സർപ്പങ്ങൾ കാവൽ നിന്ന പൊന്നിധി പേര് കേൾക്കുമ്പോൾ പലരുടേയും മനസ്സിൽ വരുന്ന ചോദ്യമാണ് 'ഇവിടെ പൊന്നുള്ള സ്ഥലമാണോ..??
ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടാൻ കുറേ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്.. പൊന്നുംതുരുത്തിന് ഈ പേര് കിട്ടിയതിനു പിന്നിലൊരു കഥയുണ്ട്.. നൂറ്റാണ്ടുകൾക്കു മുമ്പ് തിരുവിതാംകൂർ രാജഭരണകാലത്ത് രാജവംശത്തിലെ മഹാറാണിമാരുടെ സ്വർണ്ണാഭരണങ്ങളും, കൊട്ടാരത്തിലെ നിധിശേഖരങ്ങളും മറ്റും അവിടെ സൂക്ഷിക്കാൻ കഴിയാത്തൊരു സാഹചര്യം വന്നപ്പോൾ ജനവാസമില്ലാത്ത ഈ ദ്വീപിൽ വളരെ കാലം സൂക്ഷിച്ചു വെച്ചിരുന്നുവെന്നും, ആ നിധികൾക്ക് ഇവിടുത്തെ സർപ്പങ്ങൾ കാവൽ നിന്നുവെന്നും പഴങ്കഥകളിലൂടെ പറയപ്പെടുന്നു.. അങ്ങനെ നിധിയും പൊന്നും കാത്തുസൂക്ഷിച്ച തുരുത്ത് കാലം പിന്നിട്ടപ്പോൾ പൊന്നുംതുരുത്തായി മാറി..! ഇന്നും ഈ തുരുത്തിൽ ഒരു ശിവപാർവ്വതി ക്ഷേത്രവും അതിനോടു ചേർന്നായി നാഗദേവതകളും നാഗയക്ഷിയും കുടിയിരിക്കുന്നുവെന്നു വിശ്വസിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സർപ്പക്കാവും കാണാൻ കഴിയും..!
പൊന്നുംതുരുത്തിലെ കാഴ്ചകൾ കാണാൻ പൊന്നുംതുരുത്തിലെ ഈ കാഴ്ചകൾ കാണണമെങ്കിൽ കായലിലൂടെ ഒരു യാത്ര വേണ്ടിവരും.. കായൽപ്പരപ്പിന്റെ ഓളങ്ങൾ തഴുകിയുള്ള തോണിയാത്രയും അതിമനോഹരമാണ്.. ഓളം തല്ലുന്ന കായലിന്റെ നടുക്കായി പച്ചപ്പു നിറഞ്ഞ മരങ്ങളും, വള്ളിപ്പടർപ്പുകളും നിറഞ്ഞ തുരുത്തിന്റെ ഭംഗി വള്ളത്തിലൂടെ വരുമ്പോൾ ദൂരെക്കാഴ്ചയിൽത്തന്നെ ഏതൊരാളിന്റേയും മനംകവരും.. കാഴ്ചയിൽ ഒരു ചെറിയ ദ്വീപാണെങ്കിൽപ്പോലും മനസ്സു കുളിർപ്പിക്കുന്ന മനോഹരമായ കാഴ്ചകളാണ് പ്രകൃതി നമുക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.. അത്യപൂർവ്വങ്ങളായ ഔഷധസസ്യങ്ങൾ ഉൾപ്പെടെ അപൂർവ്വയിനം വൃക്ഷലതാതികളും, പലതരം ദേശാടനപ്പക്ഷികളും, നീർനായകളുമൊക്കെ പൊന്നുംതുരുത്തിലെ സ്ഥിരം കാഴ്ചകളാണ്..
തുരുത്തിലിറങ്ങിയാൽ തുരുത്തിലേക്ക് ചെന്നിറങ്ങിയാൽ ആദ്യം കാണുന്നത് കായലിലേക്കു ചാഞ്ഞു നിൽക്കുന്ന മരത്തിൽ കെട്ടിയ ചെറിയ ഏറുമാടമാണ്.. അതിലിരുന്ന് ഇളംകാറ്റ് കൊള്ളുമ്പോൾ പ്രകൃതിയുടേതായ ശബ്ദങ്ങളല്ലാതെ മറ്റൊന്നും കേൾക്കാൻ കഴിയില്ല.. മുന്നിൽ കാണുന്ന ചവിട്ടുവഴികളിലൂടെ മുന്നോട്ടു നടന്നു.. എല്ലാ വഴികളും കായലിന്റെ ഓരോ തീരത്തു ചെന്നവസാനിക്കുന്നു.. കായലിൽ നിറയെ ജെല്ലിഫിഷുകൾ..!
അഞ്ചുതെങ്ങ് കായലിനാൽ ചുറ്റപ്പെട്ട ഈ പൊന്നുംതുരുത്തിൽ കാടിനു നടുവിലായി ഒരു അമ്പലമുള്ളതല്ലാതെ മറ്റൊരു കെട്ടിടവുമില്ല.. അതുകൊണ്ടുതന്നെ ക്ഷേത്രവിശ്വാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടമാണ് ഇവിടം.. തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നുമെല്ലാം ഒഴിഞ്ഞുമാറി നിൽക്കുന്ന ഈ ദ്വീപ് കായലിന്റെ സൗന്ദര്യവും കാറ്റും പച്ചപ്പുമൊക്കെ അതിരില്ലാതെ ആസ്വദിക്കാൻ കഴിയുന്നയിടമാണ്.. സൂര്യാസ്തമയവും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിലും നല്ലയിടം വേറെ കാണില്ല.. സ്വച്ഛവും സുന്ദരവുമായ ഭൂമി..!
ആറരയേക്കർ മാത്രം പതിനഞ്ച് ഏക്കറോളം ഉണ്ടായിരുന്ന ഈ ദ്വീപ് കാലക്രമേണ ഇടിഞ്ഞു കുറേഭാഗം കായലിനോട് ചേർന്നുകഴിഞ്ഞു.. ഇപ്പോൾ ആറേക്കറോളം മാത്രമേ തുരുത്തിന് വിസ്തൃതിയുള്ളൂ.. സാധാരണയായി ഇങ്ങനെ ഒഴിഞ്ഞുമാറി കിടക്കുന്ന സ്ഥലങ്ങളിൽ പോകുമ്പോഴൊക്കെ ഞങ്ങളെ വരവേൽക്കാറുള്ളത് പ്ലാസ്റ്റിക് മാലിന്യങ്ങളും, ഒഴിഞ്ഞ മദ്യക്കുപ്പികളുമായിരിക്കും, എന്നാൽ ടൂറിസ്റ്റ് ഭൂപടത്തിൽ ഈയിടെ ഇടംപിടിച്ചിട്ടു പോലും പൊന്നുംതുരുത്തിൽ വലിയ ആൾത്തിരക്കോ, ബഹളങ്ങളോ, മാലിന്യങ്ങളോ ഒന്നുംതന്നെ ഇതുവരെയും ബാധിച്ചിട്ടില്ലായെന്നത് ഒരുപാട് സമാധാനം നൽകി..! എന്നും ഈ സുന്ദരഭൂമി ഇങ്ങനെതന്നെ കാത്തു സൂക്ഷിച്ചിരുന്നെങ്കിൽ...!
ആറാം തമ്പുരാനിൽ തുടങ്ങി ആകാശഗംഗ വരെ...ഒളപ്പമണ്ണ പറയും ഈ കഥ
പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!
കാക്കോത്തിക്കാവിൽ ഇത്തിരിനേരം..