മലയാളികളുടെ യാത്രകളില്‍ ഏറ്റവും പരിചിതമായ ഇടങ്ങളിലൊന്നാണ് ഊട്ടി. കേട്ടറിഞ്ഞ ഊട്ടിയേക്കാള്‍ മിക്കവര്‍ക്കും പരിചയം കണ്ടറിഞ്ഞ ഊട്ടി തന്നെയാവും. കാരണം സ്കൂളുകളില്‍ നിന്നുള്ള വിനോദസഞ്ചാര യാത്ര മുതല്‍ ഇവിടെ ഊട്ടി എന്ന നാടുമായുള്ള പരിചയം ആരംഭിക്കുകയാണ്. കേരളത്തിലെ മിക്ക ഇടങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാം എന്നതാണ് ഊട്ടിയെ പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങളിലൊന്ന്.
ബജറ്റിലൊതുങ്ങി, വീട്ടുകാരും കൂട്ടുകാരുമൊത്ത് പോയി വരാം എന്നതാണ് ഊട്ടിയുടെ മറ്റൊരു പ്രത്യേകത. കുറഞ്ഞ യാത്രാ ചെലവും യാത്രാ മാര്‍ഗ്ഗങ്ങളും താമസവും ഇവിടെ എളുപ്പത്തിൽ ഒപ്പിക്കാം. എങ്കിലിതാ, പ്രധാന കാഴ്ചകളൊന്നും വിട്ടുപോകാതെ, ഊട്ടിയില്‍ അയ്യായിരം രൂപയില്‍താഴെ ചിലവില്‍ മൂന്നു ദിവസം യാത്ര ചെയ്താലോ? എങ്ങനെ പ്ലാൻ ചെയ്യാമെന്നല്ലേ? വിശദമായി വായിക്കാം
എത്ര ദിവസം വേണം
സാധാരണ ഗതിയില്‍ ഊട്ടി കണ്ടുതീര്‍ക്കുവാന്‍ രണ്ടു രാത്രിയും രണ്ട് പലും മതിയാവും. സമയമുണ്ടെങ്കില്‍ ഇത് മൂന്ന് പകലാക്കി ദീര്‍ഘിപ്പിക്കാം. എത്ര ചെറിയ യാത്രയാണെങ്കിലും ഊട്ടിയിലെ ടോയ് ട്രെയിന്‍ യാത്ര ഒഴിവാക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സീസണിലാണ് പോകുന്നതെങ്കിൽ ഇവിടുത്തെ പുഷ്പമേള, വിവിധ വ്യൂ പോയിന്‍റുകളിൽ നിന്നുള്ള കാഴ്ച, വൈകുന്നേരങ്ങളിലെ നടത്തം തുടങ്ങിയവ ഒഴിവാക്കരുത്.
ഊട്ടിയിലേക്ക്
ബജറ്റ് യാത്രയായതിനാല്‍ ഊട്ടിയിലേക്ക് ട്രെയിന്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കേരളത്തില്‍ നിന്നും നേരിട്ട് ട്രെയിനുകള്‍ ഊട്ടിയിലേക്കില്ല. കോയമ്പത്തൂരില്‍ ചെന്ന് അവിടുന്ന് മേട്ടുപ്പാളയത്തിന് ട്രെയിനില്‍ പോകാം. കോയമ്പത്തൂരില്‍ നിന്നും മേട്ടുപ്പാളയത്തിലേക്കുള്ള നീലഗിരി എക്സ്പ്രസിന് ട്രെയിന്‍ ടിക്കറ്റ് സെക്കന്‍ഡ് സിറ്റിങ്ങിന് 60 രൂപയും സ്ലീപ്പറിന് 175 രൂപയും ത്രീ ടയര്‍ എസിക്ക് 555 രൂപയുമാണ്. തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും രാവിലെ 5.20 ന് ട്രെയിന്‍ കോയമ്പത്തൂരില്‍ നിന്നും പുറപ്പെടും. 55 മിനിറ്റാണ് മേട്ടുപ്പാളയത്ത് എത്തിച്ചേരുവാന്‍ വേണ്ട സമയം.
