ചില യാത്രകൾ അങ്ങനെയാണ്. നമ്മൾ മെനഞ്ഞുണ്ടാക്കിയ പദ്ധതികൾ ഉദ്വേഗത്തിന്റെ അവസാന മുനമ്പുവരെ കൊണ്ടെത്തിച്ചതിനു ശേഷമേ ഫലപ്രാപ്തിയിലെത്തുകയുള്ളു. അതിനായി നാം ദൂരത്തോടും സമയത്തോടും ക്ഷമയോടെ എതിരിട്ടുകൊണ്ടിരിക്കണം. അങ്ങനെ ഏറെക്കാലമായി മനസ്സിൽ കാത്തുവച്ച ഒരു യാത്ര യാണ് ഇത്തവണത്തേത്- മരുത്വാമല... ആത്മീയാന്വേഷികളേയും പ്രകൃതി ഭംഗി ആസ്വദിക്കുന്നവരേയും ഒന്നുപോലെ മരുത്വാമല എതിരേൽക്കുന്നു.
മരുത്വാമല യാത്രയെക്കുറിച്ചും പ്രദേശത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ന്നു നില്‍ക്കുന്ന കഥകളെക്കുറിച്ചും തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സെയില്‍സ്ടാക്സ് ഡിപ്പാര്‍ട്മെന്‍റെ ഓഫീസ് ഉദ്യോഗസ്ഥനായ വിജിത്ത് ഉഴമലക്കല്‍
ആത്മസാക്ഷാൽക്കാരം നേടുവാന്‍
യോഗ വിദ്യയിൽ തൻറെ ഗുരുവായിരുന്ന തൈയ്ക്കാട്ട് അയ്യാവ് സ്വാമികളുടെ ഉപദേശപ്രകാരമാണ് ശ്രീനാരായണഗുരു തപസ്സിനായി മരുത്വാമല തിരഞ്ഞെടുത്തത്. ആത്മസാക്ഷാൽക്കാരം നേടി ശ്രീനാരായണഗുരു കാലദേശങ്ങളുടെ ചരിത്രാങ്കണത്തിലൂടെ അരുവിപ്പുറത്തേയ്ക്ക് പുറപ്പെടുമ്പോൾ ആ ആത്മബോധത്തിന് വഴിപാകിയതോ ഈ മരുത്വാമലയും..!!
ആര്യൻ അധിനിവേശത്തോടെ തലതിരിഞ്ഞുപോയ ഇന്ത്യൻ ദാർശനികതയെ നേരാംവഴിക്കാക്കിയത് ശ്രീനാരായണഗുരുദേവനാണ്. സാമൂഹ്യ സ്പന്ദനങ്ങളിൽ ചുവടുവെക്കാനാകാത്ത വിധം അധികാരദണ്ഡനീതിയിൽ അമർന്നവരുടെ രക്ഷകനായി ശ്രീനാരായണഗുരു മാറിയെങ്കിൽ നവോത്ഥാന കേരളം അതിന് അത്മീയാർത്ഥത്തിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മരുത്വാമലയോടാണെന്ന് പറയേണ്ടിവരും.
ഗുഹയ്ക്കുള്ളിലൂടെ
ഒരേസമയം ഒരാള്‍ക്കു മാത്രം ഇറങ്ങാന്‍ കഴിയുന്നതും മുപ്പത് മീറ്റർ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഗുഹയുടെ മുൻഭാഗത്ത് രണ്ട് കരിങ്കൽ പാത്തികളാൽ പ്രകൃതി ഒരുക്കിയ കവാടം. തിരുവില്വാമലയിലെ പുനർജനി നൂഴൽ ആണ് പെട്ടെന്ന് മനസിൽ ഓർമ വന്നത്. ഗുഹാരംഭത്തിൽ കുറച്ചു ദൂരം കുനിഞ്ഞു നടക്കാം. അതു കഴിഞ്ഞാൽ ഇരുന്നു നിരങ്ങണം. കുറച്ചു കൂടി മുന്നോട്ടു പോയാൽ മലർന്നു കിടന്ന് ഇഴഞ്ഞു മാത്രമേ നീങ്ങാനാകൂ.
