യപൂജ,പ്രസന്നപൂജയിൽ പാനക നിവേദ്യം തുടങ്ങിയവ ഇതിന്‍റെ ഭാഗമാണ്. വിശ്വാസികൾക്ക് ഈ പൂജ വഴിപാടായി നടത്തുവാനും സാധിക്കും,
എത്തിച്ചേരുവാൻ തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി, ചാക്ക എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമേ ക്ഷേത്രത്തിലേക്കുള്ളൂ. പാർവ്വതി പുത്തനാർ നദിയുടെ തീരത്തായാണ് ക്ഷേത്രമുള്ളത്.
ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്: കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രം വെബ്സൈറ്റ്
വെള്ളത്തില്‍ പള്ളിയുറങ്ങുന്ന വിഷ്ണവും ഇരു മതങ്ങളൊന്നായി കാണുന്ന ക്ഷേത്രവും... നേപ്പാളിലെ ക്ഷേത്ര വിശേഷങ്ങള്‍
മോഹിപ്പിച്ച് മാരീചനെത്തിയ ഇടം,രാമപാദ സ്പർശനമേറ്റ മണ്ണിലെ മാമ്മലശ്ശേരി ക്ഷേത്രം..