നൂറുപ്ലാനുകളിൽ നിന്നും ഒരിടം ഈ യാത്രയിൽ എന്നോടൊപ്പം സഹയാത്രികരായി കൂടെയുള്ളത് അസ്‌ലം, ഷിബിലി, ജുബൈർ, സിറാജ്, വിച്ചു,എന്നിവരാണ്.
കൊടൈക്കനാൽ ആയിരുന്നു പോകുവാൻ പ്ലാൻ ചെയ്തിരുന്നത്. അപ്പഴാ അസ്‌ലം പറഞ്ഞത് കൊടൈക്കനാലിൽ കാര്യമായിട്ട് ഒന്നും തന്നെ കാണാനില്ല മാത്രവുമല്ല ടൂറിസ്റ്റുകളുടെ തിരക്കുള്ള സ്ഥലം കൂടിയാണ്. നമുക്ക് ആൾ തിരക്കില്ലാത്ത ഒരിടത്തേക്ക് നോക്കുന്നതായിരിക്കും നല്ലത്. ഒരു പാട് കാഴ്ചകൾ കാണുന്നതിലല്ല കാര്യം . ബഹളങ്ങളൊന്നുമില്ലാത്ത ഒരിടത്തു സ്വസ്ഥമായി നമുക്ക് രണ്ടു ദിവസം ചിലവഴിക്കാം .
പ്ലാനുകൾ പലതും ഞങ്ങൾക്കിടയിൽ മിന്നി മറഞ്ഞു. അവസാനം പ്ലാനുകൾ ചെന്നെത്തിയത് ഒരു സിനിമയിലെ ലൊക്കേഷനിലേക്ക് ആയിരുന്നു. നിർഭാഗ്യവശാൽ ആ സ്ഥലം ഞങ്ങൾക്ക് രണ്ടാമത്തെ ദിവസമാണ് സന്ദർശിക്കാൻ സാധിച്ചത്. അത് പിന്നീട് വേറൊരു ഭാഗത്തിൽ വിശദമായി വിവരിക്കാം.
ഏറ്റവും പഴക്കമേറിയ ജനവാസ കേന്ദ്രവും 300 വർഷത്തെ ചരിത്രം ഉറങ്ങുന്ന ഗ്രാമങ്ങളുള്ള പൂമ്പാറ -പൂണ്ടി - മന്നവന്നൂർ എന്നീ ഗ്രാമങ്ങളിലേക്ക് ആയിരുന്നു ഞങ്ങളുടെ ഈ യാത്ര.
വെള്ളിയാഴ്ച രാത്രി 11മണിക്ക് ഞങ്ങൾ ആർ പേരടങ്ങുന്ന സംഘം ഇന്നോവ വണ്ടിയിൽ വളാഞ്ചേരിയിൽ നിന്നും യാത്ര തിരിച്ചു. വാഹനത്തിനു കത്തിച്ചു തീർക്കാനുള്ള ഡീസലും അടിച്ചു. ചെർപ്പുളശ്ശേരി മുണ്ടൂർ വഴി പാലക്കാട് ലക്ഷ്യമാക്കി വണ്ടി കുതിച്ചു. അത്യാവശ്യം എല്ലാവരും നല്ല തള്ള് തള്ളുന്നത് കൊണ്ട് വണ്ടിയും പെട പെടച്ചു പോയി കൊണ്ടിരിക്കുന്നു....
പൊള്ളാച്ചി, ഉദുമൽ പെട്ട്, പളനി വഴി പാലക്കാട് കഴിഞ്ഞു പൊള്ളാച്ചി, ഉദുമൽ പെട്ട്, പളനി വഴിയാണ് ഇനി യാത്ര ചെയ്യാനുള്ളത്. ഈ റൂട്ടിൽ ഏകദേശം നാല് ഇടങ്ങളിലായി 900 രൂപയോളം ലഞ്ചം പിഴിഞ്ഞു ഇവിടുത്തെ പോലീസുകാർ. വണ്ടിയുടെ പേപ്പേഴ്സ് എല്ലാം ക്ലിയർ ആയിരുന്നു. ചെറിയൊരു പ്രശ്നം എന്തെന്നാൽ ആർസിയുടെ ഒർജിനൽ വണ്ടിയിലില്ലാ. പോരാത്തതിന് സ്റ്റേറ്റ് മാറുമ്പോൾ ഒർജിനൽ ആർസിയും യഥാർത്ഥ ആർസി ഓണറും വേണം. ഇതിപ്പോൾ റെന്റ് വെഹിക്കിൾ ആയതോണ്ട് രണ്ടിനും നിവർത്തി ഇല്ല. ഒരു കാര്യം ഉറപ്പാണ് അവർക്ക് നൂറൊ ഇരുന്നൂറൊ ലഞ്ചം കിട്ടണം കിട്ടുന്നവരെ അവരിങ്ങനെ പലതും പറഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കും. അവസാനം നൂറും ഇരുന്നൂറും തിരുകി കൊടുത്താന്ന് പല ചെക്ക് പോയിന്റും കടത്തി വിട്ടത്. രാത്രിൽ ഇവന്മാർ ഇതിനായി ഇറങ്ങി തിരിച്ചതാണെന്നു ഇതേ റൂട്ടിൽ പകൽ സമയം തിരിച്ചു വരുമ്പോൾ മനസ്സിലായി.