ഗുഹാമുഖത്തു നിന്നു കിട്ടുന്ന വെളിച്ചത്തിന്റെ നാമ്പുകൾ മാത്രമാണ് വഴികാട്ടി. ഒരുവിധത്തിൽ ശിരസ്സു മുരസ്സുമുരഞ്ഞു താഴേക്ക് നൂണ്ടിറങ്ങി. ഗുഹയ്ക്കുള്ളിൽ ഏതു വേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്. ഉൾവശം വിശാലമാണ്. പുറത്തെ ചൂടൊന്നും അകത്തറിയാനേ ഇല്ല. ഇവിടെ വന്നിരുന്നാൽ വിശപ്പും ദാഹവും അറിയില്ല എന്നതാണ് വാസ്തവം. പക്ഷേ, ധ്യാനനിമഗ്നമായ മനസുണ്ടാവണമെന്നുമാത്രം. പ്രജ്ഞയെ തുറുങ്കിലടച്ച് ഹൃദയം കൊണ്ട് കാഴ്ചകൾ കാണാൻ കഴിയുമെങ്കിൽ നമ്മിലേക്ക് ആത്മീയത വന്നുനിറയുന്നത് ഇവിടെനിന്ന് അനുഭവിച്ചറിയാം. ഗുഹയ്ക്കും പരിസരത്തിനും കനമുള്ളമൗനമുണ്ട്. ഗുഹയ്ക്കുള്ളില്‍ കയറിയപ്പോള്‍ മുഴുവൻ ഇരുട്ടായിരുന്നു. അടരുകളായി വീഴുന്ന നിഴലുകളിലൂടെ വെളിച്ചം ഗുഹ മുഴുവൻ പരക്കുന്നു. പതിയെപ്പതിയെ കണ്ണുകളിലേക്ക് വെളിച്ചം കയറിവന്നു. അതോടൊപ്പം മനസിലെ ഇരുട്ടും ഇറങ്ങിപ്പോയതു പോലെ തോന്നി. ഒരു പുത്തൻ തിരിച്ചറിവാണതും.
കാഴ്ചകളിലേക്ക്
ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമിയും - കേരളം കണ്ട മഹാന്മാരായ രണ്ട് ആത്മീയ ആചാര്യന്മാർ. അനഹധ്വനിയാൽ മരുത്വാമരത്തിലേക്ക് ഇവരെ എത്തിച്ച ഘടകം എന്തായിരുന്നു എന്നതാണ് ഈ യാത്ര തുടങ്ങിയത് മുതൽ പിള്ളത്തടം ഗുഹയിൽ എത്തിച്ചേരുന്നത് വരെ മനസ്സിൽ ഉൾച്ചേർന്ന ചിന്തയിലൊന്ന്. ഏകാന്ത മുറ്റിയ ഗുഹയുടെ ഒരു മൂലയിൽ ധ്യാനാത്മകമായ മനസോടെ കുറച്ചു നേരം ഇരിക്കുമ്പോൾ അതിനുത്തരം മനസ്സിൽ സ്വയമേ തെളിഞ്ഞുവരും.
ഈ ഗുഹാതടത്തിലിരിക്കുമ്പോൾ അറബിക്കടലിൽ നിന്നുള്ള കാറ്റിൻ്റെ അലകൾ വന്നു മേലാകെ തലോടുവാൻ തുടങ്ങി. ഗുഹക്കുള്ളിൽനിന്ന് പുറമേക്ക് നോക്കിയാൽ കന്യാകുമാരി ജില്ലയുടെ പനോരമിക് ദൃശ്യം കാണാം. തെളിഞ്ഞ നീലാകാശത്തിനു കീഴെ ഇരുണ്ട പച്ചപ്പിന്റെ കല്പവൃക്ഷസമൃദ്ധി, സഹ്യാദ്രി മലനിരകൾക്ക് താഴെയായി ഇളം പച്ചയുടെ സൗന്ദര്യമാർന്ന പുൽമേടുകൾ, നിറഭേദങ്ങൾ തീർത്ത കൃഷിപ്പാടങ്ങൾ, മരുത്വാമലയിൽ ഇറ്റുവീഴുന്ന ജലകണങ്ങൾക്ക് വിശ്രമിക്കാനെന്നവണ്ണം താഴെ ചെറു തടാകങ്ങൾ, ശ്വേതരക്തവർണമാർന്നതും തവിട്ടും പീത വർണം നിറഞ്ഞതുമായ പാടങ്ങളും വയലുകളും കാഴ്ചയുടെ മാറ്റ് കൂട്ടുന്നു. കന്യാകുമാരി ജില്ല വിട്ടുകൊടുത്തതിലൂടെ കേരളത്തിന് നഷ്ടമായത് കേവല ഭൗതികതക്ക് അപ്പുറം ആത്മീയ സ്വത്വം കൂടിയാണെന്ന് തോന്നി. (1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനസംഘടന നടന്നപ്പോൾ തോവാള, കൽക്കുളം, വിളവൻകോട്, അഗസ്തീശ്വരം എന്നീ താലൂക്കുകൾ മദ്രാസ് സംസ്ഥാനത്തെ കന്യാകുമാരി ജില്ലയുടെ ഭാഗമായി മാറി. അങ്ങനെയാണ് മരുത്വാമല തമിഴ്നാടിന്റേതായത്).
