നാല് മാസത്തെ നീണ്ട കാത്തിരിപ്പിനു ശേഷം തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസം സഞ്ചാരികള്‍ക്കായി തുറക്കുന്നു. ജനുവരി 5 ബുധനാഴ്ച മുതല്‍ പ്രവേശനം ആരംഭിച്ചു. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയാണ് പ്രവേശനം.
വനം വകുപ്പിന്റെ keralaforestecotourism.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്തവരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുമ്പോള്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമോ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിൽ കാണിച്ചു വനം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ തുടര്‍ യാത്ര അനുവദിക്കൂ.
കൊവിഡ് നിയന്ത്രണങ്ങളും 11, 12 ഹെയര്‍പിന്‍ വളവുകളില്‍ ഒരു ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയതിനെയും തുടര്‍ന്നാണ് നീണ്ട കാലം പൊന്മുടം അടച്ചിരുന്നത്. നിലവില്‍ അപകടാവസ്ഥയിലുള്ള റോഡിന്റെ ഭാഗത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ യോഗ്യമായ ഭാഗത്തുകൂടി മാത്രമേ സഞ്ചാരികളെ കടന്നു പോകുവാന്‍ അനുവദിക്കൂ.
നിലവിലെ സാഹചര്യത്തില്‍ രു ദിവസം 1500 പേര്‍ക്കാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് പൊന്മുടിയില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്നത്. പൊന്മുടി മദ്യ നിരോധിത മേഖല ആണെന്നുള്ളതും പ്ലാസ്റ്റിന് മാലിന്യങ്ങള്‍ ഇവിടെ ഉപേക്ഷിക്കുവാന്‍ പാടില്ല എന്നതും പ്രത്യേകം ഓര്‍മ്മിക്കണം.