പതിറ്റാണ്ടുകളുടെ ഭക്ഷണ പാരമ്പര്യം കുടിയേറ്റത്തിലൂടെയും തുറമുഖ കച്ചവടങ്ങളിലൂടെയും വിദേശാധിപത്യത്തിലൂടെയും എല്ലാം നൂറ്റാണ്ടുകൾ ചേർന്ന് രൂപപ്പെട്ട ഒന്നാണ് കണ്ണൂരിന്റെ ഭക്ഷണ പാരമ്പര്യം. കച്ചവടാവശ്യങ്ങള്‍ക്കും മറ്റുമായി കണ്ണൂരിലെത്തിയ അറബികളും പേർഷ്യക്കാരും യൂറോപ്യന്മാരും ഒക്കെ തങ്ങളുടെ രുചികൾ ഇവിടെ എത്തിക്കുകയും പിന്നീടതിൽ മിക്കവയും കണ്ണൂരിന്റെ രുചികളായി മാറുകയുമായിരുന്നു. ഇത് കൂടാതെ തനതായ രുചികളും കണ്ണൂരിനുണ്ട്. എന്തുതന്നെയായാലും കണ്ണൂരിലേക്ക് ഒരു യാത്രയുണ്ടെങ്കിൽ ഒഴിവാക്കരുതാത്ത രുചികൾ പരിചയപ്പെടാം. ഒരിക്കലെങ്കിലും ഇത് പരീക്ഷിച്ചാൽ കണ്ണൂർ രുചികളുടെ കട്ട ഫാൻ ആയിരിക്കുമെന്നുറപ്പ്!!
തലശ്ശേരി ബിരിയാണി കണ്ണൂർ രുചികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന താരം തലശ്ശേരി ബിരിയാണിയാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും പരീക്ഷിക്കുവാൻ തോന്നുന്ന തലശ്ശേരി ബിരിയാണി കഴിക്കുവാൻ തലശ്ശേരിയിൽ തന്നെ പോകണം. അസ്സൽ നാടൻ രുചയിൽ കൊതിയൂറുന്ന തലശ്ശേരി ബിരിയാണി ലഭിക്കുന്ന ഒട്ടേറെയിടങ്ങൾ ഇവിടെയുണ്ട്.
ജീരകശാല അല്ലെങ്കിൽ കൈമ അരിയിൽ ദം ചെയ്ത് എടുക്കുന്ന ബിരിയാണിയാണ് തലശ്ശേരി ബിരിയാണി. നെയ്യിൽ വറുത്തെടുത്ത അരിയിൽ മസാലക്കൂട്ടും കോഴിയിറച്ചിയും ഒക്കെച്ചേർത്ത് ദം ചെയ്തെടുക്കുന്ന തലശ്ശേരി ദം ബിരിയാണി
ഒരിക്കൽ കഴിച്ചാൽ നാവിൻ നിന്നും ആ രുചി കാലമെത്ര കഴിഞ്ഞാലും മാറില്ല.
PC:Challiyan
പത്തിരി കണ്ണൂരിൽ എപ്പോൾ പോയാലും സുലഭമായി ലഭിക്കുന്ന വിഭവങ്ങളിലൊന്നാണ് പത്തിരി. നേരവും കാലവും നോക്കാതെ കണ്ണൂരിലെ ഹോട്ടലുകളിൽ കിട്ടുന്ന രുചിയേറിയ വിഭവം. പത്തിരിയും കോഴിയിറച്ചിയും ചേര്‍ത്തുള്ള കിടിലന്‍ കോംബിനേഷൻ കണ്ണൂരിലെത്തിയാൽ മിസ് ചെയ്യരുത്. ഒരു കാലഭേദവുമില്ലാതെ എപ്പോൾ വേണമെങ്കിലും കഴിക്കുവാൻ പറ്റിയതായതിനാൽ മലബാർ മേഖലയിൽ ഏറെ സ്വീകാര്യതയുള്ള വിഭവം കൂടിയാണിത്. നോമ്പു തുറകൾക്കും സൽക്കാരങ്ങൾക്കും മുസ്ലീം കുടുംബങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള വിഭവം കൂടിയാണിത്. ചിക്കൻ കറിയുടെയും മീൻ കറിയുടേയുമൊപ്പം മാത്രമല്ല, തേങ്ങാപ്പാൽ ചേർത്തും ഇത് കഴിക്കാറുണ്ട്. അറബികളുടെ വിഭവമായിരുന്നുവെങ്കിലും ഇന്ന് കണ്ണൂരിന്റെ കുത്തകയാണ് പത്തിരി.
PC:Lalsinbox
ഉന്നക്കായ
കണ്ണൂരിലെ നാലുമണി വിഭവങ്ങൾ കൊതിയൂറുന്നവയാണ്. പഴം നിറച്ചതു മുതൽ ബോണ്ട വരെയുള്ള വ്യത്യസ്തങ്ങളായ രുചികൾ. അതിൽ ഏറ്റവും വേറിട്ടു നിൽക്കുന്ന വിഭവമാണ് ഉന്നക്കായ. കണ്ണൂരിലെ ഏതൊരു ചായക്കടയിലും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഈ വിഭവത്തിന് ഇന്ന് കേരളത്തിലെങ്ങും ആരാധകരുണ്ട്. എടുത്തു പറയേണ്ട മലബാർ രുചികളിൽ പ്രധാനപ്പെട്ടതു കൂടിയാണ് ഉന്നക്കായ പഴുത്ത നേന്ത്രക്കായ പ്രത്യേക തരത്തില്‍ പുഴുങ്ങി എണ്ണയിൽ വറുത്തെടുക്കുന്ന വിഭവമാണിത്. ഇതിനൊടൊപ്പമുള്ള്ള ഏലക്കായുടെയും ശർക്കരയുടെയും രുചി വേറൊരു ലോകത്തു തന്നെ എത്തിക്കും.
