ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ടസ മരുഭൂമിയുടെ ചൂടും കാറ്റുമുള്ള രാജസ്ഥാനില്‍ അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ പലതുണ്ട്. കോട്ടകളും കൊട്ടാരങ്ങളും കരിശുഭൂമിയിലെ കുളങ്ങളും മരുഭൂമിയും അതിമനോഹരമായ ഗ്രാമങ്ങളും ഒക്കെയായി നിരവധി കാഴ്ചകള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമാണ് ഇവിടുത്തെ മൗണ്ട് അബു. രാജസ്ഥാനിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഇടം എന്ന് വിളിക്കുന്ന ഇവിടം മരുഭൂമിയിലെ പച്ചപ്പ് എന്നു യഥാര്‍ത്ഥത്തില്‍ വിളിക്കപ്പെടുവാന്‍ യോഗ്യമായ സ്ഥലം കൂടിയാണ് . മൗണ്ട് അബുവിനെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...
മൗണ്ട് അബുവും ക്ഷേത്രങ്ങളും
ഹിന്ദു മത വിശ്വാസങ്ങളുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ് മൗണ്ട് അബു. അതിന്റെ പ്രത്യക്ഷമായ അടയാളമാണ് ഇവിടെ കാണുന്ന നിരവധി ക്ഷേത്രങ്ങള്‍. ഒന്നും രണ്ടുമല്ല, വ്യത്യസ്ത പ്രതിഷ്ഠകളും വിശ്വാസങ്ങളുമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. ദത്താത്രേയ ക്ഷേത്രം, ശ്രീ രഘുനാഥ് ജി ക്ഷേത്രം, അർബുദ ദേവി ക്ഷേത്രം, അധാർ ദേവി ക്ഷേത്രം, അചലേശ്വർ മഹാദേവ ക്ഷേത്രം, ശിവക്ഷേത്രം, ദുർഗാ ക്ഷേത്രം, അംബികാ മാതാ ക്ഷേത്രം,ജൈനക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ..
മൗണ്ട് അബു സന്ദര്‍ശിക്കുവാന്‍
ഏപ്രിൽ മുതൽ ജൂൺ പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. വേനൽക്കാലത്ത് ഏറ്റവും കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസാണ്. ശൈത്യകാലത്ത് താപനില 16 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ചിലപ്പോൾ തണുപ്പ് കാലത്ത് താപനില -2 ഡിഗ്രി സെൽഷ്യസ് മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ കുറയും.
ഗുരു ശിഖാര്‍
അബു പർവതത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഗുരു ശിക്കാർ, ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയർന്ന സ്ഥലം കൂടിയാണിത്. ഹിന്ദു ദൈവങ്ങളായ 'ബ്രഹ്മാവ്, വിഷ്ണു, ശിവൻ' എന്നിവരുടെ ഒരു അവതാരമായ ഗുരു ദത്താത്രേയ ക്ഷേത്രം ഇവിടെയാണുള്ളത്.
അചൽഗഡ് കോട്ട
500 വർഷങ്ങൾക്ക് മുമ്പ് മഹാറാണ കുംഭ തന്റെ ശത്രുക്കളെ തടയാനായി നിർമ്മിച്ച അചൽഗഡ് കോട്ട മൗണ്ട് അബുവില്‍ കാണേണ്ട ഇടമാണ്. തെക്കൻ രാജസ്ഥാനിലെ രാജ്യങ്ങളുടെ രൂപീകരണത്തിന്റെയും അധപതനത്തിന്റെയും കഥകള്‍ ഈ കോട്ടയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.
ബ്രിട്ടീഷുകാര്‍ പാട്ടത്തിനെടുത്ത സ്ഥലം
ബ്രിട്ടീഷുകാരുമായി പല തരത്തിലുള്ള ബന്ധങ്ങളും മൗണ്ട് അബുവിനുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനം മൗണ്ട് അബുവായിരുന്നു. 1847-ലാണ് ബ്രിട്ടീഷുകാർ ഇവിടം രജപുത്രരാജാവിൽനിന്ന് പാട്ടത്തിനെടുത്ത് ആസ്ഥാനമാക്കിയത്.