ടോപ്പ് വ്യൂ
ഗുഹയിൽ നിന്നും പുറത്തു കടന്ന് ചെറിയൊരു മല കൂടി താണ്ടിയാൽ മരുത്വാമലയുടെ നെറുകയിലെത്താം. ഏറ്റവും മുകളിലായി കല്ലില്‍ തീര്‍ത്ത ഹനുമാന്‍റെ വിഗ്രഹം ചെറിയൊരു ശ്രീ കോവിലിനകത്തായി പ്രതിഷ്ഠിച്ചിട്ടുണ്ട്. അവിടെ നിന്നാൽ താഴ്‌വര ദൃശ്യം ഒന്നുകൂടി മനോഹരമായി കാണാം. നീലാകാശവും അതില്‍ പാറി പറക്കുന്ന വെണ്‍മേഘങ്ങളും താഴെ പച്ച പട്ടു വിരിച്ച പോലെ താഴ്‌വരയും. താഴെ കുന്നുകളിൽ നിന്നും മേഘമാലകൾ മുകളിലെത്തി ഞങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇന്ത്യൻ ഭൂപടത്തിലെ V -ആകൃതിയിലുള്ള തെക്കേ മുനമ്പ് അതുപോലെ കാണാം. ഒപ്പം ബംഗാൾ ഉൾക്കടലും, ഇന്ത്യൻമഹാ സമുദ്രവും, അറബിക്കടലും ചേരുന്ന ത്രിവേണി സംഗമവും. അൽപ്പം പടിഞ്ഞാറോട്ടു തലതിരിച്ചാൽ വിവേകാനന്ദപ്പാറയും, തിരുവള്ളുവർ പ്രതിമയും കാണാം. കിഴക്ക് പശ്ചിമഘട്ടവും, തെക്ക് കന്യാകുമാരിയും, പടിഞ്ഞാറ് അറബിക്കടലും. ഇത്രയും മനോഹരവും, വിശദവുമായൊരു പനോരാമിക് വ്യൂ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു.
ഇത്രയും ഉയരത്തില്‍ നിന്നളള ഭൂമിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാനാവുന്നതല്ല. താഴെ കല്പ പാദപത്തിന്റെ ഹരിതോന്നതിക്കപ്പുറം ഇടത് വലതായി കന്യാകുമാരിയുടെ നീലവിശാലത. വിദൂര കാഴ്ചകളായി കൂടംകുളം ആണവ നിലയം, ആദ്യകാലത്ത് തിരുവിതാംകൂറിന്റെ അതിർത്തിയായി നിശ്ചയിക്കപ്പെട്ട മലനിരകൾ, ആരൽവായ്മൊഴി വിന്റ് മില്ലുകൾ, ശുചീന്ദ്രം ക്ഷേത്ര ഗോപുരം, ISKCON Temple എന്നിവയും മുകളിൽ നിന്നും ദൃശ്യമാവും.
ഇനി വിടപറയലിന്റെ സമയമാണ്.
ഈ മനോഹരമായ ദൃശ്യങ്ങൾ എല്ലാം ക്യാമറയിലുമേറെ മനസിന്റെ കാന്‍വാസില്‍ പകര്‍ത്തി; മറക്കാനാകാത്ത ഒരു യാത്രയുടെ ഓര്‍മ്മകളുമായി വീണ്ടും വരണമെന്ന ആഗ്രഹത്തോടെ ഞങ്ങൾ യാത്ര തിരിച്ചു. വെയിലിൻ്റെ കാഠിന്യം കാറ്റിലലിഞ്ഞു. ആ ഉണർവിൽ ഒന്നര മണിക്കൂറിൽ താഴെയെത്തി. പോരുമ്പോൾ തലയുയർത്തി ഒന്ന് തിരിഞ്ഞ് നോക്കി. സഹ്യന്റെ ഈ സുന്ദരശൃഖം മനസ്സിനെ ഭാരമില്ലാത്ത ഒരു അപ്പൂപ്പൻ താടിയാക്കി തീർത്തിരിക്കുന്നു. സ്വസ്തി..!!!