ഓണത്തല്ലെന്നാല്‍ പകരം നില്‍ക്കുന്ന നാട് കുന്നംകുളമാണ്. ഹയ്യത്തടായില്‍ തുടങ്ങി ആവേശത്തിന്റെ കൊടുമുടി കയറി തല്ലി തോല്‍പ്പിച്ച് വിജയം ചൂടി നില്‍ക്കുന്നതുവരെ കാണികളെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന ഓണത്തല്ല് പ്രാദേശിക വകഭേദങ്ങളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം.
അടിയുടെ പൂരം നടക്കുന്ന ഓണത്തല്ല് ഓണാഘോഷക്കളികളില്‍ ഏറ്റവും പഴയതു കൂടിയാണ്. സാമൂതിരിയുടെ കാലം മുതല്‍തന്നെ പ്രചാരത്തിലുള്ള ഓണത്തല്ലിനെ രസകരമാക്കുന്നത് കളിയുടെ പ്രത്യേകതകളാണ്.
ഹയ്യത്തടായില്‍ തുടങ്ങി
''ഹയ്യത്തടാ'' എന്ന ആര്‍പ്പു വിളിയില്‍ തുടങ്ങി നിലത്തു നിന്നുയര്‍ന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ എതിരാളികള്‍ മുഖത്തോട് മുഖം നോക്കി കൈകോര്‍ത്തു നില്‍ക്കും. പിന്നെ കളിയുടെ റഫറിയായ ചാതിക്കാരന്‍റെ നിയന്ത്രണത്തില്‍ മത്സരം തുടങ്ങും. ഓരോ ടീമിനും വേണ്ടി കളത്തിലിറങ്ങുന്നത് പരിശീലനം നേടിയ കളിക്കാരാണ്. അടിക്കാര്‍ തമ്മില്‍ പരസ്പരം അഭിവാദ്യം ചെയ്ത് തങ്ങളുടെ ഗുരുക്കന്മാരെ വണങ്ങിയാണ് കളത്തിലിറങ്ങി മത്സരത്തിന് തുടക്കമാകുന്നത്.
ഓണത്തല്ല് എന്നാണ് കളിയുടെ പേരെങ്കിലും എങ്ങനെയും തല്ലിതോല്‍പ്പിക്കുവാന്‍ പറ്റില്ല. കൈ പരത്തിയുള്ള അടിയും തടവും മാത്രമാണ് ഓണത്തല്ലില്‍ അനുവദനീയമായിട്ടുള്ളത്. എന്നാല്‍ കളി എപ്പോഴെങ്കിലും തല്ല് നിയന്ത്രണത്തിന് അപ്പുറത്തേയ്ക്ക് പോകുന്നുവെന്ന് തോന്നിയാല്‍ റഫറി ഇടപെടും. അടി തുടങ്ങിയാല്‍ പിന്നെ പകുതിയില്‍ നിര്‍ത്തുവാനാവില്ല. ഒരാള്‍ ജയിച്ചു മാത്രമേ കളി നിര്‍ത്തുകയുള്ളൂ.
ഓണത്തല്ലിലെ കുന്നംകുളം പെരുമ
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓണത്തല്ല് കാണാമെങ്കിലും ഇന്നും കുത്തക പുലര്‍ത്തുന്നത് പാലക്കാടും തൃശൂരുമാണ്. അതില്‍ പെരുമ കാണിക്കുന്നതാവട്ടെ കുന്നംകുളവും. വിവിധ ക്ലബ്ബുകള്‍ തമ്മിലും പ്രദേശങ്ങല്‍ തമ്മിലുമെല്ലാം ഇവിടെ ഓണത്തല്ല് നടക്കാറുണ്ട്. മിക്ക വര്‍ഷങ്ങളിലും ഓണത്തിനോട് അനുബന്ധിച്ച് ഓണത്തല്ല് പരിശീലനവും മത്സരങ്ങളും ഇവിടെ നടക്കാറുണ്ട്.
കൊവിഡിന്‍റെ പിടിയില്‍ അകപ്പെട്ട ഓണമായതിനാല്‍ ഇത്തവണ ഓണത്തല്ല് ഇല്ലാത്തത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്.
മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍
മണി കിലുക്കി, താളം പിടിച്ചു ഓണത്തിന്‍റെ വരവറിയിച്ചെത്തുന്ന മലബാറുകാരുടെ ഓണപ്പൊട്ടന്‍
സൂര്യന്‍ നേരിട്ടെത്തുന്ന ക്ഷേത്രം, 52 ആഴ്ചകള്‍ക്കായി 52 തൂണുകള്‍! ഈ ക്ഷേത്രം ഒരു വിസ്മയമാണ്