ബീച്ചും ബഹളങ്ങളും ആഘോഷവും അല്ലാതെ ഗോവയ്ക്ക് മറ്റൊരു മുഖമുണ്ട്... ഗോലൻ കാഴ്ചകൾ തേടിയിറങ്ങിയവരുടെ മുന്നിൽ മാത്രം പ്രത്യക്ഷമാകുന്ന മറ്റൊരു ഗോവ. അവിടെ ബീച്ചുകളും ബഹളങ്ങളും പാർട്ടികളും ഒന്നുമില്ല...ആകെയുള്ളത് ഒരിക്കൽ കണ്ടാൽ ഒരിക്കലും മനസ്സിൽ നിന്നുമിറങ്ങാത്ത ഒരായിരം കാഴ്ചകൾ മാത്രം... ത്രിഡീ ചിത്രത്തിൽ കാണുന്നതുപോലെ ഡാമിനുള്ളിൽ നിർമ്മിച്ച ഒരു ആർച്ചിലേക്ക് കുത്തിയൊലിച്ചിറങ്ങുന്ന വെള്ളമുള്ള സലൗലിം ഡാം എന്ന ഗോവയിലെ അത്ഭുത കാഴ്ച അതിലൊന്നു മാത്രമാണ്. അതിനോട് ചേർന്നു വായിക്കേണ്ട ഇടമാണ് കുർടിയെന്ന വെള്ളത്തിനടിയിലെ ഗ്രാമം. വർഷത്തിൽ 11 മാസവും വെള്ളത്തിനടിയിൽ മുങ്ങിക്കിടന്ന് ഒരു മാസം മാത്രം തല പുറത്തേയ്ക്കിടുന്ന കുർടി. റോഡു പോലുമില്ലാത്ത വഴിയിലൂടെ കുറച്ച് കഷ്ടപ്പെട്ടു മാത്രം എത്താൻ കഴിയുന്ന കുർടിടെന്ന വെള്ളത്തിനടിയിലെ ഗ്രാമത്തിന്റെ വിശേഷങ്ങൾ... ഗോവയിലെത്തുന്നവർ പലപ്പോഴും അറിയാത്ത കാരണത്താൽ വിട്ടു പോകുന്ന ഇടമാണ് കുർടി. പുറത്തു നിന്നുള്ളവര്‍ക്ക് തീരെ പരിചിതമല്ലാത്ത ഒരു നാട്... വർഷത്തിൽ 11 മാസവും വെള്ളത്തിനടിയിൽ കിടക്കുന്ന ഈ നാടിന്റെ കഥ എന്താണെന്നും എങ്ങനെയാണെന്നും അറിയണമെങ്കിൽ കുറച്ചധികം വര്‍ഷത്തെ ചരിത്രം കേൾക്കണം. കുറെ തകർന്നു കിടക്കുന്ന പഴയ കാലത്തെ വീടുകളും കിണറും പിന്നെ കുറച്ചു ഉയരത്തിലായി ഒരു ചെറിയ ക്ഷേത്രവുമാണ് ഇവിടെ എത്തിയാൽ മിക്കപ്പോളും കാണുവാൻ സാധിക്കുക.PC:Shinoj Nc സൗത്ത് ഗോവയിലെ സാങ്വേം താലൂക്കിലാണ് കുർടി ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗോവയിലെ ആദ്യ മുഖ്യമന്ത്രി ആയിരുന്ന ദയാനന്ത് ബന്ദോതകറിന്റെ സ്വപ്ന പദ്ധതി ആയിരുന്ന സലൗലിം ഡാമിന്റെ നിർമ്മാണത്തോടു കൂടി തലവിധി മാറിമറിഞ്ഞത് ഈ ഗ്രാമത്തിൻറെയായിരുന്നു. ഏകദേശം 24 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ അണക്കെട്ടിന്റെ നിർമ്മാണം 1975-76 കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചതോടെ തൊട്ടടുത്ത പല ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങുവാൻ തുടങ്ങി. ഏകദേശം ഇരുപതോളം ഗ്രാമങ്ങൾക്കാണ് പ്രശ്നം നേരിടേണ്ടി വന്നത്. ജനങ്ങളുടെ ആകെ ഉള്ള വരുമാനമാർഗം കൃഷി ആയതിനാൽ തന്നെ അവർക്ക് സ്വന്തം സ്ഥലം വിട്ട് പോവാൻ പറ്റുമായിരുന്നില്ല.അങ്ങനെ ഗവൺമെന്റ് തന്നെ അവർക്ക് വേണ്ട ഭൂമി അനുവദിച്ചു.