ചൂളം വിളിച്ചെത്തുന്ന കാറ്റിന്റെ നാട് ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കാറ്റാടിക്കടവ് സഞ്ചാരികളുടെ ലിസ്റ്റിൽ കയറിപ്പറ്റിയിട്ട് അധികം നാളായിട്ടില്ല. കാണാക്കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളെ ആവോളം കൊതിപ്പിക്കുന്ന ഈ നാട്ടിൽ കാണാൻ അധികമൊന്നും ഇല്ലെങ്കിലും കാണാനുള്ളത് ഒരു സംഭവം തന്നെയാണ്. പലയിടത്തും റോഡ് പോലും കാണാനില്ലെങ്കിലും അതൊന്നും വകയ്ക്കാതെ മുകളിലെത്തുന്നവരെ കാത്തിരിക്കുന്നത് കാഴ്ചകളുടെ പൂരം തന്നെയാണ്...
വണ്ണപ്പുറത്തു നിന്നും തുടങ്ങാം തൊടുപുഴയിൽ നിന്നും 19 കിലോമീർ അകലെയാണ് വണ്ണപ്പുറം സ്ഥിതി ചെയ്യുന്നത്. വണ്ണപ്പുറം കള്ളിപ്പാറ ജംങ്ഷനിൽ നിന്നാണ് കാറ്റാടിക്കടവിലേക്കുള്ള യാത്രയുടെ തുടക്കം. ഇവിടെ നിന്നും രണ്ടു കിലോമീറ്ററോളം ദൂരം നടന്ന് കയറണം കാറ്റാടിക്കടവിലേക്ക്. മേഘങ്ങളുടെ കൂട്ടിലേക്ക് നടന്നു കയറുന്ന സുഖമാണ് കാറ്റാടിക്കടവിലെ ആദ്യ ആകർഷണം. നേരത്തേ ഈ രണ്ടു കിലോമീറ്റർ ദൂരം വണ്ടിയിൽ പോകാമായിരുന്നുവെങ്കിലും 2018 ലെ പ്രളയത്തിൽ റോഡ് ഭൂരിഭാഗവും തകർന്നതിനാൽ വാഹനയാത്ര നടക്കില്ല. പകരം കാലുതന്നെ വേണം മുന്നോട്ട് പോകുവാൻ. ട്രക്കിങ്ങിൽ താല്പര്യമുണ്ടെങ്കിൽ ക്ഷീണമറിയാതെ പെട്ടന്ന് മുകളിലെത്താം...
തീർന്നില്ല ഈ നടന്നു കയറുന്ന രണ്ടു കിലോമീറ്റർ ദൂരം വെറും ട്രെയിലർ മാത്രമാണ്. മുഴുവൻ ചിത്രം കാണണമെങ്കിൽ മലയുടെ മുകളിലെത്തണം. കാട്ടുകല്ലുകളും ഒന്നാഞ്ഞു ചവിട്ടിയില്ലെങ്കിൽ കൂടെപ്പോരുന്ന ഉരുളന്‍ കല്ലുകളും എല്ലാം പിന്നിട്ട് ചെങ്കുത്തായി കയറിവേണം മുകളിലെത്താൻ. കാട്ടുവഴി എന്നു പറഞ്ഞാലും തെറ്റില്ല. യാത്ര മുകളിലേക്ക് അടുക്കുംതോറും തണുപ്പിന്റെ കട്ടിയും കോടയുടെ ശക്തിയും കൂടിവരും. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിയാൽ രണ്ട് മലകളാണുള്ളത്
കാറ്റാടിക്കടവും മരതകമലയും മുകളിൽ കാത്തിരിക്കുന്ന രണ്ടു മലകൾക്കും കഥകളും കാഴ്ചകളും ഒരുപാടുണ്ട് പറഞ്ഞു തീർക്കുവാൻ. ആദ്യം കാലുകുത്തുന്നത് കാറ്റാടിക്കടവിലാണ്. കൃത്യമായി വെട്ടിയെടുത്തുവെച്ച ഒരു പാറക്കഷ്ണം പോലെയാണ് ആദ്യ കാഴ്ചയിൽ കാറ്റാടിക്കടവിന്റെ എൻട്രി. പാറക്കെട്ടുകളിലൂടെ വഴുക്കാതെയും വീഴാതെയും വേണം ഉച്ചിയിലേക്ക് പോകുവാൻ. തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ പോയി മുനിയറയിലെത്താം. ഇരിപ്പിടങ്ങളായി മാറിയ പാറകള്‍ ഇതിനുള്ളിലെ കാഴ്ചയാണ്.
