റിപ്പബ്ലിക് ദിനം അടുത്തെത്തുവാനായതോടെ ആഘോഷങ്ങളുടെ ഒരുക്കത്തിന്റെ അവസാനഘട്ടത്തിലാണ് രാജ്യതലസ്ഥാനം. മുന്‍പുണ്ടായിരുന്ന പോലെ തന്നെ രാജ്യം തങ്ങളുടെ സൈനിക സൈക്തി ലോകരാജ്യങ്ങള്‍ക്കു കാണിച്ചുകൊടുക്കുവാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണത്തെ പരേഡില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ തേരാളിയായ റാഫേല്‍ യുദ്ധവിമാനവും സാന്നിധ്യമറിയിക്കും, എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ വര്‍ഷത്തെ ആഘോഷങ്ങള്‍
റാഫേല്‍ യുദ്ധവിമാനം
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ റാഫേൽ യുദ്ധവിമാനവും സാന്നിധ്യമറിയിക്കും. 'വെർട്ടിക്കൽ ചാർലി' ഘടനയിലാകും റാഫേല്‍ പരേഡ് നടത്തുക, ഒരു റഫാൽ വിമാനം മാത്രമാകും പരേഡിനുണ്ടാവുക. എന്നാൽ വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുമെന്നാണ് വിവരം.
താഴ്ന്ന പറക്കുകയും തുടര്‍ന്ന് കുത്തനെ മുകളിലേക്കു കുതിക്കുകയും ചെയ്യുന്ന വിമാനം ഉയരത്തിൽവച്ച് പ്രകടനങ്ങൾ നടത്തുന്ന രീതിയെയാണ് വെർട്ടിക്കൽ ചാർലി ഘടന എന്നു വിളിക്കുന്നത്. ഇത്തവണയും ബംഗ്ലാദേശില്‍ നിന്നുള്ള സൈനികര്‍ പരേഡില്‍ പങ്കെടുക്കുന്നുണ്ട്.
ഇത്തവണയില്ല
കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് ഇത്തവണത്തെ ആഘോഷങ്ങളെന്നതിനാല് പല ആകര്‍ഷകമായ പരിപാടികളും ഈ വര്‍ഷത്തെ ആഘോഷത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പാരമാലിറ്ററി ഫോഴ്സിന്റ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം ഇത്തവണയുണ്ടാവില്ല. ആളുകള്‍ കൂടുതല്‍ അടുത്തിരുന്നു നടത്തുന്ന പ്രദര്‍ശനമായതിനാലാണ് ഇത് ഒഴിവാക്കിയത്. സൈന്യത്തില്‍ നിന്നും വിരമിച്ച പ്രായമായ സൈനികരുടെ പരേഡും ഇത്തവണയില്ല. സ്കൂള്‍ കുട്ടികളുടെ പരേഡും ഇത്തണയില്ല. സാധാരണ 124 പേരെ പങ്കെടുപ്പിച്ചുള്ള മാര്‍ച്ച് പാസ്റ്റ് ഇത്തവണ നടക്കുക 96 പേരെ വെച്ചായിരിക്കും. ഇത്തവണ മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 300 ല്‍ നിന്നും മാറ്റി 100 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഇത്തവണ വേദിയില്‍ അനുമതി നല്‍കിയിരിക്കുന്നത്.
സൈനികരുടെ ശരണം വിളി
ഇത്തവണത്തെ പരേഡില്‍ 'ദുർഗ മാതാ കീ ജയ്', 'ഭരത് മാതാ കീ ജയ്' തുടങ്ങിയ സ്തുതികള്‍ക്കും കാഹളങ്ങള്‍ക്കുമൊപ്പം അയ്യപ്പ സ്തുതിയും കേള്‍ക്കാം, 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത്.
കേരളത്തിന്റെ ഫ്ലോട്ട്
കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നുവെങ്കിലും ഇത്തവണ കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡില്‍ അനുമതി നല്‍കിയിട്ടുണ്ട്.കയര്‍ മേഖലയേക്കുറിച്ചുള്ള രൂപശില്പമാണ് കേരളം ഒരുക്കുന്നത്. കൊയര്‍ ഓഫ് കേരള എന്നതാണ് ഇത്തവണത്തെ കേരളത്തിന്റെ തീം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഛത്തിസ്ഗര്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ലഡാക്ക് (യു. റ്റി.), മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് ഫ്ലോട്ടുകള്‍ അവതരിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.