എവിടെയാണിത്? ഡെൽഹിയിലെത്തുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് അഗ്രസേൻ കി ബവോലി. ഡെൽഹിയിൽ കോണാട്ട് പ്ലേസിനടുത്തായി സ്ഥിതി ചെയ്യുന്ന ഹെയ്ലി റോഡിലാണ് അഗ്രസേൻ കി ബവോലിയുള്ളത്. ജന്തർ മന്ദിർ ഇതിനു തൊട്ടടുത്താണുള്ളത്.
PC:Vsvinaykumar2
മന്ത്രത്താൽ കെട്ടിയ 108 പടവുകൾ ഡെൽഹിയുടെ വിനോദ സഞ്ചാര രംഗത്തെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് അഗ്രസേൻ കി ബവോലി. എന്നാൽ ഇതിനെക്കുറിച്ച് പേടിപ്പിക്കുന്ന പല കഥകളും പ്രചാരത്തിലുള്ളതുകൊണ്ടു മാത്രം ഇവിടെ എത്താൻ ഭയപ്പെടുന്ന ഒട്ടേറെ സഞ്ചാരികളുണ്ട്. താഴേക്ക് ഇറങ്ങുവാൻ സഹായിക്കുന്ന 108 പടവുകളാണ് ഈ പടവു കിടർ അഥവാ സ്റ്റെപ് വെല്ലിനുള്ളത്. ഒരു ചെറിയ കോട്ട പോലെ കാണപ്പെടുന്ന ഈ പടവ് കിണറിന്റെ ചുവരുകൾ മന്ത്രങ്ങൾ കൊണ്ടാണ് കെട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഉള്ളിലേക്ക് കയറിയാൽ പുറത്തു നിന്നുള്ള ഒരു ശബ്ദവും കേൾക്കില്ല എന്നൊരു പ്രത്യേകതയും ഉണ്ട്.
PC:Leowikia
സാധാരണ ഒരു പടവ് കിണറല്ല!! സാധാരണയായി കണ്ടു വരുന്ന പടവ് കിണറുകളുടെ നിർമ്മാണ രീതിയിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
. 15 മീറ്റർ വീതിയും 60 മീറ്റർ നീളവും ഉള്ള ഈ പടവ്കിണർ പ്രത്യേകതമം ആകൃതിയിലാണുള്ളത്. രാജസ്ഥാനിലും ഡെൽഹിയുടെ മറ്റു ഭാഗങ്ങളിലും കാണപ്പെടുന്ന ഇത്തരം പടവുകൾ വൃത്താകൃതിയിലാണുള്ളത്. ഉയർത്തിക്കെട്ടിയ തറയും മേൽക്കൂരയും ഇതിനു കാണാൻ സാധിക്കും.
PC:Jaydeep Saha
ഉള്ളില് നിശബ്ദമായ പടവ് കിണർ കയറിപ്പോകുന്ന ആരെയും ഒന്ന് ഭയപ്പെടുത്തുന്ന ഒരു സ്മാരകമായി ഇന്ന് അഗ്രസേൻ കി ബവോലി മാറിയിട്ടുണ്ട്. വവ്വാലുകളും പ്രാവുകളും വിഹരിക്കുന്ന ഒരിടമായി ഇതിന്റ ഉള്ളറകൾ മാറിയിരിക്കുന്നു. തനിച്ച് ഏതെങ്കിലും ഒരു കോണിൽ കുറച്ച് നേരം ഇരുന്നാൽ പോലും ഭയപ്പെടുത്തുന്ന ഒന്ന് ചൂഴ്ന്നു നിൽക്കുന്ന പോലെയാണിതെന്നാണ് സന്ദർശകർ പറയുന്നത്. പുറത്തുനിന്നുള്ള ഒരു ശബ്ദവും ഉള്ളിൽ കടക്കാത്ത രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നാലുഭാഗത്തു നിന്നും കേൾക്കുന്ന വവ്വാലുകളുടെ ചിറകടി ശബ്ദങ്ങൾ എത്ര ധീരനെയും ഒന്നു ഭയപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല.
