മലയാളി സഞ്ചാരികളുടെ ഇടയിൽ പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത ഇടങ്ങളിലൊന്നാണ് മസിനഗുഡി. ബുള്ളറ്റ് റൈഡ് ആയും കൂട്ടുകാരൊന്നിച്ചുള്ള ഗ്രൂപ്പ് റൈഡുകളായും ഒക്ക ഇവിടം കണ്ടിട്ടില്ലാത്ത യൂത്തൻമാർ കുറവായിരിക്കും. ഹെയർപിൻ വളവുകൾ താണ്ടി ചെന്നുകയറുന്ന മസിനഗുഡി കാഴ്ചകൾ അങ്ങനെ വാക്കുകളിൽ ഒതുക്കി നിര്‍ത്താവുന്ന ഒന്നല്ല!!
ദർശനം തരുന്ന കാട്ടുമൃഗങ്ങൾ
കാടിന്റെ കാഴ്ചകൾ തേടിയുള്ള യാത്രയിൽ ഇവിടെ ഇടയ്ക്കിടെ ദർശനം തരാൻ കുറേ കാട്ടുമൃഗങ്ങളും ഉണ്ട്. ആനകളും കാട്ടുപോത്തുകളും മാനും മയിലുകളുമെല്ലാം ഇവിടുത്തെ സ്ഥിരം ആളുകളാണ്.
യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല, ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്കും ഇവിടം ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർ ഒന്നു ക്യാമറയുമായി കറങ്ങാനിറങ്ങിയാൽ തന്നെ ലഭിക്കുക കിടിൽ ഫോട്ടോകളായിരിക്കും.
ഗൂഡല്ലൂരിൽ നിന്നും
മസിനഗുഡി യാത്രകളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗുഡല്ലൂർ. ഗൂഡല്ലൂരിൽ നിന്നും മൈസൂർ റോഡിൽ ഏകദേശം 17 കിലോമീറ്റർ സഞ്ചരിച്ചാൽ തൈപ്പക്കാട് എന്ന സ്ഥലത്തെത്താം. മസിനഗുഡിയിലേക്കുള്ള വഴി ഇവിടെ നിന്നാണ് തിരിയുന്നത്. നേരം പോയാൽ മൈസൂരും വലത്തേക്കുള്ള വഴി പിടിച്ചാൽ മസിനഗുഡി-ഊട്ടി റോഡുമാണുള്ളത്. ഇനി ഇടത്തോട്ടുള്ള റോഡ് കൊണ്ടുപോവുക മോയാറിലേക്കാണ്.
തൈപ്പക്കാട്
ഗുഡല്ലൂർ -മൈസൂർ റോഡിൽ നിന്നും മസിനഗുഡിയിലേക്ക് തിരിയുന്ന ഇടമാണല്ലോ തൈപ്പക്കാട്. ആനക്യാംപിന് ഏറെ പ്രശസ്തമായ ഇടമാണിത്. മുതുമല ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ആനകളെ കാണാനും മറ്റുമായി സന്ദർശകരെ അനുവദിക്കാറുണ്ട്.
രാവിലെ 8.30 മുതല്‍ 9.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.30 വരെയും ആനക്യാംപ് കാണാം. മസിനഗുഡി യാത്രയിൽ കണ്ടിരിക്കേണ്ട ഇടമാണിതെന്ന കാര്യത്തിൽ സംശയമില്ല.
മോയാർ
മസിനഗുഡിയിലേക്ക് തിരിക്കുന്നതിനു മുന്നേ മോയാറിനെക്കുറിച്ചു കൂടി അറിയാം. വന്യമൃഗങ്ങൾ സ്വൈര്യമായി വിഹരിക്കുന്ന ഒരിടമാണിത്. ഒരു ചെറിയ ഡാമും തനി തമിഴ്നാടൻ ഗ്രാമവുമാണ് മോയാറിന്റെ പ്രത്യേകത.ചെമ്മരിയാടിന്റെ കൂട്ടങ്ങളും കന്നുകാലികളും കുടിലുകളും കാട്ടരുവികളും ഒക്കെയായി മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരിടമാണിത്. ഇവിടെ നിന്നും കുറച്ചു കിലോമീറ്ററുകൾ മാത്രം അകലെയുള്ള സിങ്കാര എന്ന വനപ്രദേശവും പോയി കണ്ടു വരുവാൻ പറ്റിയ സ്ഥലമാണ്.