PC:കാക്കര
ലക്കോട്ടപ്പം കണ്ണൂരിന്റെ പ്രാദേശിക രുചികളിൽ അല്ലെങ്കിൽ നാടൻ രുചികളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ലക്കോട്ടപ്പം. കോഴിമുട്ടയും മൈദയും പ്രധാനമാക്കി ഉണ്ടാക്കുന്ന ഇത് പ്രധാനമായും വീടുകളിലാണ് ഉണ്ടാക്കുന്നത്.
ചട്ടിപ്പത്തിരി പത്തിരിയുടെ മറ്റൊരു വകഭേദമാണ് ചട്ടിപ്പത്തിരി. നെയ്പ്പത്തിരിയും മീൻപത്തിരിയും ഇറച്ചിപ്പത്തിരിയും ഒക്കെപോലെ തന്നെ പത്തിരികൊണ്ടുള്ള മറ്റൊരു രുചിയേറിയ വിഭവം. മൈദയും കോഴിമുട്ടയും പിന്നെ ഫിൽ ചെയ്യുവാനുള്ള ചിക്കൻ, മീൻ, അല്ലെങ്കിൽ ബീഫ് ആണ് ഇതിലെ പ്രധാന ചേരുവകൾ.
PC:Silsilah Ali
ബീഫ് റോസ്റ്റ്
ബീഫ് രുചികൾക്ക് നാടിനനുസരിച്ച് വ്യത്യാസം കാണുമെങ്കിലും എതിൽ എടുത്തു പറയേണ്ട ഒന്ന് കണ്ണൂരുകാരുടെ മലബാർ സ്പെഷ്യൽ ബീഫ് റോസ്റ്റാണ്. മസാലയും എരുവും ഒക്കെയായി നാവും വയറുമറിഞ്ഞ് എത്തുന്ന രുചിക്കൂട്ടാണ് ഇതിന്റെ പ്രത്യേകത. മുളക്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ഇഞ്ചി എന്നിവയ ചേർത്ത് തിരുമ്മിവെച്ച ബീഫാണ് റോസ്റ്റ് ചെയ്യുവാനെടുക്കുന്നത്. ഈ കൂട്ടുമാത്രം മതി ഇവിടുത്തെ ബീഫിനെ സ്പെഷ്യലാക്കുവാൻ.
മീൻ രുചികൾ കണ്ണൂരുകാർക്ക് മീനിൽ ആരോ കൈവിഷം കൊടുത്തതുപോലെയാണ്. ഇത്രയും രുചികരമായി മീനിനെ പാചകം ചെയ്തെടുക്കുന്ന നാടുകൾ കേരളത്തില്‍ അധികമുണ്ടാവില്ല. അത്രയും രുചിയേറിയതാണ് കണ്ണൂരിലെ മത്സ്യവിഭവങ്ങൾ. കടലും കടപ്പുറവും തൊട്ടടുത്തുള്ളതുകൊണ്ട് എന്നും ഫ്രഷ് മീനാണ് ഇവിടെ ലഭിക്കുന്നത്. അതിന്റെ മാറ്റം ഇവിടുത്തെ മീൻ വിഭവങ്ങളില്‍ അറിയുവാനുമുണ്ട്. മീൻ വറുത്തതാണെങ്കിലും മുളകിട്ട് വെച്ചതാണെങ്കിലും തേങ്ങയരച്ച കറിയാണെങ്കിലും കുടമ്പുളിയിട്ടുവെച്ചതാണെങ്കിലും ഒരു കണ്ണൂർ സ്പെഷ്യല്‍ ഇതിൽ അനുഭവിച്ചറിയാം.
കല്ലുമ്മക്കായ വിഭവങ്ങൾ കോഴിക്കോടിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും കണ്ണൂരിലും പ്രസിദ്ധമാണ് കല്ലുമ്മക്കായ വിഭവങ്ങൾ. ഇവിടെ തലശ്ശേരിയിലും കണ്ണൂരിലുമെല്ലാം ഇഷ്ടംപോലെ ലഭിക്കുന്ന കല്ലുമ്മക്കായ രുചിപ്രേമികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. വൈകുന്നേരമായാൽ ഇവിടങ്ങളിലെ മിക്ക ചായക്കടകളിലും കല്ലുമ്മക്കയാ നിറച്ചത് ലഭിക്കും. മലബാറിന്റെ പ്രത്യേക രുചി കൂടിയാണ് കല്ലുമ്മക്കായ വിഭവങ്ങൾ.
PC:Sahad mangadavan
വെട്ടുകേക്ക് കണ്ണുരിലെ പ്രിയപ്പെട്ട നാലുമണി പലഹാരങ്ങളിലൊന്നാണ് വെട്ടുകേക്ക്. പല വലുപ്പത്തില്‍ ലഭിക്കുമെങ്കിലും ഒരു മുഴുത്ത നെല്ലിക്കയോളം വലുപ്പമുള്ള വെട്ടുകേക്കിനാണ് ഇവിടെ ആരാധകർ കൂടുതൽ. മൈദയും മുട്ടയും പ്രത്യേക രീതിയിലാക്കി വറുത്തുകോരുന്ന ഈ വിഭവത്തിന് പുറത്തും ആരാധകരേറെയുണ്ട്. പെട്ടന്നൊന്നും ചീത്തയാവാത്ത വിഭവമായതിനാൽ നാട്ടിൻപുറത്തും ചായക്കടകളിലും ഇത് വളരെ സുലഭവുമാണ്.
കോട്ടയത്തിന്റെ ഈ രുചികൾ ഒന്നുവേറെ തന്നെയാണ്!
ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!