Search
  • Follow NativePlanet
Share
» »കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര

കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര

ശബരിമലയിലെത്തുവാൻ വഴികൾ ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രയാസമേറിയത് കാനനപ്പാതയാണ്.

കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ കുന്നുകളും കുഴികളും കയറിയിറങ്ങിയാണ് ഓരോ വിശ്വാസിയുടേയും ശബരിമലയിലേക്കുള്ള യാത്ര. ത്യാഗവും സഹനവും ആവശ്യപ്പെടുന്ന വിശ്വാസം ഓരോ വിശ്വാസിയെയും പരുവപ്പെടുത്തി എടുക്കുകയാണ്. കല്ലിനെപോലും മെത്തയാക്കി നടന്നെത്തി പമ്പയിൽ പാപങ്ങൾ ഒഴുക്കി ശാസ്താവിനെ കാണുമ്പോൾ കിട്ടുന്ന ജന്മാന്തര പുണ്യം...ഇത് തേടിയെത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾ...
ശരണം വിളികളുടെ മണ്ഡ‍ല കാലമായതോടെ ശബരിമലയിലേക്ക് വിശ്വാസികളുടെ ഒഴുക്കും ആരംഭിച്ചു. മാലയിട്ട് കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തി കന്നിഅയ്യപ്പന്മാരും മാളികപ്പുറങ്ങളും സ്വാമിമാരും ഒക്കെയായി ശബരിമല നിറഞ്ഞിരിക്കുകയാണ്. ശബരിമലയിലെത്തുവാൻ വഴികൾ ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രയാസമേറിയത് കാനനപ്പാതയാണ്. മനസ്സുറപ്പുള്ളവർ തിരഞ്ഞടുക്കുന്നതും അതുതന്നെ...

ശബരിമല കാനനപാത

ശബരിമല കാനനപാത

മഹിഷാസുര വധത്തിനായി ഇറങ്ങിപ്പുറപ്പെട്ട അയ്യപ്പൻ പോയ വഴിയിലൂടെ കാടും മേടു താണ്ടി അയ്യനിരിക്കുന്ന സന്നിധിയിലേക്കുള്ള യാത്രയാണ് കാനന പാതയിലൂടെയുള്ളത്. വാക്കുകൾക്കു വിവരിക്കാനാവുന്നതിലുമധികം അനുഭവങ്ങളോടെ പ്രകൃതി തെളിത്ത വഴിയേയുള്ള യാത്രയാണിണിത്.
എരുമേലിയിൽ നിന്നുമാണ് കാനനപാതയുടെ തുടക്കം. ഇവിടെ നിന്നും പമ്പ വരെ ഏകദേശം 51 കിലോമീറ്റർ ദൂരമുണ്ട്. അയ്യപ്പന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങൾക്കും സാക്ഷികളായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുവാനാവും എന്നാണ് കാനന യാത്രയെ വ്യത്യസ്തമാക്കുന്നത്. ശബരിമല പാതകളിൽ ഏറ്റവും പ്രയാസമേറിയതും എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ളതും ഇത് തന്നെയാണ്.

എരുമേലിയിൽ നിന്നും പേരൂർ തോടിലേക്ക്

എരുമേലിയിൽ നിന്നും പേരൂർ തോടിലേക്ക്

കോട്ടയത്തു നിന്നും 56 കിലോമീറ്റർ അകലെയുള്ള എരുമേലിയാണ് ശബരിമലയുടെ കവാടങ്ങളിലൊന്ന്. ധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയും എരുമേലി പേട്ടതുള്ളലും ഒക്കെയാണ് എരുമേലിയുടെ പ്രത്യേകതകൾ. കാനനപാതയുടെ തുടക്കം ഇവിടെ നിന്നുമാണ്.
എരുമേലിയിൽ നിന്നിറങ്ങി കഴിഞ്ഞാൽ അടുത്ത സ്ഥാനം പേരൂർ തോടാണ്. വാവരുപള്ളിക്ക് അഭിമുഖമായി കാണുന്ന മുണ്ടക്കയം റോഡിലേക്ക് കയറാം. എരുമേലിയിൽ നിന്നും പേരൂർ തോട്ടിലേക്ക് 4 കിലോമീറ്റര്‍ ദൂരം കാൽനടയായി സഞ്ചരിക്കണം, മഹിഷിയെ അന്വേഷിച്ച് കാട്ടിലലഞ്ഞ സമയത്ത് അയ്യപ്പൻ വിശ്രമിച്ചത് ഇവിടെയിരുന്നാണ് എന്നാണ് വിശ്വാസം. ഇവിടെയിരുന്ന് വിശ്രമിച്ച് ക്ഷീണമകറ്റിയതിനു ശേഷം അടുത്ത സ്ഥാനം ഇരുമ്പൂന്നിക്കരയാണ്.

കാനനം താണ്ടി

കാനനം താണ്ടി

പേരൂർ തോടിൽ നിന്നും യാത്ര ഇരുമ്പൂന്നിക്കരയിലേക്കാണ്. ഇവിടെ നിന്നും മുന്നോട്ട് അരശുമുടി. ഇവിടം കൂടി താണ്ടിയാൽ കാളകെട്ടിയിലെത്താം. അയ്യപ്പന്റെ മഹിഷീ നിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ പരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. സമീപത്തെ പടുകൂറ്റൻ ആഞ്ഞിലി മരത്തിലാണ് ശിവൻ കാളയെ കെട്ടിയടിട്ടത്. അങ്ങനെയാണ് ഈ സ്ഥലത്തിന് കാളകെട്ടി എന്ന പേരു ലഭിക്കുന്നത്. പേരൂർ തോടിൽ നിന്നും 10 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ എത്തുവാൻ. ഇവിടെ കർപ്പൂരം കത്തിച്ച് തേങ്ങയുടച്ച് ക്ഷേത്ര ദർശനം നടത്തി അന്നേ രാത്രി അഴുതാനദിക്കരയിലെത്തുന്നു.

അഴുതയുടെ തീരത്ത്

അഴുതയുടെ തീരത്ത്

ഒരു ദിവസത്തെ യാത്രയുടെ ക്ഷീണം ഇറക്കി വയ്ക്കുന്ന സ്ഥലമാണ് അഴുതാനദിക്കര. പമ്പാ നദിയുടെ കൈവഴിയായ അഴുതാനദി കാളകെട്ടിയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തിലാണ്. കുത്തനെയുള്ള അഴുതാമല കയറിയിറങ്ങുന്നത് ഇവിടുത്തെ ഏറ്റവും ശ്രമകരമായ കാര്യമാണ്. ഒരു രാത്രി ഇവിടെ വിശ്രമിച്ച പിറ്റേന്ന് അഴുതാ നദിയിൽ നിന്നും ഒരു കല്ലെടുത്ത് യാത്ര തുടരുകയാണ്. കാട്ടിലൂടെയുള്ള യാത്ര ഇനി ചെന്നു നിൽക്കുന്നത് കല്ലിടാംകുന്നിലാണ്. മണികണ്ഠന്‌ മഹിഷിയുടെ ജീവനറ്റ ശരീരം കല്ലും മണ്ണും ഉപയോഗിച്ച് സംസ്കരിച്ച ഇടമാണ് ഇവിടം. അഴുതയിൽ നിന്നും കയ്യിലെടുത്ത കല്ല് ഇവിടെയാണ് ഇടേണ്ടത്. മുക്കുഴിയിലെത്തി അന്നത്തെ യാത്ര അവസാനിക്കുന്നു.

കരിയിലാം തോട്‌ കടന്ന് കരിമലയിലേക്ക്

കരിയിലാം തോട്‌ കടന്ന് കരിമലയിലേക്ക്

മുക്കുഴിയിൽ നിന്നും പുലർച്ചെ യാത്ര തുടങ്ങി കരിയിലാംതോട് വഴി കരിമലയുടെ താഴ്വരയിലെത്തും. ഇവിടെ നിന്നുമാണ് കരിമലയിലേക്കുള്ള കയറ്റം. ഏറെ കഠിനമാണ് ഇതുവഴിയുള്ള യാത്ര. ആനകളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം. ഇവിടുത്തെ കനാലിൽ ആനകൾ കൂട്ടമായി വെള്ളം കുടിക്കാൻ എത്താറുണ്ട്. ചില തീർഥാടകർ ഇവിടെ രാത്രി താമസിക്കാറുമുണ്ട്. അങ്ങനെയുള്ളപ്പോൾ വന്യമൃഗങ്ങളിൽ നിന്നും കഠിനമായ തണുപ്പിൽ നിന്നും രക്ഷ നേടുവാനായി ആളുകൾ തീ കൂട്ടിയാണ് ഇവിടെ കഴിയുന്നത്.

കരിമല കയറ്റം കഠിനമെന്നയപ്പാ!!!

കരിമല കയറ്റം കഠിനമെന്നയപ്പാ!!!

കാനനപാതയിലെ പ്രയാസമേറിയ മറ്റൊരിടമാണ് കരിമല. കുത്തനെയുള്ള കയറ്റം കയറിത്തീർക്കുക എന്നത് ശ്രമകരമായ ഒരു പണി തന്നെയാണ്. ഏഴു മലകളാണ് ഇതിന്‍റെ ഭാഗമായുള്ളത്. ശരണം വിളികളോടെ അഞ്ചു കിലോമീറ്റർ ദൂരം മുകളിലേക്ക കയറുന്നത് ചെറിയ അധ്വാനമല്ല. പാറക്കെട്ടുകൾ ചാടിക്കടന്ന്, തട്ടിമുട്ടി വീഴാതെ വേരുകളില്‌ പിടിച്ചും കൈസഹായം തേടിയും കരിമലയുടെ മുകളിലെത്താം. മുകളിൽ നന്നേ നിരപ്പായ ഭൂമിയാണ്. കരിമല കയറിയാൽ മാത്രം പോര ഇനി ഇറങ്ങുകയും വേണം. കയറ്റത്തേക്കാൾ പാട് കരിമല ഇറങ്ങുന്നതാണ് ചിലർക്ക്. ഇവിടെ ഇറങ്ങുന്നതിന് മണിക്കൂറുകൾ സമയമെടുക്കും. ഇവിടെ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെയുള്ളത് ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ ഇടങ്ങളാണ്.

പമ്പയിൽ നിന്നും സന്നിധിയിലേക്ക്

പമ്പയിൽ നിന്നും സന്നിധിയിലേക്ക്

ഇനി എത്തുന്നത് പമ്പയുടെ തീരത്തേയ്ക്കാണ്. പമ്പയിൽ കുളിച്ചു കയറിയാൽ മുകളിലേക്കുള്ള യാത്ര തുടങ്ങാം. ഗണപതിയുടെ ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷം നീലിമലയിലേക്കുള്ള കയറ്റം തുടങ്ങുകയാണ്. ആറു കിലോമീറ്ററിലധികം ദൂരം മുകളിലേക്ക് നടക്കുവാനുണ്ട്. അഴുതയോടും കരിമലയോടും ഒപ്പം തന്നെ കഠിനമാണ് നീലിമല കയറ്റവും. നീലിമലയുടെ ഉച്ചി അപ്പാച്ചിമേട് എന്നാണ് അറിയപ്പെടുന്നത്. ആചാനാനുഷ്ഠാനങ്ങളൊക്കെ അതുപടി അനുഷ്ഠിച്ച് ഇനി എത്തിച്ചേരുന്ന സ്ഥലം ശബരീപീഠമാണ്. കർപ്പൂരം കത്തിച്ച്, തേങ്ങയുടച്ചാണ് വിശ്വാസികൾ ഇവിടം കടക്കുന്നത്. ഇനി മുന്നിലുള്ളത് ശരംകുത്തി മാത്രം. ശരംകുത്തി കടന്ന് എത്തുന്നത് പതിനെട്ടം പടിയിലേക്ക്. അയ്യപ്പന്റെ വാസസ്ഥാനം. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷം. രാവും പകലുമില്ലാതെ തേടിയെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍. ഇനി സ്വാമിയെക്കണ്ട് സായൂജ്യമടഞ്ഞുള്ള മടക്കയാത്ര

 ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

മകരവിളക്കു കാലത്താണ് വിശ്വാസികൾ കാനനപാത ഉപയോഗിക്കാറുള്ളത്. മണ്ഡല കാലത്ത് നട തുറന്ന് വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഇവിടെ തിരക്കാവും. കടക്കാരും വിശ്വാസികളുമെല്ലാം കൂടി ഒരുപാട് ആസുകൾ കാണും. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്ന കടകളുള്ളതിനാൽ ഭക്ഷണം പ്രത്യേകം കരുതേണ്ട ആവശ്യമില്ല. അല്ലാത്ത സമയത്താണ് യാത്രയെങ്കിൽ കുടിവെള്ളം അടക്കമുള്ള കാര്യങ്ങൾ കരുതണം.
വന്യജീവി ശല്യമുള്ള സ്ഥലമായതിനാൽ രാത്രിയാത്ര ഒഴിവാക്കുക. രാത്രി സമയം വിശ്രമിക്കാനായി മാത്രം ഉപയോഗിക്കുക. അത്യാവശ്യം മരുന്നുകളും അട്ടയെ നേരിടാനായി ഉപ്പും കരുതുവാൻ ശ്രദ്ധിക്കുക.

അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

ശബരിമലയിലേക്ക് പോകും മുൻപേ...അറിഞ്ഞിരിക്കാം ഈ വിശ്വാസങ്ങളും ആചാരങ്ങളുംശബരിമലയിലേക്ക് പോകും മുൻപേ...അറിഞ്ഞിരിക്കാം ഈ വിശ്വാസങ്ങളും ആചാരങ്ങളും

ഫോട്ടോ കടപ്പാട്- Official Website of Sabarimala, Travancore Devaswom Board

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X