മരതകമല കാറ്റാടിക്കടവിൽ നിന്നും കുറച്ചു ദൂരം മൂന്നോട്ട് പോയാൽ അടുത്ത മലയായ മരതക മലയിലെത്താം. ഇടുക്കിയുടെ ഒരു ഏരിയൽ വ്യൂ തന്നെ ഇവിടെ നിന്നും കിട്ടും. ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത്, ഭൂതത്താൻ അണക്കെട്ട് തുടങ്ങിയവയൊക്കെ ഇവിടെ നിന്നും കാണാം. മഞ്ഞുകയറിയ സമയമാണെങ്കിൽ പിന്നെ കാഴ്ചകളൊന്നും കിട്ടില്ല. എന്നാൽ അതുമാറി കാഴ്ചകൾ കാണാൻ കിട്ടുന്ന ആ സമയമാണ് കാറ്റാടിക്കടവിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്.
എത്തിച്ചേരാൻ കോട്ടയം, എറണാകുളം തൃശൂർ ജില്ലക്കാർക്കൊക്കെ ഒരൊറ്റ ദിവസത്തെ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ കാറ്റാടിക്കടവ്
തൊടുപുഴയിൽ നിന്നും വരുമ്പോൾ 24 കിലോമീറ്റർ ദൂരമുണ്ട്.
തൊടുപുഴ - വണ്ണപ്പുറം -മുണ്ടൻമുടി വഴി കാറ്റാടി കടവ് എത്താം.
എറണാകുളം, തൃശൂർ ഭാഗത്തു നിന്നും
മൂവാറ്റുപുഴ - വണ്ണപ്പുറം -മുണ്ടൻമുടി വഴി കാറ്റാടികടവിലെത്താം. വണ്ണപ്പുറത്തു നിന്നും ഇവിടേക്ക് 8 കിലോമീറ്റർ ദൂരമുണ്ട്. മുവാറ്റുപുഴയില്‍ നിന്നും 34 കിലോമീറ്ററാണ് ദൂരം.
ശ്രദ്ധിക്കാൻ ട്രക്കിങ്ങിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ് കാറ്റാടിക്കടവ്. അതുകൊണ്ട് തന്നെ അത്യാവശ്യം കായിക ക്ഷമതയുള്ളവർക്ക് ഇവിടം യോജിച്ചതാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. ഇവിടെ കടകളും മറ്റും വളരെ കുറവായതിനാൽ അത്യാവശ്യം വേണ്ടുന്ന വെള്ളം, ലഘുഭക്ഷണങ്ങൾ തുടങ്ങിയവ കരുതുക.
രാവിലെ 10 മണിക്ക് മൂൻപും വൈകിട്ട് 3 മണിക്ക് ശേഷവും പോകാൻ ശ്രമിക്കുക നല്ല കാഴ്ച്ചയും വെയിലും കുറവായിരിക്കും.
കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ
ഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾ
വാഴ്വന്തോളും അതിരപ്പള്ളിയും വിട്ടുപിടിച്ച് വെള്ളച്ചാട്ടങ്ങള്‍ തേടിയൊരു യാത്ര
ഫോട്ടോ കടപ്പാട് മുജീബ് അന്ത്രു