തൃക്കാക്കര മലയാളിയുടെ ഓണം ഓര്‍മ്മകളോട് ഏറ്റവും ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് തൃക്കാക്കര. തിരുകാല്‍ക്കര എന്ന പേരില്‍ നിന്നാണ് തൃക്കാക്കര വന്നതെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കര ക്ഷേത്രത്തിനും. വാമനനായി മഹാബലിയെ പാതാളത്തിലേക്ക് തള്ളിതാഴ്ചത്തിയ വാമനന്റെ പാദം മണ്ണില്‍ പതിഞ്ഞയിടം എന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്. ഇതില്‍ നിന്നുമാണ് തൃക്കാക്കരയ്ക്ക് ആ പേരുലഭിക്കുന്നതും. തൃക്കാല്‍ക്കരയാണ് പിന്നീട് തൃക്കാക്കരയായി മാറുന്നത്. തിരുക്കാല്‍ക്കരയെന്നും തിരുക്കാല്‍ക്കരൈ എന്നും ഇവിടം നേരത്തെ അറിയപ്പെട്ടിരുന്നു.
PC:Ssriram mt
കഥയിങ്ങനെ ജനക്ഷേമത്തില്‍ പേരുകേട്ട മഹാബലി പ്രഹ്ളാദന്‍റെ പേരക്കുട്ടിയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ദേവന്മാര്‍ക്കിടയിലും മഹാബലി ഏറെ പ്രശസ്തമായിരുന്നു. ഇത് അവരെ അസൂയാലുക്കളാക്കി. ഇതിന് പ്രതിവിധി കാണുവാന്‍ ദേവന്മാര്‍ തീരുമാനിച്ചു. അവര്‍ ഇതിനായി സഹായം തേടിയതാവട്ടെ മഹാവിഷ്ണുവിന്‍റെയും, ഒടുവില്‍ മഹാബലി വിശ്വജിത്ത് യാഗം നടത്തുമ്പോള്‍ മഹാവിഷ്ണു വാമനനായി ഇവിടെ എത്തി. യാഗത്തിനിടെ എത്തിച്ചേര്‍ന്ന വാമനന് എന്തുവേണമെങ്കിലും നല്കാമെന്ന് മഹാബലി പറഞ്ഞു. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ഇതിനു പിന്നിലെ ചതി മഹാബലിയുടെ ഗുരുവായ ശുക്രാചാര്യര്‍ക്ക് മനസ്സിലായി അദ്ദേഹം മഹാബലിയെ വിലക്കി. അതു വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ഉടനേ വാമനന്‍ തന്‍റെ ഭീമാകാര രൂപം സ്വീകരിച്ച് തന്‍റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യ രണ്ടടിക്കു തന്നെ വാമനന്‍ ആകാശവും ഭൂമിയും അളന്നെടുത്തു. മൂന്നാമത്തെ അടിയ്ക്കായ സ്ഥലം തികയാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് വാമനന് കാണിച്ചു കൊടുക്കുകയും അദ്ദേഹത്തെ പാതാളത്തിലേക്ക് അയക്കുകയും ചെയ്തു. അതോടൊപ്പം അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കുകയും വര്‍ഷത്തിലൊരിക്കല്‍ തിരുവോണ നാളില്‍ തന്‍റെ പ്രജകളെ കാണുവാനുള്ള അനുവാദം നല്കുകയും ചെയ്തു. ഓരോ തിരുവോണ നാളിലും മഹാബലി തന്‍റെ പ്രജകളെ കാണുവാനായി എത്തുന്നുണ്ടെന്നാണ് വിശ്വാസം.
തൃപ്പൂണിത്തുറ അത്തച്ചമയം മലയാളി ഓണഘോഷങ്ങളില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം. ഓണത്തിന്റെ വരവ് അറിയിച്ച് തുടങ്ങുന്ന അത്തച്ചമയം പത്തു ദിവസമാണ് നീണ്ടു നില്‍ക്കുന്നത്. കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന ഇവിടെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിട്ടായിരുന്നു ആദ്യകാലങ്ങളിൽ അത്തച്ചമയം ആഘോഷിച്ചിരുന്നത്
തൃക്കാക്കര ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടു കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയത്തിനു തുടക്കമാവുന്നത്.
ആറന്മുള വള്ളം കളി
കേരളത്തിലെ ഓണാഘോഷങ്ങളോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടുത്തെ വള്ളം കളികള്‍. ഓണത്തിനോടടുപ്പിച്ച സമയത്തെ വള്ളംകളില്‍ ഓരോ നാടിന്‍റെയും ആവേശം തന്നെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. പേരുപോലെ തന്നെ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ഇത് നടക്കുക. 48 കരക്കാരുടെ വള്ളങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്.
മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.
തിരുവോണത്തോണി ഓണത്തോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റൊന്നാണ് തിരുവോണത്തോണി, തിരുവോണനാളില്‍ ഓണവിഭവങ്ങളുമായി ആറന്‍മുള ഭഗവാനെ കാണാനെത്തുന്ന ഭട്ടതിരിയുടെ യാത്രയാണ് തിരുവോണത്തോണി എന്നറിയപ്പെടുന്നത്.
ആറന്‍മുളയിലെ കാട്ടൂര്‍ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി വിഷ്ണുപൂജയുടെ ഭാഗമായി എല്ലാ തിരുവോണനാളിലും ഒരു ബ്രാഹ്മണന് കാല്‍കഴുകിച്ചൂട്ട് നടത്തി വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരുവര്‍ഷത്തെ തിരുവോണനാളില്‍ ആരും എത്തിയില്ല. ദു:ഖിതനായ അദ്ദേഹം ആറന്‍മുള ഭഗവാനെ ധ്യാനിച്ച് ഉപവാസം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ബാലന്‍ അവിടെ എത്തുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തോട് ഇനിയുള്ള വര്‍ഷം ഓണത്തിനുള്ള വിഭവങ്ങള്‍ ആറന്‍മുളയില്‍ എത്തിച്ചാല്‍ മതിയെന്നും പറഞ്ഞ് ആ ബാലന്‍ മറഞ്ഞു. രാത്രി സ്വപ്നത്തില്‍ ആ ബാലന്‍ ആറന്‍മുള ഭഗവാന്‍ ആയിരുന്നുവെന്ന് ബോധ്യപ്പെട്ട ഭട്ടതിരി പിറ്റേവര്‍ഷം മുതല്‍ ഓണവിഭവങ്ങള്‍ തോണിയില്‍ നിറച്ച് തിരുവോണപ്പുലര്‍ച്ചയില്‍ ആറന്‍മുളക്ഷേത്രക്കടവില്‍ എത്തിച്ചുതുടങ്ങി.
മീനച്ചിലാറില്‍ നിന്നും തുടങ്ങി ആറന്‍മുളയില്‍ അവസാനിക്കുന്ന രീതിയിലാണ് തിരുവോണത്തോണിയുടെ യാത്ര.
PC: RajeshUnuppally
പുലികളി മലയാളിയുടെ ഓണം ഓര്‍മ്മകളില്‍ മാറ്റി നിര്‍ത്തുവാന്‍ കഴിയാത്ത മറ്റൊന്നാണ് പുലികളി. കുടവയറും പുലിരൂപവും വേട്ടക്കാരനും എല്ലാം ചേര്‍ന്ന് തൃശൂരിലെ സ്വരാജ് ഗ്രൗണ്ടിലാണ് പുലികളിറങ്ങുക,
ഗുരുവായൂര്‍ വിശ്വാസികളുടെ ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രധാന ഇടങ്ങളിലൊന്ന് ഗുരുവായൂര്‍ ക്ഷേത്രമാണ്. ഓണനാളിലെ കാഴ്ചക്കുല സമര്‍പ്പണം. കണ്ണന് കാഴ്ചക്കുല സമര്‍പ്പിക്കുന്ന പ്രത്യേക ചടങ്ങാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാഴ്ചക്കുലകളുമായി ഭക്തര്‍ എത്തും, സാധാരണ ഗതിയില്‍ രാവിലെ 7.30നു തുടങ്ങുന്ന ചടങ്ങ് വൈകിട്ട് വരെ നീണ്ടു നില്‍ക്കും.
PC:Vinayaraj
കൊറോണക്കാലത്തെ ഓണം കൊറോണയുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ ഓണം ആഘോഷങ്ങളൊന്നുമില്ല. ആഘോഷങ്ങള്‍ മിതമായി വീടുകളില്‍ തന്നെ ഒതുക്കണമെന്നാണ് ഇത്തവണത്തെ നിര്‍ദ്ദേശവും. അതനുസരിച്ച് നല്ലൊരു ഓണം ആഘോഷിക്കാം.
കേരളത്തിന്‍റെ പൂക്കൂടകൾ തേടി ഓണമെത്താ നാടുകളിലൂടെ
പൊന്നിന്‍ ചിങ്ങമാസത്തില്‍ കേരളത്തില്‍ പോയിരിക്കേണ്ട പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍
വാമനനേയും മഹാബലിയേയും ഒരുമിച്ച് ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രം