മസിനഗുഡി യാത്രയുടെ ഒരു പ്രത്യേകത എന്നു പറയുന്നത് ഇവിടെ എത്തിയാൽ യാത്ര ചെയ്ത് തീരില്ല എന്നതു തന്നെയാണ് ഏതു ദിക്കിലേക്കു പോയാലും കാണാൻ കൊതിക്കുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത്. മുതുമല ദേശീയോദ്യാനം, ഹിമവത് ഗോപാലസ്വാമി ബേട്ട, ബന്ദിപ്പൂർ ദേശീയോദ്യാനം, തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും വളരെ എളുപ്പത്തിൽ പോയി വരാം
മസിനഗുഡി യാത്രയിൽ സമയവും സൗകര്യവും ഉണ്ടെങ്കിൽ ഒന്നും ചിന്തിക്കാതെ പോകുവാൻ പറ്റിയ മറ്റൊരിടമാണ് ഗുണ്ടൽപേട്ട്. സീസണിൽ പൂത്തു നിൽക്കുന്ന സൂര്യകാന്തി പാടങ്ങളാണ് ഈ കർണ്ണാടകൻ ഗ്രാമത്തിന്റെ പ്രത്യേകത.
മസിനഗുഡി മാത്രമാക്കേണ്ട
മസിനഗുഡിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിലും കൂടി പോകുവാൻ പാകത്തിൽ ഒരു യാത്ര പ്ലാൻ ചെയ്യുക.
മസിനഗുഡിയിലെത്തിയാൽ പിന്നെ തീർച്ചയായും പോയിരിക്കേണ്ട ഒരിടം ഊട്ടി തന്നെയാണ്. ഊട്ടിയിലെ കാഴ്ചകളിലുപരിയായി ഇവിടേക്കുള്ള വളവുകൾ നിറഞ്ഞ റോഡാണ് സഞ്ചാരികളെ ഊട്ടിയിലേക്ക് വണ്ടി തിരിക്കാൻ പ്രേരിപ്പിക്കുന്നത്. രണ്ടു വശവും നിറഞ്ഞ കാടുനു നുവിലൂടെ 36 ഹെയർപിൻ വളവുകളുള്ള കല്ലിട്ടി ചുരത്തിലൂടെയുള്ള യാത്ര സൂപ്പറാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
വണ്ടി വളയ്ക്കുമ്പോൾ മറക്കേണ്ട
ആസ്വദിച്ച് ഡ്രൈവ് ചെയ്തു പോകുന്നതിനിടയിൽ വശങ്ങളിലെ കാഴ്ചകൾ കാണാൻ മറക്കേണ്ട. കൃഷിയിടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ ഏറ്റവും ഒടുവിലത്തെ വളവിൽ ചെന്നാൽ ആസ്വദിക്കുവാൻ സാധിക്കുന്നവയാണ്.
ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് മസിനഗുഡി സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയത്താണ് ഇവിടുത്തെ കാടിന്റെയും മലകളുടെയും ഭംഗി അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ സാധിക്കുക. വർഷത്തിൽ എല്ലായ്പ്പോഴും ഇവിടം സന്ദർശിക്കുവാൻ കൊള്ളാം എന്നതും മറക്കാതിരിക്കുക.
മസിനഗുഡിയിലേക്ക് കറങ്ങിച്ചെല്ലുവാൻ വഴികൾ ധാരാളമുണ്ട്. വയനാട്ടിൽ നിന്നും ഗൂഡല്ലൂർ വഴിയും മറ്റൊന്ന് പട്ടാമ്പി-ഗൂഡല്ലൂർ വഴിയുമാണ് പ്രധാനപ്പെട്ടവ. മലബാറുകാർക്ക് വയനാട് വഴിയും മറ്റുള്ളവര്‍ക്ക് പട്ടാമ്പി വഴിയുമാണ് എളുപ്പം. കല്പറ്റയില്‍ നിന്നും ഗൂഡല്ലൂര്‍ വഴി മസിനഗുഡിക്ക് 90 കിലോമീറ്ററാണ് ദൂരം.കൊച്ചിയില്‍ നിന്നും 264 കിലോമീറ്റര്‍ ദൂരമാണ് മസിനഗുഡിയിലേക്കുള്ളത്. കൊച്ചി-തൃശൂര്‍-പട്ടാമ്പി-പെരിന്തല്‍മണ്ണ-ഗൂഡല്ലൂര്‍- മുതുമല നാഷണല്‍ പാര്‍ക്ക് വഴിയാണ് മസിനഗുഡിയിലെത്തുന്നത്.