ഓണം 2023: ഓണത്തിന്‍റെ പൂവിളികളും ആഘോഷങ്ങളും മെല്ലെ അടുത്തെത്തുകയാണ്. കഴിഞ്ഞുപോയ ഓണക്കാലങ്ങളുടെ ഓര്‍മ്മകളും വരാനിരിക്കുന്ന ഓണദിനങ്ങളും എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന ദിവസങ്ങളാണിനിയുള്ളത്. ഓണമെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ഓണത്തപ്പനും സദ്യയും കോടിയും പൂക്കളവുമെല്ലാം തീര്‍ക്കുന്ന പൂക്കാലം തന്നെ!!ഓണമെന്ന ആഘോഷത്തിന്റെ ഐതിഹ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എത്തിനില്‍ക്കുന്ന ഓണാട്ടുകരയുടെ ഓണക്കാലം ഒന്നു പരിചയപ്പെട്ടിരിക്കേണ്ടതാണ്.
ഇന്നത്തെ ഓണാട്ടുകര
പണ്ടുകാലത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഓണാട്ടുകര ഇന്നും ഒരു ചെറിയ യാത്രയ്ക്ക് വേണ്ടതെല്ലാം നല്കുന്ന ഇടമാണ്. പ്രകൃതിഭംഗിയും കാഴ്ചകളും മാത്രമല്ല, ഈ നാട്ടിലെ ക്ഷേത്രങ്ങള്‍ കൂടി ഓണാട്ടുകര യാത്രയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
ചെറുതെങ്കിലും ഓണാട്ടുകരയുടെ ചരിത്രം എഴുതപ്പെട്ടിരിക്കുന്ന ഇടങ്ങളിലൊന്നാണ് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം. മാവേലിക്കരയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന, ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ദക്ഷിണ കാശി എന്നാണ് വിളിക്കപ്പെടുന്നത്.
ശിവന്‍ ബ്രഹ്മാവിന്‍റെ തല അറുത്ത സ്ഥലം എന്ന വിശ്വാസത്തില്‍ നിന്നുമാണ് ഇവിടം കണ്ടിയൂര്‍ ആയത്. അച്ചൻ കോവിലാറിന്റെ തീരത്തുള്ള ഈ ക്ഷേത്രത്തിന് ദേവദാസികള്‍ ഭരണം നടത്തിയിരുന്ന ക്ഷേത്രം എന്ന അപൂര്‍വ്വ വിശേഷവുമുണ്ട്. കേരളത്തില്‍ ഏറ്റവും അധികം ഉപദേവതാ പ്രതിഷ്ഠകളുള്ള ഒരു ക്ഷേത്രമാണിത്.
ഓണാട്ടുകരയുടെ വിശ്വാസങ്ങളില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിനുള്ള പങ്ക് എത്ര പറഞ്ഞാലും തീരുന്നതല്ല. ഓണാട്ടുകരയുടെ പരദേവതയായാണ് ചെട്ടികുളങ്ങര ദേവിയെ കരുതുന്നത്. ആലപ്പുഴയില്‍ മാവേലിക്കരയ്ക്കു സമീപം തിരുവല്ല - കായംകുളം സംസ്ഥാന പാതയിലാണ് ചെട്ടിക്കുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശം ഓണാട്ടുകര എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ മാവേലിക്കര താലൂക്കിന്‍റെ ഭാഗമാണ് ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം. അങ്ങനെയാണ്
ചെട്ടിക്കുളങ്ങര ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ പരദേവതയായായി ചെട്ടിക്കുളങ്ങരയെ കണക്കാക്കുന്നത്. 18 കരകള്‍ ചേരുന്നതാണ് ഈ ക്ഷേത്രം. കേരളത്തില്‍ ശബരിമലയ്ക്കു ശേഷം ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന ക്ഷേത്രം കൂടിയാണ് ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം. പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ ലക്ഷ്മിയായും വൈകുന്നേരം ശ്രീ ദുര്‍ഗയായും മൂന്ന് ഭാവങ്ങളിലാണ് ഇവിടെ ദേവിയെ പൂജിക്കുന്നത്.
ഓണാട്ടുകര യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് മാവേലിക്കരയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന പടനിലം പരബ്രഹ്മ ക്ഷേത്രം. ഓണ മഹോത്സവം വലിയ രീതിയില്‍ ഇവിടെയും ആഘോഷിക്കാറുണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ പരബ്രഹ്മമായാണ് ശിവനെ ആരാധിക്കുന്നത്. ശ്രീകോവിലും ചുറ്റമ്പലവുമില്ലാതെ ആല്‍ത്തറയില്‍ കുടികൊള്ളുന്ന ശിവസങ്കല്പമാണ് ഇവിടെയുള്ളത്.ഓം എന്നെഴുതിയ ഒരു കല്ലിലാണ് ഇവിടെ ആരാധനകൾ നടക്കുന്നത്. മാത്രമല്ല, മതത്തിന്‍റെയും ആചാരങ്ങളുടെയും വേലിക്കെട്ടുകളില്ലാതെ ആര്‍ക്കും കടന്നുവരാവുന്ന ക്ഷേത്രം എന്ന പ്രത്യേകതയും പടനിലം പരബ്രഹ്മ ക്ഷേത്രത്തിനുണ്ട്.
പരബ്രഹ്മത്തെ ആരാധിക്കുന്ന വൃശ്ചികമാസത്തിലെ 12 ദിവസത്തെ ഭജന ഏറെ പ്രസിദ്ധമാണ്.