പച്ചപ്പു നിറഞ്ഞു കിടക്കുന്ന പ്രദേശം.. പക്ഷേ, അതൊന്നു ശരിക്കു കാണണമെങ്കിൽ കൺമുന്നിലെ മൂടൽമഞ്ഞ് കനിയണം... അങ്ങനെ ഇടയ്ക്കിടെ വന്നും പോയുമിരിക്കുന്ന മൂടൽമഞ്ഞ് വകഞ്ഞു, കാടും വെള്ളച്ചാട്ടവും കടന്ന് ചെന്നു കയറുന്ന ഇടമാണ് കൊടികുത്തിമല. മലപ്പുറംകാർ സ്നേഹത്തോടെ തങ്ങളുടെ ഊട്ടിയെന്നു വിശേഷിപ്പിക്കുന്ന ഇവിടെ ചെന്നാൽ ഊട്ടി എവിടെപ്പോയെന്നു ചോദിക്കേണ്ട.. അതുപോലുള്ള കോടമഞ്ഞും പച്ചപ്പും വ്യൂ പോയിന്റും എല്ലാമുണ്ട്. വളരെ കുറച്ച് നാളുകളായിട്ടേയുള്ളൂ സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ ഇടം നേടിയിട്ടെങ്കിലും കൊടികുത്തിമല തേടി മലപ്പുറത്തു നിന്നു മാത്രമല്ല, അങ്ങു കാസർകോടു നിന്നും തിരുവനന്തപുരത്തു നിന്നുമെല്ലാം ആളുകളെത്തുന്നുണ്ട്.. കൊടികുത്തിമലയുടെ വിശേഷങ്ങൾ...
സന്ദർശന സമയവും പ്രവേശന ഫീസും
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8:00 മുതൽ വൈകിട്ട് 4:00 വരെയാണ് ഇവിടെ സന്ദർശനം അനുവദിച്ചിരിക്കുന്നത്. പൊതു അവധി ദിവസങ്ങളിലും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേനഫീസ്. ക്യാമറ എടുക്കുന്നുണ്ടെങ്കിൽ 150 രൂപ കൂടി നല്‍കണം. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ അനുയോജ്യം.
കൊടികുത്തിമലയിൽ എത്തിച്ചേരുവാൻ
മൂന്നു വഴികളുണ്ട് കൊടികുത്തിമലയിൽ എത്തിച്ചേരുവാൻ. പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡിൽ എത്തി കാര്യാവട്ടം - വെട്ടത്തൂര്‍ റോഡ് തേലക്കാട് കയറി പോബ്സൺ എസ്റ്റേറ്റിലൂടെ കൊടികുത്തിമലയിൽ എത്തിച്ചേരാം. അമ്മിണിക്കാട് നിന്നു അഞ്ച് കിലോമീറ്ററും കരിങ്കല്ലത്താണി റോഡ് മാട്ടറക്കല്‍ വഴിയും ഇതേ ദൂരം തന്നെയാണ് . ദേശീയപാത വഴി വരുമ്പോൾ എത്തിച്ചേരുവാൻ ഏറ്റവും എളുപ്പം അമ്മിണിക്കാട് വഴിയാണ്. മലപ്പുറത്തു നിന്നു 32 കിലോ മീറ്ററും പെരിന്തൽമണ്ണയിൽ നിന്ന് 9 കിലോ മീറ്ററും പാലക്കാട് നിന്നും 65 കിലോ മീറ്ററും ദൂരമുണ്ട്.