കൊടൈ ചുരത്തിലേക്ക് കൈ പിരിവുകളിൽ പല കോമഡിയും കഴിഞ്ഞു പളനിൽ നിന്നും 14 ഹെയർ പിൻ വളവുകളുള്ള കൊടൈ ( കൊടൈക്കനാൽ ) ചുരം കയറാൻ തുടങ്ങി....
ഇടുങ്ങിയ റോഡിലൂടെ രാത്രിയുടെ കൂരിരുളിനെ നിശബ്ദമാക്കി മാനത്തൊരു ചന്ദ്രൻ പളനി മലനിരകൾക്ക് മുകളിലിങ്ങനെ വെട്ടി തിളങ്ങി നിൽക്കുന്ന കാഴ്ച എത്ര മനോഹരമായിരുന്നു. കൊടൈ കാറ്റിന്റെ വീജിയിലൂടെ ചുരത്തിലെ വളവുകൾ ഓരോന്നും തിരിയുമ്പോൾ കാണുന്ന ആകാശത്തുള്ള നക്ഷത്രകൂട്ടങ്ങൾ... ഇങ്ങിനെ ഒരു കാഴ്ചകൾ കണ്ടിട്ട് വർഷങ്ങളോത്തിരിയായി കാണും.
രാത്രിയുടെ ഈ മനോഹര കാഴ്ചകൾ ഒരുക്കിവെച്ച കൊടൈ മല നിരകളിൽ പ്രഭാതം പുലരുമ്പോഴുള്ള കാഴ്ചകൾ എത്ര മനോഹരമായിരിക്കണം !!.
ഒന്നര മണിക്കൂർ കറക്കം വെളുപ്പിന് അഞ്ച് മണിക്ക് കൊടൈക്കനാൽ പട്ടണത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു . ഒന്ന് ഫ്രഷപ്പ് ആകുവാനുള്ള റൂം തിരഞു നടന്നു. ഏകദേശം ഒന്നര മണിക്കൂർ കറക്കത്തിന് ശേഷം ഒന്നും സെറ്റ് ആയതില്ല. അവസാനം പൂണ്ടി എന്ന സ്ഥലത്ത് ശനിയാഴ്ച വൈകിട്ട് അവിടെ താമസ സൗകര്യത്തിന്
മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്തിട്ടുള്ളത്. മോഹൻ രാജന്റെ നമ്പറിൽ ഒന്നൂടെ വിളിച്ചു . ആൾക്ക് ഒക്കെ. വരാൻ പറഞ്ഞു ലൊക്കേഷനും വാട്സ്ആപ്പ് ചെയ്തു തന്നു.
കൊടൈക്കനാലിൽ നിന്നും വണ്ടി നേരെ പൂണ്ടിയിലേക്കുള്ള റൂട്ടിലേക്ക് കയറി.
വണ്ടി പൂണ്ടിയിലേക്ക് കൊടൈക്കനാലിൽ നിന്ന് പൂണ്ടിയിലേക്ക് 40 km ദൂരമുണ്ട്. പോകുന്ന വഴിയിലാണ് പൂമ്പാറയും, മന്നവന്നൂരും, കളവരയുമെല്ലാം.
യൂക്കാലി മരങ്ങളും പൈൻ മരങ്ങളും റോഡിന്റെ ഇരു വശങ്ങളിലും കൺകുളിർമയേകുന്ന കാഴ്ചകൾ നൽകി കൊണ്ടിരുന്നു...
