മൂന്നുപെറ്റുമ്മാ പള്ളി....പേരിൽ തന്നെ അതിശയം ഇത്തിരി അധികമുണ്ട് വടക്കേ മലബാറിലെ ഈ പള്ളിക്ക്. ജാതിമത ചിന്തകൾക്കും ആചാരങ്ങൾക്കും അധീതമായി തേടിയെത്തുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മൂന്നുപെറ്റുമ്മ പള്ളി കണ്ണൂർ പാപ്പിനിശ്ശേരിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിന്റെ അതിരുകളില്ലാത്ത ജാതിമത സ്നേഹത്തിന്റെ ഇന്നും നിലനില് zwj;ക്കുന്ന അടയാളമായ ഇവിടം ആയിരക്കണക്കിന് വിശ്വാസികൾ തേടിയെത്തുന്ന പുണ്യകേന്ദ്രമാണ്. കേരളത്തിലെ തന്നെ അറിയപ്പെടുന്ന മതേതര സംഗമസ്ഥാനങ്ങളിൽ ഒന്നായ മൂന്നുപെറ്റുമ്മ പള്ളിയെ അറിയാം.... കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിക്ക് സമീപം വളപട്ടണം പുഴയുടെ തീരത്തുള്ള കടോത്ത് വയൽ എന്ന സ്ഥലത്താണ് കാട്ടിലെപ്പള്ളി അഥവാ മൂന്നുപെറ്റുമ്മപ്പള്ളി സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും എട്ടു കിലോമീറ്ററും തളിപ്പറമ്പിൽ നിന്നും 14 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 24 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.PC:Ks.mini കാട്ടിലെ പള്ളി എന്നും മൂന്നുപെറ്റുമ്മ പള്ളി അറിയപ്പെടുന്നുണ്ട്. ഈ പള്ളിയുടെ ഉത്ഭവത്തിനു പിന്നിൽ പലകഥകളും പ്രചാരത്തിലുണ്ട്. അറേബ്യയിൽ നിന്നും കപ്പലിൽ ഭർത്താവിനൊപ്പം കപ്പലിൽ ഒരു സ്ത്രീ വന്നിറങ്ങിയത്രെ. മതപ്രഭാഷണത്തിനായി എത്തിയ ഭാര്യയും ഭർത്താവും ആ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മതം പഠിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ഇങ്ങനെ പോകുന്ന വഴി ആ സ്ത്രീ ഒറ്റയ്ക്ക് കടോത്ത് വയൽ എന്ന സ്ഥലത്ത് എത്തുകയുണ്ടായി. അവിടെ വെച്ച് പെട്ടന്ന് പ്രസവ വേദനയനുഭവപ്പെട്ട അവർ സമീപത്തെ കാട്ടിനുള്ളിൽ കയറി കിടക്കുകയും പ്രസവിക്കുകയും ചെയ്തു. മൂന്നു കുട്ടികളെ അവർ പ്രസവിച്ചുവെങ്കിലും അവരും ആ സ്ത്രീയും കാട്ടിൽ കിടന്ന് മരിക്കുകയാണുണ്ടായത്. പിന്നീട് കുറേക്കഴിഞ്ഞ് സമീപത്തെ പാക്കൻ എന്നു തിയ്യ കുടുംബത്തിലെ സ്ത്രീ കാട്ടിനുള്ളിൽ എത്തിയപ്പോഴാണ് ഇവർ മരിച്ചു കിടക്കുന്ന കാര്യം പുറംലോകമറിയുന്നത്. അങ്ങനെ വിവരമറിഞ്ഞ സമീപത്തെ മുസ്ലീം കുടുംബങ്ങൾ അക്കാലത്തെ അവിടുത്തെ ഭരണകർത്താക്കളായിരുന്ന ചിറക്കൽ രാജവംശത്തില്‍ നിന്നും അനുമതി തേടിയ ശേഷം അവിടെ തന്നെ അവരുടെ മൃതദേഹം ഖബറടക്കി.PC: ഫേസ്ബുക്ക് മൂന്നുപെറ്റുമ്മ പള്ളിയുടെ ഐതിഹ്യത്തെക്കുറിച്ച് ഇനിയും കുറേ കഥകൾ ഈ നാട്ടിൽ പ്രചാരത്തിലുണ്ട്. ഒരിക്കൽ തിയ്യ കുടുംബത്തലെ പാക്കൻ കാരണവർ ചെത്തു കഴിഞ്ഞു ഭവനത്തിലേക്കു മടങ്ങുന്ന വഴിയിൽ കുട്ടികളോടൊപ്പം വയ്യാതെ കിടക്കുന്ന ഒരു യുവതിയെ കണ്ടു. എണീക്കുവാൻ പോലും വയ്യാതെ കിടക്കുന്ന അവർ വെള്ളം ചോദിച്ചപ്പോൾ പാക്കൻ കാരണവൻ തന്റെ കയ്യിലുണ്ടായിരുന്ന ഇളനീർ നല്കിയത്രെ. കുറച്ചൊരു ആശ്വാസം ലഭിച്ചപ്പോൾ തന്നെ ചിറക്കൽ കോവിലകത്തു നിന്നും ഉപേക്ഷിക്കപ്പെട്ടവരാണെന്നു മാത്രം അവർ പറ‍ഞ്ഞു. കാരണവർ അവിടെ നിന്നു പോവുകയും ചെയ്തു. പിന്നീട് അവിടെ എത്തിയ ഒരു സ്ത്രീ ഈ അമ്മയും മൂന്നു കുട്ടികളും ഇവിടെ മരിച്ചു കിടക്കുന്നത് കാണുകയും അവരെ അവിടെത്തന്നെ അടക്കുകയും ചെയ്തു. കാലം പോയപ്പോൾ ഈ പ്രദേശം പല അത്ഭുത പ്രവർത്തനങ്ങൾക്കും സാക്ഷിയായി. പിന്നീട് അവരെ സംസ്കരിച്ച സ്ഥലം ഒരു തീർഥാടന കേന്ദ്രമായും മാറിയ ഇവിടെ ഇന്ന് ജാതിമത ഭേദമന്യേ ആളുകള്‍ എത്തിച്ചേരാറുണ്ട്. ചിറക്കൽ കോവിലിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലമാണ് ഇതിന്റെ നിർമ്മാണത്തിനായി വിട്ടുകൊടുത്തതെന്നും കഥയുണ്ട്.PC: ഫേസ്ബുക്ക് മൂന്നുപെറ്റുമ്മ പള്ളിയിലെ ഏറ്റവും വിശുദ്ധമായ നേർച്ചകളിലൊന്നാണ് തുണിയും ചന്ദനത്തിരിയും ഇവിടുത്തെ ഖബറിടത്തിൽ കൊണ്ടുപോയി സമർപ്പിക്കുന്നത്. പകർച്ച വ്യാധികളിൽ നിന്നും നാടിനെ നശിപ്പിക്കുന്ന ആപത്തുകളിൽ നിന്നും രക്ഷനേടുന്നതിനായി ഇവിടെ എത്തി പ്രാർഥിക്കുന്നവർ മൂന്നുപെറ്റുമ്മയുടെ ഖബറിടത്തിൽ തുണിയും ചന്ദനത്തിരിയും സമർപ്പിച്ച് പ്രാർഥിച്ച ശേഷം മാത്രമേ മടങ്ങുകയുണ്ടായിരുന്നുള്ളൂ. കൂടുതലായും സ്ത്രീകളാണ് ഇവിടെ പ്രാർഥനയ്ക്കെത്തിയിരുന്നവർ. ഇവിടുത്തെ ഖബർസ്ഥാനിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു വ്യത്യാസവുമില്ലാതെ ചന്ദനത്തരി കത്തിച്ചു പ്രാർഥിക്കുന്നതും ഇവിടുത്തെ ഒരു പ്രത്യേകതയാണ്. പള്ളിയിലെത്തി പ്രാർഥിച്ച് മടങ്ങുക മാത്രമല്ല ഇവിടുത്തെ ആചാരം. കരിമ്പ്, ഹല്‍വ, ഈത്തപ്പഴം തുടങ്ങിയവ പള്ളിയിൽ നിന്നും വാങ്ങിക്കൊണ്ടുപോവുക എന്നതും ഇവിടുത്തെ വിശ്വാസത്തിന്റെയും നേർച്ചയുടെയും ഒരു ഭാഗം തന്നെയാണ്. വീടുകളിലേക്കുള്ള സാധനങ്ങള്‍ ഇവിടുത്തെ നേർച്ചക്കാലത്ത് വാങ്ങാൻ കാത്തിരുന്നിരുന്ന ഒരു പാരമ്പര്യം പോലും കുറച്ചു കാലം മുൻപുവരെ ഇവിടെ ഉണ്ടായിരുന്നു. നേർച്ചയുടെ ഭാഗമായി ഇവിടെ എത്തുന്നവർക്ക് ചക്കരച്ചോറ് വിതരണം ചെയ്യാറുണ്ട്. തുടക്കകാലങ്ങളിൽ അതിനുള്ള അവകാശം ഇവിടുത്തെ ഹിന്ദു കുടുംബങ്ങൾക്കായിരുന്നു ഉണ്ടായിരുന്നത്.PC: Facebook കണ്ണൂരിലെ എന്നല്ല മലബാറിലെ തന്നെ പേരുകേട്ട മതമൈത്രീ സംഗമ സ്ഥാനങ്ങളിൽ ഒന്നാണ് ഇവിടം. ജാതിമതഭേദമന്യേ നേർച്ചയ്ക്കും പെരുന്നാളിനും ഒക്കെ ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.PC:youtube