രണ്ടാമത്തെ ട്രെയിന്‍
അടുത്ത ട്രെയിന്‍ വെള്ളിയാഴ്ച മാത്രമുള്ള TEN MTP SPL ട്രെയിന്‍ ആണ്. ഇതില്‍ സ്ലീപ്പറിന് 385 രൂപയും ത്രി ടയര്‍ എസിക്ക് 1050 രൂപയുമാണ്. രാവിലെ 6.30 ന് ട്രെയിന്‍ കോയമ്പത്തൂരില്‍ നിന്നും പുറപ്പെടും. 1 മണിക്കൂറാണ് മേട്ടുപ്പാളയത്ത് എത്തിച്ചേരുവാന്‍ വേണ്ട സമയം. മേട്ടുപ്പാളത്തു നിന്നും ഊട്ടിയിലേക്ക് ട്രെയിനോ ബസിനോ പോകാം.
ബ്ലോക്ക്, തണുപ്പ്, തിരക്ക്... ഊട്ടി യാത്ര പാതിവഴിയിൽ മുടങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ബസിന് വരുമ്പോള്‍
കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ഊട്ടിയിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്. കണ്ണൂരില്‍ നിന്നും എല്ലാ ദിവസവും രാവിലെ 7.30ന് പുറപ്പെടുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് വൈകിട്ട് 4.30ന് ഊട്ടിയിലെത്തും. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലെത്തിയാല്‍ അവിടുന്ന് ഊട്ടിയിലേക്ക് ബസുകള്‍ ലഭിക്കും. 123 രൂപയില്‍ ടിക്കറ്റ് ആരംഭിക്കും, നാല് മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം.
കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് കെഎസ്ആർടിസിയിൽ പോകാം, സമയക്രമവും റൂട്ടും ഇതാ!
ഊട്ടിയിലെ താമസം
വളരെ മികച്ച രീതിയിൽ നിങ്ങളുടെ ബജറ്റിനനുസരിച്ച് താമസസൗകര്യങ്ങള്‍ ലഭ്യമാകുന്ന സ്ഥലമാണ് ഊട്ടി. ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഇവിടെ നിങ്ങളുടെ പണത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. 800 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും. സംഘമായാണ് പോകുന്നതെങ്കില്‍ ഡോർമിറ്ററി എടുക്കുന്നതായിരിക്കും ലാഭം. കൂടുതൽ ഉള്ളിലേക്കുള്ള സ്ഥലങ്ങൾ താമസത്തിനെടുക്കുന്നത് ഒഴിവാക്കാം.
ഭക്ഷണം
ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഒട്ടേറെ വൈവിധ്യങ്ങള്‍ പരീക്ഷിക്കുവാന്‍ പറ്റിയ നാടാണ് ഊട്ടി. ഇവിടുത്തെ വഴിയരുകിലെ ഭക്ഷണങ്ങള്‍ പൊതുവെ നല്ല നിലവാരം ഉള്ളവയാണ്. ഒരു നേരത്തെ ഭക്ഷണത്തിന് 50 രൂപ മാത്രം ആകുന്ന ഇടം മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഊട്ടിയിലുണ്ട്. ധാബകളും മികച്ച നിലവാരത്തിലുള്ള ഭക്ഷണം വിളമ്പുന്നു. സാമാന്യം നല്ല നിലവാരത്തിലുള്ള ഭക്ഷണത്തിന് ഒരു ദിവസം 400- 500 രൂപ ഒരാൾക്ക് ചിലവ് വരും.
ഊട്ടി യാത്രകള്‍
ഊട്ടിയിലൂടെയുള്ള ചിലവ് കുറഞ്ഞ യാത്രകള്‍ക്ക് പൊതുഗതാഗതം തന്നെയാണ് നല്ലതെങ്കിലും നമ്മുടെ സമയത്തിനനുസരിച്ച് ഇവ കിട്ടിയേക്കില്ല. ഓട്ടോ വിളിച്ചോ ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കെടുത്തോഊട്ടിയും പരിസര പ്രദേശങ്ങളും കറങ്ങാം. താമസിക്കുന്ന ഹോട്ടലുകളില്‍ ആവശ്യപ്പെട്ടാല്‍ ഇതിനുള്ള സൗകര്യങ്ങള്‍ അവര്‍ ചെയ്തുതരും.
