തിരിച്ചുവരവിന്‍റെ വിനോദ സഞ്ചാരത്തിലേക്ക് ചേര്‍ത്തുവച്ച പുതിയ നാട് കൊളക്കുമലയാണ്. കൊറോണയില്‍ നിന്നും നാടും നഗരവും തിരികെ വരുമ്പോള്‍ അതിനൊപ്പം പോവുകയാണ് സഞ്ചാരികളുടെ പ്രിയ സ്ഥലമായ കൊളക്കുമലയും.
കേരള വിനോദ സഞ്ചാര രംഗത്തിന്‍റെ തിരിച്ചുവരവിലേക്ക് ചേര്‍ത്തുവെച്ച പുതിയ നാട് കൊളക്കുമലയാണ്. കൊറോണയില്‍ നിന്നും നാടും നഗരവും തിരികെ വരുമ്പോള്‍ അതിനൊപ്പം പോവുകയാണ് സഞ്ചാരികളുടെ പ്രിയ സ്ഥലമായ കൊളക്കുമലയും. നീണ്ട എട്ടു മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം മുതല്‍ കൊളക്കുമലയിലേക്ക് സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിച്ചു തുടങ്ങി. ഇടുക്കിയിലെ അടക്കം മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു കൊടുത്തിരുന്നുവെങ്കിലും കൊളക്കുമലയിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്നില്ല.
നിലവില്‍ കൊളക്കുമലയിലേക്ക് പോകുന്ന റോഡ് സ്വകാര്യ ഉടമസ്ഥതയിലുള്ളതായതിനാല്‍ അവര്‍ ഇതുവരെയും അത് തുറന്ന് നല്കുവാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം മുതലാണ് കമ്പനി അനുമതി നല്കിയത്. ഇതിനു ശേഷവും പഞ്ചായത്ത് അധികൃതര്‍ കൊളക്കുമലയിലേക്ക് പ്രവേശനം അനുവദിക്കാത്തിനെ തുടര്‍ന്ന് ചിന്നക്കനാലിലെ ജീപ്പ് ഡ്രൈവർമാർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണു ദേവികുളം സബ് കളക്ടര്‍ മുന്‍കൈയ്യെടുത്ത് ട്രക്കിങ്ങിനു അനുമതി നല്കിയത്.