അധികം വാഹനങ്ങൾ കടന്നു വരാത്ത ഇടുങ്ങിയ വൃത്തിയുള്ള ഈ വഴിയിലൂടെയുള്ള പ്രഭാതത്തിലെ കാഴ്ചകൾ എങ്ങിനെ വിവരിക്കണമെന്നറിയില്ല അത്രെയും മനോഹരമായ വീഥികൾ.
കുറേ നേരം കറങ്ങി നടന്ന ശേഷം അതിർത്തി ഗ്രാമം ആയ കിലാവരയിലെക്ക് പോകുന്ന റൂട്ടിലെ കൗഞ്ചിഎന്ന ഗ്രാമത്തിൽ എത്തിച്ചേരും മല മുഴുവൻ വെട്ടി തട്ടുകളായി തിരിച്ചു കൃഷി
ചെയ്തിരിക്കുന്നത് കണ്ടാൽ ശരിക്കും അത്ഭുതം തോന്നിപ്പോകും. തനി നാടൻ വഴികൾ........ കൗഞ്ചിയും പിന്നിട്ട് 2 km കൂടി കടന്നു പോയാൽ പൂണ്ടിഎന്ന ഗ്രാമത്തിലെത്തും.
ഇവിടെ മുഴുവൻ വെളുത്തുള്ളി കൃഷിയാണ് കൂടുതൽ തമിഴിൽ പൂണ്ട് എന്നാൽ (വെളുത്തുള്ളി ) എന്നാണ്. അതിനാലാവണം ഈ സ്ഥലത്തിന് പൂണ്ടി എന്ന പേര് വന്നതെന്ന് തോന്നുന്നു.
ഇടതടവില്ലാതെ കൃഷിയിറക്കുന്ന നാടിന്‍റെ ചരിത്രം പളനി മലനിരകളുടെ താഴ്വരകളിൽ വെച്ച്
രാജഭരണ കാലത്ത് നടന്ന യുദ്ധങ്ങളിൽ ഭയന്നിട്ടും അതുപോലെ യുദ്ധത്തിൽ തോൽവി
സംഭവിച്ച നാട്ടിലെ പ്രജകളോക്കെയാണ് പൂമ്പാറ - പൂണ്ടി എന്നീ മലകളിലേക്ക് കുടിയേറ്റക്കാരായി വന്നണഞ്ഞത്.
പിന്നീട് 1800 കൾക്ക് ശേഷമെത്തിയ ബ്രിട്ടീഷുകാർ കൊടൈക്കനാൽ കേന്ദ്രമാക്കി വിവിധ സ്ഥാപനങ്ങൾ തുടങ്ങിയപ്പോളും അവർ ഉപയോഗിച്ചതും ആദ്യകാലത്ത് കുടിയേറ്റക്കാരാ-യി ഈ ഗ്രാമങ്ങളിൽ വന്നു ചേർന്ന ഗ്രാമീണരുടെ
പാതകൾ തന്നെയായിരുന്നു. കുടിയേറ്റങ്ങളും ബ്രിട്ടീഷ് അധിനിവേശങ്ങളുമായി ഈ ഗ്രാമങ്ങളിലൂടെ വർഷങ്ങൾ കടന്നു പോയി... ഇന്നും സഞ്ചാരികളുടെ തിരക്കില്ലാത്ത ഒരിടമായി ഈ ഗ്രാമങ്ങളിപ്പോഴും നിശബ്ദമായി നിലകൊള്ളുകയാണ്.
വെളുത്തുള്ളി മാത്രമല്ല വർഷത്തിൽ കാലാവസ്ഥക്ക് അനുസൃതമായി മൂന്ന് പ്രാവശ്യം കൃഷി ഇറക്കുന്നുണ്ട് ഇവിടെ . ഞങ്ങൾ പോയ സമയത്ത് ഇരുളക്കിഴങ്, ബീൻസ്, വെളുത്തുള്ളി, ക്യാരറ്റ്, മല്ലി, ഇതൊക്കെ ആയിരുന്നു ആ സമയത്തെ അവിടുത്തെ പ്രധാന കൃഷികൾ. ഈ കൃഷികൾ വിളവെടുത്തു കഴിയുമ്പോഴേക്കും നല്ല മഴ പിടിക്കും പിന്നീട് അതിനൊത്ത മറ്റു കൃഷികൾ വീണ്ടും ഇറക്കുവാൻ തുടങ്ങും. ചുരുക്കി പറഞ്ഞാൽ ഇടതടവില്ലാതെ കൃഷിയിറക്കുന്ന ഒരു കാർഷിക ഗ്രാമമാണ് പൂണ്ടി.