ഊട്ടി കാഴ്ചകള്‍
രണ്ടും മൂന്നും ദിവസം ചിലവഴിച്ച് കാണാനുള്ള കാഴ്ചകള്‍ ഊട്ടിയിലുണ്ട്. ബോട്ടാണിക്കൽ ഗാർഡൻ ,ഊട്ടി ലേക്ക്, അവലാഞ്ചെ തടാകം,ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി ,നീലഗിരി മൗണ്ടൻ റെയിൽവേ , അപ്പർ ഭവാനി ലേക്ക് ,ഷൂട്ടിങ്ങ് പോയന്റ് , സെന്റ് സ്റ്റീഫൻസ് ചർച്ച് , റോസ് ഗാർഡൻ , പൈക്കര ലേക്ക് തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഊട്ടി, കാരണം ഇതാണ്
ഊട്ടി ടോയ് ട്രെയിന്‍
ഊട്ടി യാത്രയില്‍ മറക്കാതെ പോയിരിക്കേണ്ട ഒന്നാണ് ടോയ് ട്രെയിന്‍ യാത്ര. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രയാണിത്. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ്, ഉദഗമണ്ഡലം എന്നീ സ്റ്റേഷനുകളാണ് ഈ യാത്രയിലുള്ളത്. 6 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവ ഉള്‍പ്പെടെ 46 കിലോമീറ്റര്‍ ദൂരം നാല് മണിക്കൂറോളം സമയമെടുത്താണ് ടോയ് ട്രെയിന്‍ പിന്നിടുന്നത്.
എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. ഇന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ട്രെയിന്‍ യാത്രയ്ക്ക് താല്പര്യമുണ്ടെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക.
കോത്താഗിരി
ഊട്ടിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കോത്താഗിരി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 8 കിലോമീറ്റര്‍ അകലെ കോടനാട് വ്യൂ പോയിന്‍റുണ്ട്.
കൂനൂര്‍
ഊട്ടി യാത്രയില്‍ ഒരു തരത്തിലും ഒഴിവാക്കരുതാത്ത ഇടമാണ് കൂനൂര്‍. സമുദ്രനിരപ്പില്‍ നിന്നും 1850 മീറ്റര്‍ ഉയരത്തിലാണ് കൂനൂര്‍ സ്ഥിതി ചെയ്യുന്നത്. ഊട്ടിയേക്കാള്‍ മനോഹരമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. ഊട്ടിയിലെ പ്രശസ്ത വ്യൂ പോയിന്‍റുകളില്‍ ഒന്നായ ഡോള്‍ഫിന്‍ നോസ് കൂനൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണുള്ളത്.
PC:Omsarkar
ടൈഗര്‍ ഹില്‍
ഊട്ടിയിലെ ഓഫ്ബീറ്റ് ഇടങ്ങളില്‍ പ്രധാനപ്പെട്ട ഇടമാണ് ടൈഗര്‍ ഹില്‍സ്. ഊട്ടിയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. ഊട്ടിയിലെ ദൊഡ്ഡബേട്ടാ കൊടുമുടിയുടെ താഴ്വാരത്തിലുള്ള ഇവിടെ ബ്രിട്ടീഷ് മാതൃകയിലുള്ള കെട്ടിടങ്ങളും ദേവാലയങ്ങളും കാണുവാന്‍ സാധിക്കും. 1905 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ടൈഗര്‍ ഹില്‍ സെമിത്തേരിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
കേരളത്തിലെ 'മിനി' ഇടങ്ങൾ, പൊന്മുടിയും ഗോവയും ഊട്ടിയും ഇവിടെയുണ്ട്