ഓണത്തിന്‍റെ ആഘോഷങ്ങള്‍ക്ക് കാലം പോകുന്നതിനനുസരിച്ച് അടിമുടി മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മാറ്റമേയില്ലാത്തതായി തുടരുന്ന ചിലതാണ് പൂക്കളവും സദ്യയും പിന്നെ ഓണക്കളികളും. മലബാറുകാര്‍ക്ക് ഓണപ്പൊട്ടനാണെങ്കില്‍ വടക്കോട്ടു പോയാല്‍ അത് പുലികളിയും ഓണത്തല്ലും ഒക്കെയായി മാറും. തൃശൂരുകാരുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശമേകുന്ന കളികള്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കേണ്ട ഒന്നാണ് കുമ്മാട്ടിക്കളി. തൃശൂര്‍ മാത്രമല്ല, പാലക്കാടും വയനാടുമെല്ലാം കുമ്മാട്ടിക്കളി വളരെ ജനകീയമായ ഒന്നാണ്. ഓണക്കാലത്തെ കുമ്മാട്ടിക്കളിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
കുമ്മാട്ടിക്കളി വേഷം
കാട്ടാളന്, തള്ള, ഹനുമാന്, കാളി, നരസിംഹം എന്നിങ്ങനെയാണ് കുമ്മാട്ടിക്കളിയെ വേഷങ്ങള്‍. മുഖംമൂടി ഉപയോഗിച്ചാണ് മുഖം മറയ്ക്കുന്നത്. പണ്ടുകാലങ്ങളില്‍ പാളയില്‍ വെട്ടിയെടുത്ത മുഖമായിരുന്നു ഇലര്‍ ധരിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ ക്ഷാമം മൂലം മുരിക്ക് പേലുള്ള മരങ്ങളുടെ തടി ഉപയോഗിച്ചും മുഖംമൂടി തയ്യാറാക്കുന്നു.
ഇതിനായുള്ള അവരുടെ വേഷവിധാനവും പ്രത്യേകതയുള്ളതാണ്. കുമ്മാട്ടിപ്പുല്ല് അഥവാ പർപ്പിടകപ്പുല്ല് ശരീരത്തില്‍ പ്രത്യേക രീതിയില്‍ വെച്ചുകെട്ടുന്നതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. .ഒരാള്‍ക്കു മാത്രം കുറഞ്ഞത് 30 കിലോയെങ്കിലും പുല്ല് വേണം. ചില അവസരങ്ങളില്‍ വാഴയിലയും ദേഹത്ത് കെട്ടാറുണ്ട്.
തൃശൂര്‍ ജില്ലയില്‍ വളരെ സജീവമായി കുമ്മാട്ടിക്കളി നടക്കാറുണ്ട്. ഇതില്‍ കിഴക്കുമ്പാട്ടുകര കുമ്മാട്ടിയാണ് ഏറ്റവും പ്രധാനം. കിഴക്കുമ്പാട്ടുകരയെ കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്നും വിളിക്കാറുണ്ട്.