കൂടിക്കാഴ്ചയിലെ പള്ളി ലൂസിഫര്‍ സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി വേഷമിട്ട മോഹന്‍ലാലും പ്രിയദര്‍ശിനിയായി അഭിനയിച്ച മഞ്ജു വാര്യരും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന ഇടമായിരുന്നു ഇവിടം. അതുവരെയുള്ള കഥയുടെ പോക്ക് തീര്‍ത്തും മാറ്റി മറിക്കുന്ന കൂടിക്കാഴ്ചയോടൊപ്പം ഈ സ്ഥലവും മലയാളിയുടെ മനസ്സില്‍ കയറിപ്പറ്റിയിരുന്നു. ഇല കൊഴിഞ്ഞ് നില്ക്കുന്ന ഒറ്റ മരവും അതിനു തൊട്ടടുത്തുള്ള ഇടിഞ്ഞു പൊളിഞ്ഞ പള്ളിയും കല്ലറകളും കാഴ്ചയിലെ വിസ്മയത്തോടൊപ്പം നിഗൂഢതയും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു.
സെറ്റല്ല...സെറ്റല്ല
പലരും ഇത് സിന്മാ ചിത്രീകരണത്തിനായി സെറ്റിട്ടതാണെന്ന് കരുതിയിരുന്നുവെങ്കിലും യാഥാര്‍ഥ്യം അങ്ങനെയായിരുന്നില്ല. ഇടുക്കി ഉപ്പുതറയ്ക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഈ സീനിനായി വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ച് അവസാനം വളരെ അവിചാരിതമായാണ് സംവിധായന് പൃഥ്വിരാജും സംഘവും ഇവിടെയെത്തുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലുള്ള ലൊക്കേഷന്‍ തന്നെയായിരുന്നുവത്രെ ഇത്. പിന്നീട് തകര്‍ന്ന പള്ളിയില്‍ ചില മിനുക്കു പണികളൊക്കെ നടത്തി സിനിമയില്‍ കാണുന്ന രൂപത്തിലാക്കിയത്.
ദൂരെയെങ്ങുമല്ല, കട്ടപ്പനയില്‍ മനോഹരമായ തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ പള്ളി ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപമുള്ള ഉപ്പുതറയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. ലോൺട്രി രണ്ടാം ഡിവിഷനില്‍ ചീന്തലാര്‍ എന്ന സ്ഥലത്താണ് ഈ ദേവാലയമുള്ളത്.
ചരിത്രം ഇങ്ങനെ
ജെ.എം വില്ക്കി എന്ന സായിപ്പാണ് ഈ ദേവാലയം നിര്‍മ്മിച്ചത്. ഈ ലോണ്‍ഡ്രിയിലെ നാലു ഡിവിഷനുകളിലെയും വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനും ഒരുമിച്ച് കൂടുന്നതിനുമായാണ് അദ്ദേഹം 1952 ഫെബ്രുവരി 15ന് ഇവിടെ ദേവാലയം നിര്‍മ്മിച്ചത്. സെന്റ് ആന്‍ഡ്രൂസ് സിഎസ് ഐ ദേവാലയം എന്നാണ് ഇത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീടിത് മർത്തോമ്മ,ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികർക്ക് കൂടി കുർബ്ബാന അർപ്പിക്കാവുന്ന യൂണിയൻ ചർച്ചായി മാറുകയായിരുന്നു. പിന്നീട് ഓരോ സഭകള്‍ക്കും സ്വന്തമായി ദേവാലയമായതോടെ ഇത് ആരും തിരിഞ്ഞു നോക്കുവാനില്ലാതെ കാലഹരണപ്പെട്ട് പോവുകയായിരുന്നു.
ഡ്രാക്കുള പള്ളി
ആരുമെത്താതെ കിടന്ന പള്ളി പിന്നീട് ഇടിഞ്ഞു പൊളിഞ്ഞു പോവുകയായിരുന്നു. തേയിലത്തോട്ടത്തിനു നടുവില്‍ കാടു പിടിച്ച് ഒറ്റമരത്തിനു സമീപത്തായി നില്ക്കുന്ന ഈ പള്ളിയ്ക്ക് പിന്നീട് രൂപം ഡ്രാക്കുള പള്ളി എന്ന പേരു വീഴുകയായിരുന്നു.
മുഖം മിനുക്കുന്നു ലൂസിഫറിന്റെ ചിത്രീകരണത്തിനു പറ്റിയ ഇടമായി തിരഞ്ഞെടുത്തോടെയാണ് പള്ളിയുടെ നല്ലകാലം വീണ്ടും ആരംഭിച്ചത്. ഷൂട്ടിങ്ങിനായി ബന്ധപ്പെട്ടവരെ സമീപിച്ചപ്പോള്‍ തന്നെ സിനിമ പൂര്‍ത്തിക്കി കഴിഞ്ഞ് പള്ളി പുതുക്കി പണിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പിന്നീട് ലൂസിഫര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ ആശീര്‍വ്വാദ് സിനിമാസാണ് എട്ടു ലക്ഷത്തോളം രൂപ മുടക്കി പള്ളി പുനര്‍ നിര്‍മ്മിച്ചത്. 2016 മുതല്‍ ഇവിടെ ചെറിയ രീതിയില്‍ ആരാധനയും മറ്റും തുടങ്ങിയിരുന്നു. മുഖം മിനുക്കി നില്ക്കുന്ന പള്ളിയും ഇതിന്റെ പരിസര പ്രദേശങ്ങള്‍ കാണുവാനും ക്യാമറയില്‍ പകര്‍ത്തുവാനുമായി നിരവധി ആളുകളാണ് ഇവിടെ ഇപ്പോള്‍ എത്തുന്നത്.
ലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരം
ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്റെ പിന്തുടര്ച്ചക്കാരന് നിര്‍മ്മിച്ച കോട്ടയുടെ കഥ!!
തമിഴ്നാട്ടിലെ ആൻഡമാൻ..ചെരിപ്പിടാത്ത ഒരു ഗ്രാമം