യാത്രയ്ക്കൊരുങ്ങുമ്പോൾ സാധാരണയായി മടക്കടിക്കറ്റ് വരെ ബുക്ക് ചെയ്തിറങ്ങുന്നവരാണ് നമ്മൾ. കാണാനുള്ള ഇടങ്ങളും പോകേണ്ട സ്ഥലങ്ങളും ഒക്കെ കൃത്യമായി തരം തിരിച്ച് വളരെ ആസൂത്രണത്തോടെ മാത്രം യാത്ര പുറപ്പെടുന്നവർ. എന്നാൽ എല്ലാ യാത്രകളും ഇങ്ങനെയൊരു പ്ലാനിങ്ങിൽ ഒതുക്കി തീർക്കുവാൻ പറ്റിയതാണെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. കടലിലേക്ക് കാലെടുത്തു വയ്ക്കുന്ന പോലെയാണ് ചില സ്ഥലങ്ങള്‍... മുന്നോട്ടു വലിച്ചോണ്ടു പോകുന്നത് നമ്മള്‍ പോലും അറിയില്ല. ഒടുവിൽ കരയിൽ നിന്നും ഏറെ ദൂരം മുന്നിട്ടു എന്നു മനസ്സിലാകുമ്പോൾ മാത്രമായിരിക്കും തിരിച്ചു വരുവാൻ ശ്രമിക്കുക. അങ്ങനെയുള്ള യാത്രകളിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം കൃത്യമായ പ്ലാനിങ്ങോടെ പോകാതെയിരിക്കുക എന്നതാണ്. വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകേണ്ട കുറച്ചിടങ്ങൾ നമുക്ക് പരിചയപ്പെടാം....
നീലഗിരിയുടെ സഖികളേ... ഈ പാട്ടുകേൾക്കാത്ത ആരും കാണില്ല. നീലഗിരിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഊട്ടിയും പൈക്കര വെള്ളച്ചാട്ടവും ഡൊഡ്ഡബെട്ടയും സിംസ് പാർക്കും പിന്നെ എങ്ങോട്ടുകൊണ്ടു പോകുന്നു എന്നറിയാത്ത കുറേയധികം നാട്ടുവഴികളും ചേരുമ്പോളാണ് ഊട്ടിയുടെ ചിത്രം പൂർണ്ണമാവുക. നീലഗിരി മൗണ്ടെയ്‍ൻ റെയിൽവേയിലൂടെുള്ള യാത്രയും കോടമഞ്ഞു നിറഞ്‍ പ്രഭാതങ്ങളും രാത്രികളും ഒക്കെയുള്ള ഊട്ടിലെ എങ്ങനെ വിട്ടുപോരാനാണ്....
കടൽത്തീരങ്ങളും കടൽത്തിരകളും മാറിമാറി വിളിക്കുന്ന ഇടമാണ് ഗോവ. ബീച്ചുകളിലെ ആഘോഷങ്ങളും പോർച്ചുഗീസ് സംസ്കാരത്തോട് ചേർന്നു കിടക്കുന്ന നഗരങ്ങളും ഉറങ്ങാത്ത, ഉറങ്ങുവാൻ അനുവദിക്കാത്ത രാത്രികളും ഒക്കെയാണ് ഗോവയെ എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. ഒറ്റ ദിവസം കൊണ്ടു മുതൽ ആഴ്ചകളെടുത്തു വരെ ആളുകൾ ഗോവയിൽ കറങ്ങാനെത്താറുണ്ട്. എന്നാൽ എത്ര കണ്ടാലും അറിഞ്ഞാലും ഇടമാണ് ഗോവയെന്നതാണ് സത്യം.
കടലിന്റെ മായക്കാഴ്ചകളില്‍ മനസ്സിനെ കോർത്തിടണമെന്നുണ്ടെങ്കിൽ ഒരൊറ്റ സ്ഥലമേ ഉള്ളൂ. അത് ആൻഡമാനാണ്. കണ്ണടച്ചാൽ കാഴ്ചകൾ നഷ്ടപ്പെടുമോ എന്നു ഭയന്ന് കണ്ണുകളടക്കാതെ, മുഴുവനും തുറന്ന് സഞ്ചരിക്കേണ്ട ഇടം. ആഴ്ചകളെടുത്താലും മുഴുവൻ കണ്ടുതീർക്കുവാൻ പറ്റാത്ത ഇടമാണ് ആൻഡമാൻ. പുറംലോകത്തു നിന്നുള്ള ബന്ധമെല്ലാം വിച്ഛേദിച്ച് കടലിന്റെ യും ദ്വീപുകളുടെയും മാത്രം സ്വന്തമായ നാളുകളാണ് ആൻഡമാനിലെത്തുന്നവരെ കാത്തിരിക്കുന്നത്.
ലഡാക്ക്
സമുദ്ര നിരപ്പിൽ നിന്നും 2300 മുതൽ 500 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിൽ ഒരിക്കലെങ്കിലും എത്തണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ ലഡാക്ക് പോലുള്ള ഇടങ്ങളിലേക്ക് കൃത്യമായ പ്ലാനുമായി യാത്ര തിരിക്കുന്നവരാണ് കൂടുതലും. പക്ഷേ, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, ചുറ്റിക്കറങ്ങ് ആസ്വദിച്ചു പോകുവാൻ പറ്റി. ഇടം കൂടിയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. ഓരോ സീസണിലും നിറം മാറുന്ന പാങ്കോങ് തടാകവും ലഡാക്കിലെ കൊട്ടാരവും മാഗ്നറ്റിക് ഹില്ലും സൻസ്കാർ വാലിയും ഒക്കെ ഇവിടെ മിസ് ചെയ്യരുതാത്ത കാഴ്ചകളാണ്.
ദൈവത്തിൻറെ സ്വന്തം നാട്ടിലെ സ്വർഗ്ഗം ഏതാണ് എന്നു ചോദിച്ചാൽ വയനാട് എന്നു പറയുവാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരില്ല. ചെമ്പ്ര തടാകവും മാനന്തവാടിയും മീൻമുട്ടിയും സൂചിപ്പാറയും നീലിമലയും ഒക്കെ കണ്ടു കഴിഞ്ഞാൽ പിന്നെ തിരികെ വരാൻ തോന്നുക പോലുമില്ല.
ലോകത്തിലെ ഏറ്റവും നനവാർന്ന നാടുകളിലൊന്നാണല്ലോ മോഘാലയിലെ ചിറാപുഞ്ചി. വടക്കു കിഴക്കൻ ഇന്ത്യയിൽ ഏറ്റവും അധികം സന്ദർശിക്കേണ്ട ഇടങ്ങളിലൊന്നായ ഇവിടം വിദേശികളടക്കമുള്ളവർ അന്വേഷിച്ചെത്തുന്ന സ്ഥലം കൂടിയാണ്. ജീവനുള്ള വേരുപാലങ്ങളും ക്യാപിങ്ങ് സൈറ്റുകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.