ചില കുടുംബങ്ങൾ പിരിഞ്ഞു നിന്നു. എങ്കിലും വെള്ളം കയറുമ്പോൾ ഇവിടെ നിന്നും മാറി നിൽക്കുക മാത്രമാണ് അവർക്ക് മുന്നിലുള്ള വഴി. ചില കുടുംബങ്ങൾ കുടിലുകൾ നിർമിക്കുകയും ഗവൺമെന്റ് അനുവദിച്ച സ്ഥലങ്ങളിൽ താമസിക്കുകയും ചെയ്തുവെങ്കിലും വീടുകൾ നിർമ്മിക്കപ്പെടുന്നതുവരെ ഗവൺമെന്റ് സ്ഥാപിച്ച പുനരധിവാസ കേന്ദ്രങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായി. സെല്ലോലിം അണക്കെട്ട് നിർമ്മിച്ചത് ഗോവയ്ക്ക് ഗുണം ചെയ്തു എങ്കിലും . 400-ലധികം കുടുംബങ്ങൾ തങ്ങളുടെ പൂർവിക ഭൂമിയിൽ നിന്ന് അകന്നു പോയി. ഗോവയുടെ സ്വയംപര്യാപ്തതയ്ക്കായി അവർ തങ്ങളുടെ ഗ്രാമവും ജീവിതവും ബലിയർപ്പിച്ചു എന്നു വേണം പറയുവാൻ. ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി ജനങ്ങൾ മാറി താമസിച്ചതോടെ ഇവിടുത്തെ ക്ഷേത്രങ്ങളെയും സ്ഥാനം മാറ്റി. ബിസി അ‍ഞ്ചാം നൂറ്റാണ്ടിലെ ദേവിയുടെ വിഗ്രഹം വേർണ എന്ന ഗ്രാമത്തിലേക്കാണ് മാറ്റിയത്. 2.5 മീറ്റർ ഉയരമുള്ളതായിരുന്നു അത്. മഹാദേവന് സമർപ്പിച്ച മറ്റൊരു ക്ഷേത്രവും ഇങ്ങനെ തന്നെ മാറ്റി. കാദംബ കാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രം 17 കിലോമീറ്റർ അകലെയുള്ള ഇടത്തേയ്ക്കാണ് മാറ്റി സ്ഥാപിച്ചത്. ഏകദേശം 11 വർഷം കൊണ്ട് ഓരോ കല്ലുകളായി മാറ്റി പുനർനിർമ്മിക്കുകയാണ് ചെയ്തത്. മഴയുടെ സമയത്ത് ഈ ഗ്രാമം മുഴുവനായും വെള്ളത്തിനടിയിലായിരിക്കും. വെള്ളം കുറയുന്ന രണ്ടു മാസങ്ങളിൽ മാത്രമാണ് ഗ്രാമത്തെ പുറത്തു കാണുവാൻ സാധിക്കുക. ക്ഷേത്രത്തിന്റെ താഴികക്കുടം മാത്രമാണ് നമുക്ക് പിന്നെ കാണാൻ കഴിയൂ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഗ്രാമത്തിന്റെ കാഴ്ചകൾ കാണാം. ഗോവയിൽ നിന്നും കാർവാറിൽ നിന്നുമുള്ള ഭക്തർ വർഷം തോറും ക്ഷേത്രത്തിൽ എത്തുന്നു. കുർടി യെ കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർ മഴക്കാലത്തിനു മുമ്പ് അവിടത്തെ മനോഹാരിത ആസ്വദിക്കണം. ഗോവയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് തീർത്തും ഒറ്റപ്പെട്ട ഇടമാണ് കുർദി. സാൻഗുവേം താലൂക്കിൽ കർച്ചോരം-പോണ്ട റോഡ് വഴി ബൈക്കിൽ ഇവിടെ എത്താം. മർഗോവ സിറ്റിയിൽ നിന്നും ഒരുമണിക്കൂറിലധികം സഞ്ചരിക്കണം ഇവിടെ എത്തുവാൻ. സലൗലിം ഡാം ക്യാച്മെന്റ് ഏരിയയിൽ നിന്നും ഇവിടേക്ക് 5 കിലോമീറ്ററാണ് ദൂരം. കൂടുതൽ ചിത്രങ്ങൾ