സഞ്ചാരികളേറ്റെടുത്ത ജംഗിള്‍ സഫാരിക്കു ശേഷം മറ്റൊരു കിടിലന്‍ യാത്രയുമായി കോതമംഗലം കെഎസ്ആര്‍ടിസി. ഇടുക്കിയിലെ അത്രയൊന്നും സഞ്ചാരികളെത്താത്ത, എന്നാല്‍ അതിമനോഹരമായ ലക്ഷ്യസ്ഥാനമായ ചതുരംഗപ്പാറയിലേക്കാണ് പുതിയ യാത്ര. ഓണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പാക്കേജിന്റെ ആദ്യ യാത്ര ശനിയാഴ്ച ആരംഭിച്ചു. കെഎസ്ആര്‍ടിസി ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് ബജറ്റ് യാത്ര സംഘടിപ്പിക്കുന്നത്.
ഉടുമ്പന്‍ചോലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചതുരംഗപ്പാറ പ്രകൃതിമനോഹരമാ കാഴ്ചകളാല് സമ്പന്നമായ പ്രദേശമാണ്. ഇടവിടാതെ വീശുന്ന കാറ്റില്‍ താഴേയ്ക്കുള്ള കാഴ്ചയാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ.
ഇവിടുത്തെ വ്യൂ പോയിന്‍റില്‍ നിന്നാണ് കാഴ്ചകള്‍ കാണേണ്ടത്. താഴെ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങല്‍, ബോഡിനായ്ക്കന്നൂർ, തേവാരം ,കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തി മേട് തുടങ്ങിയ സ്ഥലങ്ങള്‍ കാണാം. ഇതിലെല്ലാത്തിലുമുപരിയായി കാറ്റാടിപ്പാടങ്ങളാണ് ചതുരംഗപ്പാറയില്‍ കാണാനുള്ളത്. ഏറ്റവും മുകളില്‍ വരെ ബസ് എത്തും എന്നതിനാല്‍ പ്രായഭേദമന്യേ ആര്‍ക്കും യാത്ര തിരഞ്ഞെടുക്കാം. നടത്തം ഈ യാത്രയില്‍ ഒരു പ്രശ്നമാകില്ല.
കോതമംഗലത്തു നിന്നുമ രാവിലെ പുറപ്പെട്ട് എംസി റോഡ് വഴി മൂന്നാറിലെത്തി അവിടുന്ന് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍ ഡാം , വഴിയിലെ മറ്റു വ്യൂ പോയിന്‍റുകള്‍ എന്നിവ കണ്ട് പൂപ്പാറ വഴിയാണ് ചതുരംഗപ്പാറയില്‍ എത്തിച്ചേരുക. രണ്ടു മണിക്കൂറോളം ഇവിടെ ചിലവഴിക്കുവാന്‍ സാധിക്കും, മടക്ക യാത്രയില്‍ രാജകുമാരി, രാജാക്കാട് വഴി പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി , ലോവർ പെരിയാർ, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും
ടിക്കറ്റ് നിരക്കും ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉൾപ്പെടുന്നതാണ് പാക്കേജ്. ഒരാൾക്ക് 700 രൂപയാണ് നിരക്ക്. ബുക്കിങ്ങിനായി 94465 25773, 94479 84511 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം.
തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
കേരളത്തിന്റെ കുന്നിലെ തമിഴ്നാടൻ കാഴ്ചകൾ