ടെന്റ് സ്റ്റേയിലേക്ക് പൂണ്ടിയിലെ ബ്ലാക്ക് ഫോറെസ്റ്റ് ടെന്റ് സ്റ്റേയിൽ ആയിരുന്നു ഞങ്ങൾക്ക് താമസിക്കാനുള്ളത്. പൂണ്ടി ഡാമിനോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലത്തേക്ക് പൂണ്ടിയിൽ നിന്നും 2 കിമീ ഓഫ് റോഡ് ഉണ്ട്. ജീപ്പ് റോഡിലൂടെ ഞങ്ങൾ അവിടെ എത്തിച്ചേർന്നപ്പഴേക്കും 9 മണി ആയിട്ടുണ്ടാകും.
ഒരു വലിയ ടെന്റ് ഞങ്ങൾക്ക് വേണ്ടി അവർ സെറ്റ് ചെയ്തു വെച്ചിരുന്നു സ്ലീപ്പിങ് ബാഗ്, കുടിവെള്ളം എല്ലാം സെറ്റ്. ഉച്ചയ്ക്കുള്ള ലഞ്ചും റെഡിയാക്കാൻ പറഞ്ഞു എല്ലാവരും പോയി ഫ്രഷപ്പ് ആയി കുറച്ച് സമയം കിടന്നുറങ്ങി. നട്ടുച്ച സമയത്തും നല്ല കുളിരുള്ള തണുപ്പ് കോച്ചുന്ന ഇവിടം വെയിലിന്റെ ചൂട് ഒട്ടും അറിയുന്നില്ല . ഏകദേശം ഒരു മണിക്ക് ലഞ്ച് വന്നു. അടിപൊളി സാമ്പാർ, രസം, ഓംബ്‌ളറ്റ് ചേർത്തൊരു ശാപ്പാടും പിടിപ്പിച്ചു . നേരെ പൂണ്ടി ഡാമിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ ചുറ്റിയടിക്കാൻ വെച്ചു പിടിച്ചു. അവിടുത്തെ പരിസരപ്രദേശങ്ങൾ കുറച്ച് കറങ്ങി. ശേഷം മന്നവന്നൂർ പോകാനുള്ള പ്ലാനിൽ അവിടുന്ന് തിരിച്ചു.
പ്ലാൻ പൊളിയുന്നു ഇനി ഒത്തിരി ദൂരം നടക്കണം അടുത്ത ജംഗ്ഷൻ ആയ പൂണ്ടിയിലേക്ക് അവിടുന്ന് കൗഞ്ചിയിലേക്കും. ഒരുമണിക്കൂർ നടത്തിത്തിനു ശേഷം കൗഞ്ചിയിൽ എത്തി ടീ കടയിൽ കയറി ഓരോ ചായയും പറഞ്ഞു. മന്നവന്നൂരിലേക്ക് ഉള്ള ഒരു ബസ് പോയി പത്തു മിനിറ്റ് കഴിഞ്ഞു എന്നറിയാൻ പറ്റി. ഇനി 4 മണിക്ക് ഒരു ലാസ്റ്റ് ബസ് ഉണ്ട് അതിൽ പോയാൽ നാലരയ്ക്ക് മന്നവന്നൂരിൽ എത്തും. അഞ്ചു മണിക്ക് ടിക്കറ്റ് കൌണ്ടർ ക്ലോസ് ചെയ്യും. തിരിച്ചു മന്നവന്നൂരിൽ നിന്ന് കൗഞ്ചിയിലേക്കുള്ള ലാസ്റ്റ് ബസ് 5.30 ആണ്. വല്ല ഓട്ടോയും ടാക്സിയും കിട്ടോന്ന് അന്വേഷിച്ചു നടപ്പായി. ഓട്ടോ ഈ ഏരിയയിൽ ഇല്ലെന്നു തോന്നുന്നു. പേരിനൊരു ടാക്സി കാർ പോലും അവിടെ ആ സമയത്ത് കിട്ടിയില്ല . അവസാനം പ്ലാൻ മാറ്റി തിരിച്ചു സ്റ്റേ ചെയ്ത സ്ഥലത്തേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു. രണ്ടു ക്രിക്കറ്റ് ബോളും കുറച്ച് സ്‌നാക്‌സും വാങ്ങിച്ചു തിരികെ ബ്ലാക്ക് ഫോറെസ്റ്റ് സ്റ്റേയിലേക്ക് വന്നു. കുറച്ച് സമയം അവിടെ ക്രിക്കറ്റ് കളിയിലേർപ്പെട്ടു .
