കാട്ടിൽ മേക്കതിൽ ക്ഷേത്രം കൊല്ലം ജില്ലയിൽ ചവറയ്ക്ക് സമീപം പന്മനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. കാട്ടിലമ്മ എന്ന പേരില്‍ ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം ഒട്ടേറെ പ്രത്യേകതകളാൽ സമ്പന്നമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആഗ്രഹ സാഫല്യത്തിനായി വിശ്വാസികൾ ഇവിടെ എത്തുന്നു. കാട്ടിൽ മേക്കതിൽ അമ്മയാണ് ഭദ്രകാളി ഇവിടെ വിശ്വസികൾക്ക്.
കടലിനും കായലിനും മധ്യേ കടലിനും കായലിനും മധ്യേ സ്ഥിതി ചെയ്യുന്ന അപൂർവ്വ ക്ഷേത്രം എന്ന വിശേഷണവും ഈ ക്ഷേത്രത്തിനുണ്ട്. വിശാലമായി കിടക്കുന്ന മണൽപ്പരപ്പിനു നടുവിൽ അറബിക്കടലിനും ടിഎസ് കനാലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൊല്ലത്തെ പുണ്യ ഭൂമികളിലൊന്നാണ്. വിശ്വാസവും ഐതിഹ്യവും ഇഴചേർന്ന് കിടക്കുന്ന ഈ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ തിരക്ക് മാത്രം മതി ഇതിനെ അടയാളപ്പെടുത്തുവാൻ.
കഥകളിലെ കാട്ടിലമ്മ ക്ഷേത്രം എഡി 1781 ൽ മാർത്താണ്ഡ വർമ്മ മഹാരാജാവ് ഓടനാട് രാജാവിനെ സന്ദർശിച്ച് വഞ്ചിയിൽ മടങ്ങി വരവേ ഒരു ദർശനം ലഭിക്കുകയുണ്ടായി. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് ഒരു ദേവീ ചൈതന്യം പ്രത്യക്ഷമാകുന്നതായും അത് പിന്നീട് കടലിൽ താഴ്ന്നു പോകുന്നതുമായായിരുന്നു അത്. ഉറക്കമുണർന്ന രാജാവ് ദേവീ ചൈതന്യം ലഭിച്ചിടത്തേയ്ക്ക് പുറപ്പെടുകയും അവിടെ ദേവീ ചൈതന്യം നിലനിൽക്കുന്നതായി ബോധ്യപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇവിടം അടിയ്ക്കടി വരുവാനും ഇവിടെ എത്തുമ്പോൾ വിശ്രമിക്കുവാനായി ഒരു കൊട്ടാരം നിർമ്മിക്കുകയും ചെയ്തു. അങ്ങനെ ഇവിടം കൊട്ടാരക്കടവ് എന്നറിയപ്പെടുവാൻ തുടങ്ങി.
ഒരിക്കൽ ഇവിടുത്തെ പ്രശസ്തമായ എട്ടുകെട്ടിലെ കാരണവർ ഇന്നത്ത ടി എസ് കനാൽ വഴി ആലപ്പുഴയ്ക്ക് യാത്ര പോയി. കൃഷിയാവശ്യങ്ങൾക്ക് വളവും മറ്റും വാങ്ങുക എന്ന ഉദ്ദേശത്തിലായിരുന്നു യാത്ര. ചമ്പക്കുളത്ത് വള്ളം അടുപ്പിച്ച് നടന്നു പോകുന്ന വഴി കാരണവർ ഒരു ബാലിക നിന്നു കരയുന്നത് കണ്ടു. അവളെ ആശ്വസിപ്പിച്ച ശേഷം മുന്നോട്ട് പോയെങ്കിലും അദ്ദേഹത്തിന് ഒരു വാത്സല്യം അവളോട് തോന്നി. അവർ വളമെടുത്ത് തിരിച്ചു വരുമ്പോളും ബാലിക അവിടെ നിന്നു കരയുന്നുണ്ടായിരുന്നു. അദ്ദേഹം അവളെ കൂടെക്കൂട്ടുകയും എട്ടുകെട്ടിൽ അവൾ വളരുകയും ചെയ്തു. പിന്നീടാണ് ഇവിടേ ദേവിയ്ക്കായി ക്ഷേത്രം ഉയരുന്നത്.
