കഴിഞ്ഞ വര്‍ഷം മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ കാഴ്ചകളില്‍ ഒന്നായിരുന്നു കോട്ടയത്തെ മലരിക്കല്‍ ആമ്പല്‍ പാടത്തിന്‍റേത്. കിലോമീറ്ററുകളോളം ദൂരത്തില്‍ പൂത്തു കിടക്കുന്ന ആമ്പല്‍പ്പാടവും അതു കാണുവാനെത്തുന്ന സഞ്ചാരികളുമെല്ലാം ചേര്‍ന്ന് ഒരാഘോഷം തന്നെയായിരുന്നു അന്ന്.
ഇത്തവണയും സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുണ്ട്. മലരിക്കലിലെ ആമ്പല്‍പ്പാടങ്ങള്‍ ഇത്തവണയും മൊട്ടിട്ടതോടെ കോട്ടയം പുതിയ പ്രതീക്ഷകളിലാണ്. ആമ്പല്‍ പൂത്തു തുടങ്ങുന്നതോടെ ഓഗസ്റ്റ് 17 (ചിങ്ങം 1)മുതല്‍ ഇവിടെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും.
സോഷ്യല്‍ മീഡിയയില്‍ ആഴ്ചകളോളം നിറഞ്ഞു നിന്ന ആമ്പല്‍ ചിത്രങ്ങള്‍ കുറച്ചൊന്നുമല്ല സഞ്ചാരികളെ ആകര്‍ഷിച്ചത്. ദൂരദേശങ്ങളില്‍ നിന്നുപോലും ആ കാഴ്ച കാണാനെത്തിയവര്‍ ചുരുക്കമല്ലായിരുന്നു. അധികം ആയുസ്സില്ലാത്താ ആമ്പല്‍പൂക്കള്‍ കാണുവാന്‍ പലര്‍ക്കും അവസരം ലഭിച്ചില്ലെങ്കിലും ഇത്തവണ ആഘോഷമാക്കി മാറ്റുവാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ അന്നും നിലനില്‍ക്കുകയാണെങ്കില്‍ അതിനനുസരിച്ചായിരിക്കും പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരിക.
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്പാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലകളിലുമായാണ് ആമ്പല്‍ പൂത്തു നില്‍ക്കുന്ന കാഴ്ച കാണുവാനുള്ളത്.
കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം.
ഫോട്ടോ കടപ്പാട് Jibin Joseph Arackathazhath
മഴ നനഞ്ഞ് മഞ്ഞില്‍ക്കുളിച്ച് പാലക്കയവും പൈതല്‍മലയും
സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ
പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം