ശബരിമല മണ്ഡലമാസം തീർത്ഥാടങ്ങളുടെയും ക്ഷേത്രദർശനങ്ങളുടെയും സമയമാണ്. കലിയുഗവരദനെന്ന് വിശ്വസിക്കപ്പെടുന്ന ധർമ്മശാസ്താവിന്‍റെ ക്ഷേത്രങ്ങളില്‍ തീർത്ഥാടനത്തിനു പറ്റിയ സമയമാണിത്. ശബരിമലയിൽ പോകുവാൻ സാധിക്കാത്തവർക്ക് ആഗ്രഹപൂർത്തീകരണത്തിനായി ശാസ്താ ക്ഷേത്രങ്ങളിലേക്കു പോകാം. ശബരിമല ഉൾപ്പെടെ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇതു മാത്രമല്ല, കേരളത്തിലും മറ്റിടങ്ങളിയുമായി വേറെ ആയിരത്തിനടുത്ത് ശാസ്താ ക്ഷേത്രങ്ങളും കാണാം. ഇതാ മണ്ഡല കാലത്ത് സന്ദർശിക്കുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങൾ പരിചയപ്പെടാം...
ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം
മാവേലിക്കരയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശാസ്താ ക്ഷേത്രമാണ് ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം. ചിൻമുന്ദ്രാ ഭാവത്തിൽ യോഗ ഭാവത്തിലാണ് ഇവിടുത്തെ ശാസ്താ പ്രതിഷ്ഠയുള്ളത്. ശബരിമല ക്ഷേത്രത്തിനു സമാനമായ രീതിയിൽ ഏകശിലാ പ്രതിഷ്ഠയാണ് ഇവിടെയുമുള്ളത്. പ്രദേശത്തെ പ്രസിദ്ധമായ തീര്‍ത്ഥാടന സ്ഥാനം കൂടിയാണിത്.
തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തീർത്ഥാടന സ്ഥാനങ്ങളിലൊന്നാണ് പാണഞ്ചേരി പഞ്ചായത്തിലെ കുതിരാൻമല ധർമ്മശാസ്താക്ഷേത്രം. കുതിരപ്പുറത്ത് ഇരിക്കുന്ന രൂപത്തിലുള്ള ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. അത്യപൂർവ്വമായ പ്രതിഷ്ഠയാണിത്. വലതുകയ്യിൽ അമ്പും ഇടതുകയ്യിൽ വില്ലും പിടിച്ചിരിക്കുന്ന ശാസ്താവും മുന്നോട്ടാഞ്ഞു നിൽക്കുന്ന രൂപത്തിലുള്ള കുതിരയുമാണ് പ്രതിഷ്ഠയിലുള്ളത്. ശബരിമല തീർത്ഥാടന കാലയളവിൽ കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ള വിശ്വാസികൾ ധാാരാളമായി ഇവിടേക്ക് വരുന്നു. പതിനെട്ടു പടികൾക്കു മേലെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.
ശബരമല തീർത്ഥാടന കാലമായ മണ്ഡലമാസത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് തിരുവാഭരണ ദർശനവും തിരുവാഭരണ ഘോഷയാത്രയും. പന്തളം മഹാരാജാവ് അയ്യപ്പന് നല്കിയ ആടയാഭരണങ്ങളാണ് തിരുവാഭരണം. അയ്യപ്പൻ പിതൃസ്ഥാനത്തു കാണുന്നയാളാണ് പന്തളം മഹാരാജാവ് എന്നാണല്ലോ വിശ്വാസം. തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, ജീവത,കൊടികൾ തുടങ്ങിയവ മൂന്നു വലിയ പേടകങ്ങളിലായി സൂക്ഷിച്ചിരിക്കുന്നതാണ് തിരുവാഭരണം. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലാണ് ഈ ആഭരണങ്ങളെല്ലാം സൂക്ഷിക്കുന്നത്. കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയുടെ അകമ്പടിയോടെ കാൽനടയായി ശബരിമലയിലേക്കെത്തിക്കുന്ന ആഘോഷമായ യാത്രയാണിത്.
2023ലെ തിരുവാഭരണ ഘോഷയാത്ര
2023 ലെ മകര വിളക്ക് ജനുവരി 14നാണ്. മകരവിളക്കിന് മൂന്നു ദിവസം മുൻപേ ജനുവരി 12ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ വലിയ ക്ഷേത്രത്തിൽ എത്തിക്കുന്നതോടുകൂടി ഈ യാത്രയ്ക്ക് തുടക്കമാവും. പരമ്പരാഗത പാതയിലൂടെയാണ് തിരുവാഭരണം കൊണ്ടുള്ള യാത്ര പോകുന്നത്. 83 കിലോമീറ്ററാണ് തിരുവാഭരണ പാതയുടെ ദൂരം. യാത്രയില്‍ പോകുന്ന വഴിയിൽ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തിരുവാഭരണം ദര്‍ശിക്കുവാൻ സാധിക്കും.
തിരുവാഭരണം ദർശന സമയം
2022 നവംബർ 17 മുതൽ 2023 ജനുവരി 12 വരെയാണ് വിശ്വാസികള്‍ക്ക് തിരുവാഭരണം ദർശിക്കുവാനുള്ള അവസരം. രാവിലെ 5.30 മുതൽ രാത്രി 8.00 വരെയാണ് ദർശന സമയം. മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്ന ഡിസംബർ 28, 29, 30 തീയതികളിൽ തിരുവാഭരണ ദർശനം ഉണ്ടായിരിക്കില്ല. ഘോഷയാത്ര പുറപ്പെടുന്ന ജനുവരി 12ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പന്തളം കൊട്ടാരത്തിൽ ദർശന സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.