പേരാലിൽ മണികെട്ടി ആഗ്രഹങ്ങൾ പൂർത്തീകരിക്കാം കാട്ടിൽ മേക്കതിൽ ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് ഇവിടുത്തെ വിശ്വാസങ്ങളും മറ്റൊരിടത്തുമില്ലാത്ത ആചാരങ്ങളുമാണ്. ഉദ്ദിഷ്ട കാര്യത്തിനായി മണികെട്ടുന്ന ചടങ്ങാണ് ഇവിടുത്തെ ഏറ്റവും പ്രധാനം. ഒരിക്കലും സഫലമാകില്ലെന്നു കരുതിയ ആഗ്രഹങ്ങളും തടസ്സങ്ങളൊഴിയാത്ത ആശകളും ഒക്കെ ഇവിടെ വന്നു മണികെട്ടി പ്രാര്‍ത്ഥിച്ചാൽ മാറും എന്നതിന് ഇവിടെ തൂക്കിയിരിക്കുന്ന മണികളും വിശ്വാസികളുടെ തിരക്കും മാത്രം മതി. ക്ഷേത്രത്തിനു സമീപത്തെ പേരാലിൽ തൊഴുത് ആഗ്രഹങ്ങൾ സമർപ്പിച്ച് ഏഴു തവണ വലംവെച്ചു വേണം ആലിൻ കൊമ്പിലോ അവിടുത്തെ ചുവപ്പു കയറിലോ മണി കെട്ടുവാൻ.
ക്ഷേത്രത്തിനുള്ളിലെ വഴിപാട് കൗണ്ടറിൽ നിന്നും മുപ്പത് രൂപ നല്കിയാൽ രസീത് ലഭിക്കും. പേരും നാളും പറഞ്ഞാണ് രസീത് എടുക്കേണ്ടത്. വഴിപാടിന്റെ രസീത് കളർ ട്രേകളിൽ ലഭിക്കും. അതുമായി ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച് ഏതു കളറിലുള്ള ട്രേയാണോ കിട്ടിയത് അതിന്റെ കൗണ്ടറിൽ പോയാൽ പൂജിച്ച മണി ലഭിക്കും. അതാണ് പേരാലിൽ കെട്ടേണ്ടത്. ഒരാൾക്ക് എത്ര മണി വേണമെങ്കിലും കെട്ടാം.
ദാരികനെ വധിച്ച ഉഗ്രമൂർത്തി ദാരികനെ വധിച്ച ഉഗ്രമൂർത്തിയുടെ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്. ഗണപതി, ദുര്‍ഗ്ഗാ ദേവി, മാടൻ തമ്പുരാൻ, യക്ഷിമ്മ, നാഗ ദൈവങ്ങൾ, യോഗീശ്വരൻ, തുടങ്ങിയ ഉപദൈവങ്ങളും ഇവിടെയുണ്ട്. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന സമയം.
വൃശ്ചിക മാസത്തിലെ ഉത്സവം വൃശ്ചിക മാസത്തിലാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുന്നത്. 12 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ തമിഴ്നാട്ടിൽ നിന്നുപോലും വിശ്വാസികൾ എത്തിച്ചേരുന്നു. തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് തുടങ്ങിയവ ഉത്സവത്തിന്റെ ഭാഗമായി ഇവിടെ നടക്കുന്നു. 1001 കുടിലുകളാണ് അക്കാലത്ത് ഇവിട ഉയരുന്നത്. കുടിൽകെട്ടി ഭജനയിരിക്കുവാൻ ആയിരക്കണക്കിനാളുകളാണ് ഓരോ ഉത്സവ കാലത്തും ഇവിടെ എത്തുന്നത്. ദേവിയുടെ തിരു:മുൻപിലെ പൊങ്കാലയാണ് ഇവിടുത്തെ മറ്റൊരു പ്രധാന വഴിപാട്.
ക്ഷേത്ര സമയം രാവിലെ 5.30 നാണ് ക്ഷേത്രം നട തുറക്കുന്നത്. പിന്നീട് 12.00 മണിക്ക് അടയ്ക്കുന്ന നട വൈകിട്ട് 5.00 മുതല്‍ 8.00 വരെ തുറന്നിരിക്കും.
എത്തിച്ചേരുവാൻ കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിലാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ ഭാഗത്തു നിന്നും വരുന്നവർക്ക് ആലപ്പുഴ അല്ലെങ്കിൽ എറണാകുളം ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങാം. അവിടെ നിന്നും ഓട്ടോയിൽ കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ക്ഷേത്ര ഭരണ സമിതി ഏർപ്പെടുത്തിയ ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം.
കായംകുളത്തു നിന്നും 26 കിലോമീറ്ററും കരുനാഗപ്പള്ളിയിൽ നിന്നും 12 കിലോമീറ്ററും ശങ്കരമംഗലത്തു നിന്നും 3 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
നിലംതൊടാ തൂണും സീതയുടെ കാലടികളും...ലേപാക്ഷിയുടെ രഹസ്യങ്ങളിങ്ങനെ
വിഗ്രഹമില്ലാത്ത ക്ഷേത്രം...പ്രാർഥിച്ചാൽ പക്ഷെ കൈവിടില്ല
ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!
ഫോട്ടോ കടപ്പാട്-കാട്ടിൽ മേക്കതിൽ ക്ഷേത്രം ഒഫീഷ്യൽ സൈറ്റ്, ഫേസ്ബുക്ക് പേജ്