റിപ്പബ്ലിക് ദിനം 2023: ഇനി വെറും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ ഈ ദിവസത്തെ ആഘോഷങ്ങൾ നേരിട്ടും അല്ലാതെയും കാണുവാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായുള്ള ആഘോഷങ്ങൾക്കും പല കാര്യങ്ങളുടെയും തുടക്കത്തിനും ആണ് 2023ലെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.
റിപ്പബ്ലിക് ദിന പരേഡ് 2023 സമയം
കോടിക്കണക്കിന് ഇന്ത്യക്കാർ കാത്തിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് പുതുതായി നിർമ്മിച്ച കർത്തവ്യ പഥിൽ നടക്കും.
നേരത്തെ, രാജ്പഥ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
രാവിലെ 7:30 ന് രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകം സന്ദർശിക്കുന്നതോടെ പരേഡ് ചടങ്ങ് ആരംഭിക്കും. രാവിലെ 10 മണിക്ക് പരേഡിന് തുടക്കമാകും.തുടർന്ന് പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും കാർത്തവ്യ പാതയിലെ അഭിവാദന വേദിയിലേക്ക് പോകും. പ്രധാനമന്ത്രിയുടെ ജൻ ഭാഗിദാരി എന്ന ആശയത്തെ മുൻനിർത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ നടക്കുന്നത്. , ദേശീയ പതാക ഉയർത്തിയതിന് ശേഷം ദേശീയ ഗാനം 21 തോക്കുകളുടെ അഭിവാദനത്തോടെ നടക്കും. 21-ഗൺ സല്യൂട്ട് 105-എംഎം ഇന്ത്യൻ ഫീൽഡ് ഗൺ ഉപയോഗിച്ച് നൽകും. തുടർന്ന് ഹെലികോപ്റ്ററുകൾ കർത്തവ്യ പാതയിൽ സന്നിഹിതരായ സദസ്സിനുമേൽ പുഷ്പവൃഷ്ടി നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ മുഖ്യാഥിതി. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അറബ് രാജ്യത്തു നിന്നുള്ള മുഖ്യാതിഥി വരുന്നത്.
രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നതോടെ പരേഡ് ആരംഭിക്കും. പരേഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പരേഡിന് നേതൃത്വം നൽകും. മേജർ ജനറൽ ഭവ്നീഷ് കുമാർ, ചീഫ് ഓഫ് സ്റ്റാഫ്, എച്ച്ക്യു ഡൽഹി ഏരിയ പരേഡ് സെക്കൻഡ് ഇൻ കമാൻഡായിരിക്കും.
പാൽ- പച്ചക്കറി കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണികളിൽ ജോലി ചെയ്യുന്ന വളരെ സാധാരണക്കാരായ ആളുകളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക ക്ഷണിതാക്കൾ. കർത്തവ്യ പാതയിലാണ് ഇവർക്കുള്ള ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
ഈജിപ്തിന്റെ പരേഡ്
ഈജിപ്തിന്റെ പരേഡ് സംഘമാണ് ഈ വർഷത്തെ പരേഡിൽ ആദ്യമായി കർത്തവ്യ പാതയിലൂടെ കടന്നു പോകുന്നത്.
കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ സായുധ സേനയുടെ ബാൻഡും മാർച്ചിംഗ് സംഘവുമാണ് മാർച്ച് ചെയ്യുന്നത്.
ഇന്ത്യൻ കരസേന, ഇന്ത്യൻ നാവിക സേന, വ്യോമസേന എന്നിവർ അവരുടെ റെജിമെന്റുകൾക്കൊപ്പം മാർച്ച് ചെയ്യും. ബാൻഡ് അവതരണവും ഇതിനൊപ്പം ഉണ്ടായിരിക്കും. ഇതിനു ശേഷമാണ് തിരഞ്ഞെടുത്ത സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ടാബ്ലോ നടക്കുന്നത്. രാജ്യത്തിന്റെ സൈനിക നേട്ടങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും സവിശേഷമായ മിശ്രിതമാണ് ഈ പരേഡിൽ കാണുവാൻ സാധിക്കുക. ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച്, ജനുവരി 29 ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടക്കും.
2023 റിപ്പബ്ലിക് ദിന പരേഡ്: തത്സമയം കാണുവാൻ
ദൂരദർശൻ ടിവി ചാനലിലൂടെ 2023 റിപ്പബ്ലിക് ദിന പരേഡ് കാണാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ദൂരദർശന്റെ ട്വിറ്റർ, യൂട്യൂബ് ചാനലുകളിലും തത്സമയ സ്ട്രീമിങ് ഉണ്ടായിരിക്കും. പരിപാടി നേരിട്ട് കാണുവാൻ 42,000 ആളുകൾക്കാണ് സാധിക്കുന്നത്.