എത്ര കണ്ടാലും കാഴ്ചകൾ അവസാനിക്കാത്ത നാടാണ് കൊല്ലം. പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകളുമായി എത്ര കണ്ടാലും അവസാനിക്കാത്ത കാഴ്ചകൾ കൊല്ലത്തിന്റെ മാത്രം പ്രത്യേകതയാണ്. അച്ചൻകോവിലാറുെ മൺറോതുരുത്തും പാലരുവി വെള്ളച്ചാട്ടവും നീണ്ടകര തുറമുഖവും തങ്കശ്ശേരി വിളക്കുമാടവും ശെന്തുരുണി വൈൽഡ് ലൈഫ് സാങ്ച്വറിയും തിരുമുല്ലവാരം ബീച്ചും ജഡായുപ്പാറയും ഒക്കെയായി കിടിലൻ കാഴ്ചകളാണ് കൊല്ലത്തിന്റെ ഏറ്റവും പ്രത്യേകത. എന്നാൽ അതിനിടയിൽ മലയാളികൾ അറിയാതെയാമെങ്കിലും വിട്ടുപോകുന്ന ഒരിടമുണ്ട്. മന്നൾ മറന്നു പോയാലും തമിഴ്നാട്ടുകാർ ആഘോഷമാക്കുന്ന ഒരിടം..കുംഭാവുരുട്ടി വെള്ളച്ചാട്ടം. ഒരു അഡ്വൈഞ്ചർ യാത്രയുടെ എല്ലാ അനുഭവങ്ങളും നല്കുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിന്‍റെ വിശേഷങ്ങൾ...
കൊല്ലം ജില്ലയിലെ ഏറെ അറിയപ്പെടുന്ന വെള്ളച്ചാട്ടങ്ങളിലൊന്നാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. ഉള്‍ക്കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇത് ട്രക്കിങ്ങ് പ്രേമികളുടെയും സാഹസിക സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ്.
PC:Fotokannan
ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾക്കാട്ടിലൂടെ നടന്ന് മാത്രമേ കുംഭാവുരുട്ടിയിൽ എത്തുവാന്‍ സാധിക്കൂ.
നദികളും അരുവികളും ചേർന്നാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെടുന്നത്. .അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും ചേർന്നാൽ കുംഭാവുരുട്ടി വെള്ളച്ചാട്ടമായി.
നാലു കിലോമീറ്റർ ദൂരം കാട്ടിലൂടെ കാൽനടയായി സഞ്ചരിച്ച് ആയിര്കകണക്കിന് സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെങ്കിൽ അതിനുള്ള സൗന്ദര്യം ഇതിനുണ്ട് എന്നല്ലേ അർഥം. 250 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഇതിന്റെ കാഴ്ച കാണുവാൻ തന്നെ പ്രത്യേക ഭംഗിയാണ്. പാറയുടെ മടക്കുകളിലൂടെ താഴേക്ക് തട്ടുതട്ടായാണ് ഇത് പതിക്കുന്നത്. പിന്നീട് ഇവിടുന്ന് വീണ്ടും പാറയുടെ മുകളിലൂടെ ഒഴുകി താഴേക്ക് പതിക്കുന്നു.
വഴുവഴുക്കലുള്ള പാറകളാണ് ഇവിടെ മുഴുവനു. അതീവ ശ്രദ്ധയോടെ മുന്നോട്ട് നടന്നില്ലെങ്കിൽ തെന്നി വീഴും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. മാത്രമല്ല, അശ്രദ്ധമായി നടക്കുന്നത് ചുഴിയിൽ വീഴുവാനും കാരണമാകും.
PC:Santoshsellathurai
സീസണിൽ കേരളത്തിൽ തന്നെ ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണ് കുംഭാവരട്ടി വെള്ളച്ചാട്ടം. കോന്നി കാടുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇടമായതിനാൽ ഭാഗ്യമുണ്ടെങ്കിൽ ഇവിടേക്കുള്ള യാത്രയിൽ വന്യമൃഗങ്ങളെ കാണാനും സാധിക്കും. വെള്ളച്ചാട്ടം കൂടാതെ ഇവിടെ നിന്നും ട്രക്കിങ്ങിനു പോകുവാനും സൗകര്യമുണ്ട്. കനത്ത ഉൾക്കാട്ടിലൂടെ നടത്തുന്ന ട്രക്കിങ്ങ് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.
മനലാർ-കുംഭാവുരുട്ടി വനസംരക്ഷണ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ഇവിടമുള്ളത്. കേരളത്തിലെ സഞ്ചാരികളേക്കാൾ അധികം തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഇവിടെ എത്തുന്നത്. സർക്കാരിന്റെ കീഴിൽ ഇവിടെ ഇക്കോ കോണ്‍ടാക്ട് സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ നാച്ചുറൽ ഇന്‍ററാക്ടഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കു കളിക്കുവാനായി ഏറുമാടങ്ങളും മറ്റും ഇവിടെ കാണാം.
കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടത്തിന് ഏറെ ഔഷധഗുണങ്ങൾ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിലിറങ്ങി കുളിച്ചാൽ ഏതുരോഗവും ഭേദമാവും എന്നുമൊരു വിശ്വാസമുണ്ട്. ഇവിടെ എത്തിയ ഏതൊരാളും ഈ വെള്ളത്തിൽ ഒന്നു മുങ്ങിയ ശേഷം മാത്രമേ മടങ്ങാറുള്ളൂ.
രാവിലെ 8 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജലപാതത്തില്‍ എത്താന്‍ മുതിര്‍ന്നവര്‍ക്ക് 25 രൂപയും 5 മുതല്‍ 15 വയസ് വരെ പ്രായമായവര്‍ക്ക് 10 രൂപയും വാഹനത്തില്‍ എത്തുന്നവര്‍ക്ക് ബസ് 100 രൂപ, മിനി ബസ് ,വാന്‍ 80, കാര്‍, ജീപ്പ് 30 രൂപ, ഓട്ടോ, ബൈക്ക് 20 രൂപ എന്നിങ്ങനെയും ചാർജ് ഈടാക്കുന്നുണ്ട്.
ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ കാടിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തെങ്കാശിയിൽ നിന്നും 25 കിലോമീറ്ററും തിരുവനന്തപുരത്തുനിന്നും 120 കിലോമീറ്ററും തെന്മലയിൽ നിന്നും 48 കിലോമീറ്ററും കൊല്ലത്തു നിന്നും 76 കിലോമീറ്ററും പുനലൂരില്‍ നി്നും 70 കിലോമീറ്ററും തിരുനെൽവേലിയിൽ നിന്നും 85 കിലോമീറ്ററും അച്ചൻകോവിലിൽ നിന്നും നാലു കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ സെങ്കോട്ടയിലും തെങ്കാശിയിലുമാണുള്ളത്.
മികച്ച ട്രാവല്‍ ഡീലുകളും ടിപ്സുകളും യാത്രാ വിവരണങ്ങളും അറിയാം... Subscribe to Malayalam Nativeplanet