PC:Anupamg
മരണം സ്വയം തിരഞ്ഞടുക്കുന്നിടം അഗ്രസേൻ കി ബവോലിയെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ ഒട്ടേറെയുണ്ട് ഇവിടെയുള്ളവർക്കു പറയുവാൻ. കിണറിനുള്ളിൽ മരിച്ചു കിടക്കുന്ന അജ്ഞാതരായ പെൺകുട്ടികൾ മുതൽ വെള്ളത്തിൽ നോക്കി നിൽക്കുമ്പോൾ മരണത്തിലേക്ക് നടക്കുന്നവർ വരെ ഇവിടുത്തെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. ഇതിനുള്ളിൽ കെട്ടികിടക്കുന്ന കറുത്ത ജലത്തിലേക്ക് കുറച്ചധികം നേരം നോക്കി നിന്നാൽ ആത്മഹത്യ ചെയ്തുപോകുമത്രെ. ഇങ്ങനെ മരണത്തിന് സ്വയം വിട്ടു കൊടുത്തവരുടെ കഥകൾക്കും ഇവിടെ പഞ്ഞമൊന്നുമില്ല.
PC:Anupamg
ബലി നല്കിയിരുന്ന സ്ഥലം ബവോലിയുടെ ജലനിരപ്പ് വർധിക്കുവാനും ജലക്ഷാമം ഒഴിവാക്കുവാനുമായി ഇവിടെ പെൺകുട്ടികളെ ബലി നല്കിയിരുന്ന കഥകളും ഇവിടെ കേൾക്കാം. നേരം വെളുക്കുമ്പോൾ ബവോലിക്കുള്ളിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടികളുടെ ജീവനറ്റ ശരീരങ്ങൾ ബലിയുമായി ബന്ധപ്പെട്ടതാണത്രെ. ദുർമന്ത്രവാദികൾ തങ്ങളുടെ രഹസ്യ പൂജകൾ ചെയ്തിരുന്ന ഒരു ഇടമായിരുന്നു എന്നും പറയപ്പെടുന്നു. ഇതത്രം മരണങ്ങളും പൂജകളുമാണ് ഈ പടവ് കിണറിനെ ആളുകളിൽ നിന്ന് അകറ്റിയത്. പിന്നീട് ഇത് ആർക്കും വേണ്ടാത്ത ഒരിടമായി മാറുകയായിരുന്നു.
PC:Aayush Agarwal
ചരിത്രവും പുരാണവും ഇടകലരുമ്പോൾ ചരിത്രവും പുരാണവും ചേർന്ന കഥകൾക്കു മാത്രമേ അഗ്രസേൻ കി ബവോലിയുടെ നിഗൂഢതകൾ പൂരിപ്പിക്കാനാവൂ. മഹാഭാരതവുമായി വരെ ബന്ധമുള്ളതാണ് ഈ പടവിന്റെ കഥ. മഹാഭാരത കാലത്ത് ജീവിച്ചിരുന്നു എന്ന വിശ്വസിക്കപ്പെടുന്ന അഗ്രസേനനാണ് ഇത് നിർമ്മിച്ചതെന്നാണ് വിശ്വാസം. പിന്നാട് 14-ാം നൂറ്റാണ്ടിൽ അഗ്രസേനന്റെ പിൻമുറക്കാരെന്നു വിശ്വസിക്കപ്പെടുന്ന അഗർവാൾ പരമ്പരയില് പെട്ടവർ ഇതിന്റെ പുനർനിർമ്മാണം നടത്തി ഇന്നു കാണുന്ന രീതിയിലാക്കിയെന്നും വിശ്വസിക്കപ്പെടുന്നു.
PC: Varun Shiv Kapur
ഡെൽഹിയിലെ സ്മാരകം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരിടമാണ് ഇന്ന് അഗ്രസേൻ കി ബവോലി. ഇതിന്റെ നിർമ്മാണ രീതിയിൽ നടത്തിയ പഠനങ്ങൾ പ്രകാരം തുഗ്ലക്കിന്റെ കാലത്താണ് ഇതിന്റെ പണി നടത്തിയതത്രെ.
PC:Kuntal Guharaja
തീർച്ചയായും സന്ദർശിക്കണം കേട്ടുപഴകിയ കഥകൾ കൊണ്ടും പേടിപ്പിക്കുന്ന ചരിത്രങ്ങൾ കൊണ്ടും ഡെൽഹിയിലെത്തുന്ന പലരും ഇന്ന് പോകുവാൻ മടിക്കുന്ന ഒരിടമായി ഇത് മാറിയിരിക്കുന്നു. എന്നാൽ ഡെൽഹി സന്ദർശിക്കാനെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണിത്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്ക് പ്രവേശനം. അതിരാവിലെ ഇവിടം സന്ദർശിക്കുന്നതാണ് ഉചിതം.
മലയാളിയാണെന്നു പറഞ്ഞിട്ട് കാര്യമില്ല, കുറഞ്ഞത് ഈ സ്ഥലങ്ങളെങ്കിലും കാണണം!
PC:Deejay1010