അസാധാരണമായ ഒരവസ്ഥയിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ജീവനും ജീവിതത്തിനും എല്ലാം വെല്ലുവിളിയുയർത്തി കനത്തമഴയും വെള്ളപ്പൊക്കവും മിക്ക ജില്ലകളിലും താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടങ്ങൾ. ഇവിടുത്തെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. മലയോര മേഖലകളാവട്ടെ, ഉരുൾപ്പൊട്ടലിന്റെ ഭീഷണിയിലും. വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരുപാടാളുകളുമുണ്ട്. ആ അവസരത്തിൽ കരുതലോടെയിരിക്കുക എന്നതാണ് നമുക്ക് ചെയ്യുവാൻ പറ്റുന്ന ഏക കാര്യം... പേടിക്കാതിരിക്കുക എന്നതാണ് ആ അവസരത്തിൽ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. ഈ ദുരന്തം നേരിടാനുള്ള എല്ലാവിധ സജ്ജീകരണങ്ങളുമായി സൈനികരും രക്ഷാപ്രവർത്തകരും അടക്കമുള്ള ഒരുകൂട്ടം ആളികൾ നമ്മുടെ ചുറ്റിലുണ്ട്. ഇത്തരം സാഹചര്യങ്ങൾ നേരത്തെ കൈകാര്യം ചെയ്തിട്ടുള്ള സൈന്യവിഭാഗങ്ങളായതിനാൽ അക്കാര്യത്തിലും ആശങ്ക വേണ്ട. പത്തനംതിട്ടയുടെയും മറ്റും വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ധാരാളം ഇടങ്ങളുണ്ട്. അവരെ രക്ഷിക്കാനായി നേവിയുടെ ഹൈലികോപ്ടറുകളടക്കമുള്ള സൗകര്യങ്ങളുണ്ട്. സഹായം ആവശ്യമായിട്ടുള്ളവർ തങ്ങളുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ഷെയർ ചെയ്യുവാൻ ശ്രമിക്കുക.PC:Rajeshlipantd നമ്മുടെ ചുറ്റുമുള്ള ഇടങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കുക. ചുറ്റിലുമുള്ള ആളുകളുടെ അവസ്ഥയും രക്ഷപെടുവാൻ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്നും ഒക്കെ എല്ലാവരുമായി ചർച്ച ചെയ്യുക. ഈ ഒരവസരത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് യാത്രകൾ ഒഴിവാക്കുക എന്നത്. എത്ര ചെറിയ യാത്രയാണെങ്കിൽ പോലും ഒഴിവാക്കുക. തീർത്തും ഒഴിവാക്കുവാൻ പറ്റാത്തതാണെങ്കിൽ മാത്രം പോവുക. വെള്ളപ്പൊക്കത്തിലായതിനാൽ പൊട്ടിക്കിടക്കുന്ന വൈദ്യുത ലൈനുകളും മാൻ ഹോളുകളും ഒക്കെ അത്രമേൽ അപകടകാരിയാണെന്ന് ഓർമ്മിക്കുക.PC:Pradip Nemane വെള്ളക്കെട്ടുള്ള ഇടങ്ങളിലൂടെ പോകുന്നത് ഒഴിവാക്കുക. വെള്ളപ്പൊക്കത്തിലൂടെ നടക്കുന്നതും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വണ്ടി ഓടിക്കുന്നതും ഒക്കെ ഒഴിവാക്കുക. നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ തന്നെയാണെന്ന് ഓർമ്മിക്കുക. ഇത്തരം സന്ദർഭങ്ങൾ കൂടുതലും ബാധിക്കുക കുട്ടികളെയായിരിക്കും. നമ്മൾ സുരക്ഷിതരാണെന്നും പ്രശ്നങ്ങളൊന്നുമില്ലാ എന്നും അവരെ പറഞ്ഞു മനസ്സിലാക്കുക, അനാവശ്യ ഭീതകൾ അവരിലേക്ക് നല്കാതിരിക്കുക. ഒറ്റപ്പെടുന്ന അവസ്ഥ ഏറ്റവും അധികം ബാധിക്കുന്ന മറ്റൊരു കൂട്ടരാണ് പ്രായമായിട്ടുള്ളവർ. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളനുഭവിക്കുന്നവർക്ക് കൂടുതൽ കരുതൽ നല്കുക. അവർക്ക് ധൈര്യം പകർന്നു നല്കുക. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലാകുമ്പോൾ മലയോര മേഖലയിലുള്ളവർക്ക് ഉരുൾപൊട്ടലാണ് പേടിക്കേണ്ടത്. ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന അപകടമാണിത്. അതിനാൽ ക്വാറികൾ, മണ്ണിടിച്ച സ്ഥലങ്ങൾ, കുന്നിനു താഴെ താമസിക്കുന്നവർ, മുൻപ് ഉരുൾപൊട്ടിയ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ശ്രദ്ധയോടെ ഇരിക്കുക. മഴ കനത്താൽ സുരക്ഷിതമായിടത്തേക്ക് മാറുവാൻ ശ്രമിക്കുക.PC:Aanu Pareek ഏതാവശ്യത്തിലും സഹായിക്കുവാൻ പരിശീലനം ലഭിച്ച സൈന്യമടക്കം നൂറുകണക്കിനാളുകൾ നമ്മുടെ ചുറ്റുമുണ്ടെന്ന് അറിയുക. ഇപ്പോൾ മിക്ക ഭാഗങ്ങളിലും തോരാതെ പെയ്യുന്ന മഴയാണ് പ്രശ്നക്കാരൻ. മഴയുടെ ശക്തി കൂടുംതോറും ജനനിരപ്പും ഉയരുകയാണ്. എന്നാൽ മഴ നിന്നാൽ,കേരളത്തിന്റെ ഭൂപ്രകൃതി വെച്ച് വളരെ പെട്ടന്നു തന്നെ വെള്ളമിറങ്ങും. മണിക്കൂറുകൾക്കുള്ളിൽ വെള്ളം കടലിലെത്തും. അതിനമാൽ പരിഭ്രാന്തരാവാതിരിക്കുക.