6 മണിയോട് അടുക്കും സമയം വീണ്ടും യൂക്കാലി മരങ്ങൾക്കിടയിലൂടെ ട്രെക്കിങ്ങ് തുടങ്ങി. തട്ട് തട്ടായി കൃഷി ചെയ്യുന്ന പൂണ്ടിയിലെ കൃഷിയിടങ്ങളോക്കെ ചുറ്റിയടിച്ചു . നേരം ഇരുട്ടിതുടങ്ങിയപ്പോൾ വീണ്ടും ക്യാമ്പ് സൈറ്റിലേക്ക് തിരിച്ചു .
അടിച്ചുപൊളിച്ച ഒരു രാത്രി ഇന്ന് രാത്രി ഇവിടെയാണ് ഞങ്ങൾക്ക് അടിച്ചു പൊളിക്കാനുള്ളത്. ക്യാമ്പ് സൈറ്റ് നോക്കുന്ന മണി എന്ന പയ്യൻ വന്നു ക്യാമ്പ് ഫയർനുള്ള ഒരുക്കങ്ങൾ തുടങ്ങി. കൂടെ മുൻകൂട്ടി ഓർഡർ ചെയ്തിരുന്ന ചിക്കനും കൊണ്ടു വന്നു. വണ്ടിയിൽ ഒരു ഗ്രിൽ ഞങ്ങൾ കൊണ്ടുവന്നിരുന്നു. അതെടുത്തു ചിക്കൻ ഗ്രില്ലിലുള്ള കനൽ കത്തിക്കാൻ തുടങ്ങി. ക്യാമ്പ് ഫയറും ഗ്രിൽ ചിക്കനും ആട്ടവും പാട്ടുമായി സമയം പോയതറിഞ്ഞില്ല. ടെന്റിൽ കയറി മയങ്ങാൻ ഒരുങ്ങിയപ്പോൾ പാതി രാത്രിയോടടുത്തിരിക്കും. തണുത്തു വിറക്കുന്ന ആ രാത്രിയിൽ സുഖമായി എല്ലാവരും നിദ്രപൂണ്ടു .
കാലത്ത് ഏഴുമണിക്ക് എണീറ്റു ഫ്രഷപ്പ് എല്ലാം കഴിഞ്ഞു ചൂടോടെ ഇഡലിയും ചട്നിയും പരിപ്പ് താളും കൂട്ടി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഇത്രെയും മനോഹരമായ ഒരിടം ഞങ്ങൾക്കു വേണ്ടി ഒരുക്കി വെച്ച ബ്ലാക്ക് ഫോറെസ്റ്റ് സ്റ്റേയോട് വിടപഞ്ഞു ഞങ്ങളിറങ്ങി.
ഇനിയാണ് മലയാള തമിഴ് സിനിമകൾക്ക് വേദിയായ ഞങ്ങളുടെ ആ സ്വപ്നലോകത്തിലെ ലൊക്കേഷൻ തേടി യാത്രയാകുന്നത്.
ശ്രദ്ധിക്കുവാൻ എഴുതിയതിനേക്കാൾ മനോഹരമായ ഈ ഗ്രാമത്തിന്റെ കാഴ്ചകളും അനുഭവങ്ങളും ജീവിതത്തിലുടനീളം എനിക്കു സ്വന്തം.
Nb : പൂണ്ടി ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല ' ജീവിത തിരക്കുകളിൽ നിന്നും ഒരല്പം ശാന്തത ആഗ്രഹിക്കുന്നവർക്ക് വന്നിരിക്കാൻ പറ്റിയ ആൾ തിരക്കില്ലാത്ത ഒരു കാർഷിക ഗ്രാമം ആണ് പൂണ്ടി.
ലൊക്കേഷൻ #ലൊക്കേഷൻ____പൂണ്ടി #പൂണ്ടി_ഡാം.
വളാഞ്ചേരി ടു പളനി
ചെർപ്പുളശേരി, മുണ്ടൂർ, പാലക്കാട്, പൊള്ളാച്ചി, ഉദുമലപേട്ട്, പളനി,
പളനി കൊടൈക്കനാൽ 65 km
കൊടൈക്കനാൽ പൂണ്ടി 40 km.
തൃശ്ശൂരില്‍ ഒളിച്ചിരിക്കുന്ന അസുരന്‍ കുണ്ട് !! ഞെട്ടിച്ച യാത്രനുഭവം
കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും