സഞ്ചാരികള്‍ സ്നേഹിക്കുകയും തിരിച്ചു സഞ്ചാരികളെ അതുപോലെ കരുതുകയും ചെയ്യുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവുംം അധികം കാഴ്ചകള്‍ കാണുവാനും ആഹ്ലാദിക്കുവാനും സാധിക്കുമെന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ആദ്യ വിദേശ യാത്ര മിക്കപ്പോഴും തായ്ലന്‍ഡിന്റെ രസങ്ങളിലേക്കായിരിക്കും. ലോക്ഡൗണ്‍ കാലത്തു പോലും വിര്‍ച്വല്‍ ടൂറിസം നടത്തുകയും ആദ്യഘട്ടത്തില്‍ ഏറ്റവുമാദ്യം തന്നെ വിനോദ സഞ്ചാരം പുനരാരംഭിക്കുകയും ചെയ്ത രാജ്യമാണ് തായ്ലന്‍ഡ്.
ഇപ്പോഴിതാ അന്താരാഷ്ട്ര സഞ്ചാരികളെ സ്വാഗതം ചെയ്യുവാനൊരുങ്ങുകയാണ് തായ്ലന്‍ഡിലെ ഫുക്കറ്റ്. തായ്ലാന്‍ഡ് കാഴ്ചകളിലെ താരമായ ഫുക്കറ്റ് വെറുതെ സ്വാഗതം ചെയ്യുകയല്ല ചെയ്യുന്നത്, കിടിലന്‍ ഓഫറുകളും ഫുക്കറ്റ് ഒരുക്കിയിട്ടുണ്ട്.
ക്വാറന്‍റൈന്‍ ഇല്ല
നിലവില്‍ രണ്ടു ഡോസു കൊവിഡ് വാക്സിനേഷന്‍ എടുത്തവകര്‍ക്കാണ് പ്രവേശനം നല്കുന്നതെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് അറിയിച്ചിരുന്നു. ഈ യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈനില്‍ നിന്നും ഒഴിവ് നല്കും.
ഒരു രാത്രിക്ക് ഒരു ഡോളര്‍
വീണ്ടും വിനോദ സഞ്ചാരം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗംഭീര ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിലൊന്നായ 'വൺ നൈറ്റ്, വൺ ഡോളർ' ക്യാംപന്‍ സഞ്ചാരികള്‍ ആഘോഷപൂര്‍വ്വം തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വിനോദ സഞ്ചാര വകുപ്പ്. ഈ ഓഫര്‍ അനുസരിച്ച് ഒരു രാത്രിക്ക് ഒരു ഡോളര്‍ മാത്രമായിരിക്കും ഹോട്ടലുകള്‍ വാടകയിനത്തില്‍ ഈടാക്കുക. സാധാരണയായി 2328 രൂപ മുതൽ 6984 രൂപ. വരെ വാടകയുള്ള മുറികളാണിത്. ടൂറിസം കൗൺസിൽ ഓഫ് തായ്‌ലൻഡ് (ടിസിടി) ആണ് ശ്രദ്ധേയമായ ഈ ക്യാംപയിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരിപാടി വിജയിച്ചാല്‍ കോ സ്യാമുയി, ബാങ്കോക്ക് തുടങ്ങിയ ഇടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനും ആലോചയുണ്ട്.
സഞ്ചാരകളെ ഇങ്ങനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പിന്നണിയില്‍ സജീവമാണ്. ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി കുറഞ്ഞത് 70 ശതമാനം ആളുകളെയെങ്കിലും വാക്സിനേഷന്‍ നടത്തുവാനാണ് തീരുമാനം. കര്‍ശനമായ നിയന്ത്രണങ്ങളോടു കൂടി മാത്രമായിരിക്കും വിനോദ സഞ്ചാരം നടപ്പിലാക്കുക. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചതാണെന്നു തെളിയിക്കുന്ന അമേസിംഗ് തായ്‌ലൻഡ് സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (എസ്എച്ച്എ) പ്ലസ് സർട്ടിഫിക്കറ്റുകളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്കും.