പാർട്ടികളിൽ മുങ്ങിയൊരു ക്രിസ്തുമസ് നാട് വിട്ടൊരു ക്രിസ്തുമസ് ആഘോഷം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ഇടം കോവയാണ്. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന പാർട്ടികളും ബീച്ചുകളിലെയും ഷാക്കുകളിലെയും ആഘോഷങ്ങളും രാവിനെ പുലരുവാൻ അനുവദിക്കാത്ത മേളങ്ങളും ഒക്കെയായി നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഗോവയ്ക്ക് മാത്രം സ്വന്തമാണ്.
നീണ്ട യാത്ര ചെയ്ത് ഗോവയിവെത്തിയാൽ ആഹ്ളാദിക്കുവാനും അടിച്ചു പൊളിക്കുവാനും ഇഷ്ടംപോലെ വഴികൾ ഇവിടെയുണ്ട്.
കത്തിഡ്രലുകളും അവിടുത്തെ ക്രിസ്മത് ഒരുക്കങ്ങളും എന്തു സംഭവിച്ചാലും ഈ ഗോവ യാത്രയിൽ കാണേണ്ടത് തന്നെയാണ്. പുൽക്കൂടുകളും ഓരോ തെരുവുകളിലെയും ക്രിസ്തുമസ് ആഘോഷങ്ങളും ഗോവയെ ക്രിസ്തുമസ് കാലത്ത് കൂടുതൽ അടിപൊളിയാക്കുന്നു.
മുംബൈയിലെ പാതിരാ കുർബാന അല്പം ഭക്തിയിൽ നിന്നു തുടങ്ങണം ക്രിസ്മസ് ആഘോഷങ്ങൾ എന്നുണ്ടെങ്കിൽ നാട്ടില്‍ നിൽക്കാതെ വേഗം സ്വപ്നങ്ങളുടെ നാടായ മുംബൈയ്ക്ക് പറക്കാം. ഉറങ്ങാത്ത നാടായ മുംബൈ ഇരുകൈകളും നാട്ടിയാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. പൗരാണികതയുടെ പ്രൗഢിയുമായി കാത്തിരിക്കുന്ന ഒരുപാട് ദേവാലയങ്ങളുണ്ട് ഇവിടെ. അതിലൊരു പള്ളിയിൽ പോയ് പാതിരാക്കുർബാന കൂടി ആഘോഷങ്ങൾക്കു തുടക്കമിടാം. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയം ഇതുപോലെ ക്രിസ്മസിൽ നാട്ടിൽ നിന്നുമെത്തി മുംബൈയിൽ അടിച്ചു പൊളിക്കുവാനെത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ബാന്ദ്രയിലെ മറ്റു ദേവാലയങ്ങൾ സന്ദർശിച്ചും ഷോപ്പിങ്ങ് നടത്തിയും ഇവിടുത്തെ ആഘോഷങ്ങൾ പൊടിപൊടിക്കാം...
PC:Marshmir
ഇന്ത്യയിൽ കിടന്ന് മ്യാൻമാറിൽ ക്രിസ്മസ് ആഘോഷിക്കാം ഇതൊന്നും പോരാ കുറച്ചു കൂടി വെറൈറ്റി വേണം ക്രിസ്തുമസ് ആഘോഷങ്ങൾക്ക് എന്നുള്ളവർക്ക് കൂടുതലൊന്നും ആലോചിക്കാതെ ലോങ് വായിലേക്ക് പോകാം. ഇന്ത്യയുടെയും മ്യാൻമാറിന്റെയും അതിർത്തി കടന്നു പോകുന്ന ലോങ് വാ നാഗാലാൻഡിലെ തല കൊയ്യുന്നവരുടെ നാട് എന്നാണ് അറിയപ്പെടുന്നത്.ഗ്രാമമുഖ്യന്റെ ഭവനത്തെ രണ്ടായി വിഭജിച്ചാണ് അതിർത്തി രേഖ പോകുന്നതെങ്കിലും അതിർത്തി തർക്കമോ പ്രശ്നങ്ങളോ ഒന്നും ഇവിടെ കേട്ടുകേൾവി പോലുമില്ല. കൊന്യാക് വിഭാഗത്തിൽപെട്ട പോരാളികളാണ് ഇവിടുത്തെ താമസക്കാരിൽ അധികവും.
ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളും കണ്ട് കറങ്ങി നടക്കാം എന്നതാണ് ക്രിസ്മസ് കാല്തത് ഇവിടെ എത്തിയാൽ ചെയ്യുവാൻ കഴിയുന്ന കാര്യം.
നാഗാലാൻഡിലെ മോൺ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാരെ തേടി
മലാനയിലേക്കുള്ള യാത്രകൾ സഞ്ചാരികളുടെ ഒരു സ്വപ്നം തന്നെയാണ്. പുറംനാട്ടുകാർക്ക് തീരെ അപരിചിതമായി കിടക്കുന്ന മലാനയെന്ന സ്വര്‍ഗ്ഗം തേടിപ്പോകുവാൻ ഈ ക്രിസ്മസ് കാലം തിരഞ്ഞെടുക്കാം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ ഇടമായ ഇവിടെ ഇന്നും അതേ രീതികള്‍ തന്നെയാണ് പിന്തുടരുന്നത്. പുറത്തു നിന്നും വരുന്നവർക്ക് തീരെ വിചിത്രമെന്നു തോന്നുന്നവയാണ് ഇവരുടെ പല രീതികളും. പുറത്തു നിന്നുള്ളവർ തങ്ങളെ സ്പർശിക്കുന്നതു പോലും ഇവർ മോശമായാണ് കണക്കാക്കുന്നത്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരാണെന്ന് വിശ്വസിക്കുന്ന ഇവര്‍ യഥാര്‍ഥ ആര്യന്‍മാരാണത്രെ.
ക്രിസ്മസ് യാത്രകൾ വളരെ വ്യത്യസ്തമാക്കണമെന്ന് തോന്നുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം.
PC:Anees Mohammed KP
ജീവനുള്ള മമ്മിയെ കാണാം അല്പം സാഹസികതയും നിഗൂഢതകളും ഒക്കെയാണ് വേണ്ടതെങ്കിൽ അവധിയെടുത്ത് ഹിമാചലിലേക്ക് പോകാം. ഇവിടുത്തെ പല കാഴ്ചകളും മറക്കാനാവാത്ത വിധം മനസ്സിൽ കയറുമെങ്കിലും അതിൽ അല്പം ഭയത്തിന്‍റെ മേമ്പൊടിയിൽ കയറിക്കൂടുക ഇവിടുത്തെ ജീവനുള്ള മമ്മിയുടെ രൂപം ആയിരിക്കും.
ഹിമാചൽ പ്രദേശിലെ കാസാ ജില്ലയിൽ ഗ്യൂ ഗ്രാമത്തിലാണ് ജീവനുള്ള മമ്മിയുടെ ക്ഷേത്രം. വയസ്സായ ഒരു മനുഷ്യൻ കാലു മടക്കി കുനിഞ്ഞിരിക്കുന്ന രൂപത്തിലാണ് ഈ മമ്മിയുള്ളത്. പല്ലുകളും അതുപോലെ തന്നെയിരിക്കുന്നു. സാധാരണ ഗതിയിൽ ബുദ്ധ പാരമ്പര്യമനുസരിച്ച് മമ്മിയുണ്ടാക്കുന്ന ഒരു പതിവില്ല. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാംഗ ഡെന്‍ഞ്ചിന്‍ എന്ന ലാമയുടെ ഭൗതീക ശരീരം അവർ മമ്മിയാക്കി സൂക്ഷിക്കുകയുണ്ടായി. അതാണ് ഇന്നത്തെ ഈ മമ്മി എന്നാണ് വിശ്വസിക്കുന്നത്.
