കുമ്പാച്ചി മല ഉള്‍പ്പെടെ പാലക്കാട്ടെ മലകളിലേക്ക് കയറാമെന്നോര്‍ത്ത് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്. വനഭൂമിയിലേക്കു പ്രവേശിക്കുന്ന ആദിവാസികൾ ഒഴികെയുള്ളവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനാണു തീരുമാനം. ജില്ലയില്‍ ആളുകള്‍ കയറുവാന്‍ സാധ്യതയുള്ള എല്ലാ കുന്നുകളിലേക്കും മലമ്പ്രദേശങ്ങളിലേക്കും വാച്ചര്‍മാരെ നിയോഗിക്കുവാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ മലമുകളും പരിസരങ്ങളും നിരീക്ഷിക്കുവാനും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുവാനും പദ്ധതിയുണ്ട്. ഒപ്പം തന്നെ അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന നിയമ നടപടികളും ശിക്ഷകളും ഉള്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കുവാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അപേക്ഷകള്‍ പരിശോധിച്ചു മാത്രം അനുമതി
ഇനിമുതല്‍ ട്രക്കിങ്ങിനു ലഭിക്കുന്ന അപേക്ഷകള്‍ കൃത്യമായി പരിശോധിച്ചു വിലയിരുത്തിയ ശേഷം മാത്രമേ സന്ദര്‍ശകര്‍ക്ക് ജില്ലയില്‍ ട്രക്കിങ്ങിന് അനുമതി നല്കൂ. ഇങ്ങനെ എത്തുന്നവരുടെ കൈവശം യാത്രയ്ക്കു സുരക്ഷിതമായ ഉപകരണങ്ങളുണ്ട് എന്നും ഉറപ്പു വരുത്തും. നിലവില്‍ പാലക്കാട് ജില്ലയില്‍ ധോണി, മീൻവല്ലം, അനങ്ങൻ മല തുടങ്ങിയ ഇക്കോ ടൂറിസം മേഖലകളിൽ മാത്രമേ ട്രക്കിങ്ങിന് അനുമതിയുള്ളൂ.
വന്യമൃഗങ്ങളെ കാണുന്ന ഇടങ്ങളില്‍ വനമേഖലയുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി സാധാരണ ഗതിയില്‍ പ്രവേശനനാമതി വലംവകുപ്പ് നല്കാറില്ല. എന്നാല്‍ ചിലയിടങ്ങളില്‍ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള വാച്ചറുടെയെ ഗൈഡിന്‍റെയോ ഒപ്പം മാത്രം യാത്ര അനുവദിക്കുന്ന ഇടങ്ങളുമുണ്ട്. പാലക്കാട് ഏകദേശം വിവിധ ഭാഗങ്ങളിലായി അറുപതോളം വനപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള അനുമതി ലഭിച്ച് ട്രക്കിങ് നടത്തുവാന്‍ സാധിക്കും. എന്നാല്‍ ഉള്‍വനത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാവില്ല. നിലവില്‍ സഞ്ചാരികള്‍ പ്രവേശിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ കുമ്പാച്ചി മലയില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആശങ്കയില്ലാതെ യാത്ര പോകാം... മറക്കാതെ കരുതണം ഈ സാധനങ്ങള്‍