ജീവനുള്ള പാലത്തിലൂടെ ഒരു യാത്ര ക്രിസ്മസ് ആഘോഷിക്കുവാനുള്ള മറ്റൊരു വഴി ജീവനുള്ള പാലത്തിലൂടെയുള്ള ഒരു യാത്രയാണ്. വ്യത്യസ്തം മാത്രമല്ല, അതിസാഹസികവും കൂടിയായിരിക്കും ഈ യാത്രയെന്നതിൽ ഒരു തർക്കവുമില്ല. ജീവനുള്ള വേരുകളെ മെരുക്കി വളർത്തി പാലമാക്കി മാറ്റിയ കാഴ്ച ഇവിടെ പതിവാണ്. അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നിൽക്കുന്ന പ്രത്യേക തരം ചി ല മരങ്ങളുടെ വേരുകൾ കൊരുത്തു കൊരുത്ത് വളർത്തിയെടുക്കുന്നതാണ് ഓരോ വേരുപാലങ്ങളും. ഇതിനു മുകളിലൂടെ, ആർത്തലച്ചു വരുന്ന നദിയ്ക്ക് കുറുകേ യാത്ര ചെയ്യുന്നതാണ് ഇതിലെ ആകർഷണം. ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തിൽ പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങൾ നിർമ്മിക്കുന്നത്. അത്തി വർഗ്ഗത്തിൽ പെട്ട Ficus elastica എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷങ്ങളുടെ വേരുകൾ കൊണ്ട് നിർമ്മിക്കുന്ന പാലത്തിന് കുറഞ്ഞത് 15 വർഷമെങ്കിലും സമയം വേണ്ടി വരും വളർന്ന് ഒരു പാലമായി മാറുവാൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്തരം വേരുപാലങ്ങൾ മേഘാലയയുടെ പലഭാഗങ്ങളിലായി കാണാം.
PC:Arup619pal
സ്വർണ്ണത്തിന്റെ നാട്ടിലേക്ക് പേരിൽ നിറയെ സ്വർണ്ണമുമായി കാത്തിരിക്കുന്ന സോൻമാര്‍ഗ് കാശ്മീരിലെ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. കാശ്മീരിലെ എണ്ണപ്പെട്ട ഹിൽ സ്റ്റേഷനുകളിലൊന്നായ സോൻമാർഗ് സോജിലാ പാസിലേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്, ഹൈക്കിങ്, ഹിമാലയൻ കാഴ്ചകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
PC:MohanaBeeregowda
മാൽഷേജ് ഘട്ട് പശ്ചിമഘട്ടത്തിന്റെ കിടിലൻ കാഴ്ചകളും അതിലുപരിയ അടിപൊളി റൈഡുമായി അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ് മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ട്. കേരളത്തിൽ നിന്നും എളുപ്പത്തിലെത്തി ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്. അപൂർവ്വങ്ങളായ ക്ഷേത്രങ്ങളുടെ ഭംഗിയും സാഹസികമായ ഹരിശ്ചന്ദ്ര കോട്ടയിലേക്കുള്ള യാത്രയും ഒക്കെ ഇവിടെ മാത്രം അനുഭവിക്കുവാന്‍ പറ്റുന്ന കാര്യങ്ങളാണ്.
PC:akshaybapat4
ഷില്ലോങ് വടക്കു കിഴക്കൻ ഇന്ത്യയുടെ ആഘോഷങ്ങളുടെ മുഖം യഥാർഥത്തിൽ കാണുവാൻ സാധിക്കുന്ന സമയം ക്രിസ്മസ് സീസണാണ്. അതിനു പോകാൻ യോജിച്ച ഇടം ഷില്ലോങ്ങും. ഡിസംബർ ആരംഭിക്കുന്ന സമയം മുതൽ ഇവിടെ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങുകയായി,. കാരോളും മാർക്കറ്റുകളും മേളകളും മത്സരങ്ങളും ഒക്കെയായി ഇഷ്ടംപോലെ കാര്യങ്ങളുണ്ട് ഇവിടെ ചെയ്യുവാൻ.
യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം
സംശയങ്ങളൊന്നുമില്ലാതെ മണികരണിലേക്കൊരു യാത്ര
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