അഷ്ടമുടിക്കായലിന്റെ കാഴ്ചകൾ ആസ്വദിക്കണമെന്നാഗ്രഹിക്കാത്ത ഒരു മലയാളിലും കാണില്ല. കൊല്ലത്തിന്‍റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം സൗന്ദര്യം ലോകത്തിനു മുന്നിൽ എത്തിച്ച അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. എട്ടു ശാഖകളിലായി കൊല്ലം മുഴുവനും പടർന്നു കിടക്കുന്ന അഷ്ടമുടിയെ കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നാണ് വിളിക്കുന്നത്.
PC:Rajeev Nair
അഷ്ടമുടിയെ കാണണമെങ്കിൽ അതിനുള്ള ഏറ്റവും എളുപ്പവഴി കായൽ യാത്ര തന്നെയാണ്.
എന്നാൽ ഈ കാഴ്ച കാണുവാൻ പോകുന്ന കാര്യത്തിലാണ് എല്ലാവർക്കും ആശങ്ക. എങ്ങനെ പോകണമെന്നോ എവിടെ നിന്നു കാണമെന്നോ പലർക്കും അറിയില്ല. അകലെയുള്ള ജില്ലകളിൽ നിന്നു വരുന്നവരാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഒരുത്തരം വന്നിട്ടുണ്ട്. കേരളാ ജലഗതാഗതവകുപ്പിന്റെ സീ അഷ്ടമുടി ലേക്ക് ബോട്ട് സർവീസ് തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ അഷ്ടമുടി കായലും കായൽക്കാഴ്ചകളും കനാലുകളും തുരുത്തുകളും എല്ലാം കാണുവാൻ സൗകര്യമൊരുക്കുന്നതാണ് സീ അഷ്ടമുടി ബോട്ട് സർവീസ്.
ഡബിൾ ഡക്കർ ബോട്ടായ സീ അഷ്ടമുടി വരുന്ന ഫെബ്രുവരി മാസം മുതൽ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ്, കേരള മാരിടൈം ബോർഡ് എന്നിവയുടെ പരിശോധന സർട്ടിഫിക്കറ്റ് കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു.
അഷ്ടമുടിയുടെ തീരത്തെ ഗ്രാമങ്ങളും നാട്ടുകാഴ്ചകളും കണ്ട് മൂന്നു മണിക്കൂർ നേരം ചിലവഴിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് സീ അഷ്ടമുടിയുടെ യാത്രകൾ തയ്യാറാക്കിയിരിക്കുന്നത്. പൂർണ്ണമായും വിനോദ സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കും ഈ യാത്ര. നേരത്തെ, സാധാരണ യാത്രക്കാരെയും ഇതിൽ ഉള്‍പ്പെടുത്തുവാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
മൂന്ന് മണിക്കൂറാണ് ഒരു യാത്രയ്ക്കെടുക്കുന്ന സമയം. രാവിലെ 10:00 മുതൽ 1:00 വരെ, ഉച്ചകഴിഞ്ഞ് 3:00 മുതൽ 6:00 വരെ എന്നിങ്ങനെയായിരുക്കും യാത്രാ സമയം. കൊല്ലത്ത് നിന്നും ആരംഭിക്കുന്ന യാത്ര കാവനാട്, അഷ്ടമുടി, സാമ്പ്രാണിക്കോടി, പേഴുംതുരുത്ത്, പെരുങ്ങാലം എന്നിങ്ങനെ പോയി വരുന്ന വിധത്തിലാണ് നിലവിൽ യാത്ര നിശ്ചയിച്ചിരിക്കുന്നത്. രണ്ടു തരത്തിലാണ് ടിക്കറ്റുകൾ ഉള്ളത്. ബോട്ടിന്‍റെ അപ്പർ ഡെക്ക് ടിക്കറ്റിന് ഒരാൾക്ക് 350 രൂപയും ലോവർ ഡെക്ക് ടിക്കറ്റിന് ഒരാൾക്ക് 300 രൂപയുമാണ് നിരക്ക്,
സൗകര്യങ്ങളെല്ലാം ഉള്ളിൽ
യാത്രയുടെ മൂന്ന് മണിക്കൂറും രസകരമാക്കുവാൻ ബോട്ടിന്റെ ഉള്ളിൽ ഒരു ചെറിയ റസ്റ്റോറന്‍റും ഒരുക്കിയിട്ടുണ്ട്. സാമ്പ്രാണിക്കൊടിയിലെ കുടുംബശ്രീ യൂണിറ്റ് കൊണ്ടുവരുന്ന ഭക്ഷണം ആയിരിക്കും ബോട്ടില്‍ വിതരണം ചെയ്യുന്നത്. ഉള്ളിലെ റസ്റ്റോറന്‍റിൽ പോയിരുന്ന് ഭക്ഷണം കഴിക്കുവാനും സൗകര്യമുണ്ട്.
അതിമനോഹരമായി അലങ്കരിച്ചതാണ് ബോട്ടിന്റെ ഉൾഭാഗം. പെയിന്‍റിംഗുകളും ശില്പങ്ങളുമെല്ലാം ബോട്ടിന്‍റെ ഇന്‍റീരിയർ ഭംഗി വർധിപ്പിക്കുന്നു. ബോട്ടിന്റെ രണ്ടു നിലകളിലും ഓരോ ബയോ ടൊയ്ലറ്റ് വീതവും ഒരുക്കിയിട്ടുണ്ട്.
കൊതിതീരെ കാണാം സാബ്രാണിക്കൊടി
ഈ ബോട്ട് യാത്രയിൽ സഞ്ചാരികൾക്ക് കൂടുതൽ സമയവും ചിലവഴിക്കുവാൻ സാധിക്കുന്നത് സാബ്രാണിക്കോടിയിലായിരിക്കും. ഈ രീതിയിലാണ് യാത്രയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സാമ്പ്രാണിക്കോടിയിലെ ബോട്ട് ജെട്ടിയിൽ നിന്നും യാത്രക്കാർക്ക് തുരുത്തിലേക്ക് പോകാം. 150 രൂപയാണ് തുരുത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. സീ അഷ്ടമുടി സർവീസ് വഴി ഇവിടെയെത്തുന്നവർക്ക് ചെറിയ ഇളവ് നല്കുവാനും സാധ്യതയുണ്ട്.
അഷ്ടമുടി കായലിന്റെ നടുവിലുള്ള തുരുത്ത് എന്ന നിലയിലാണ് സാബ്രാണിക്കോടി സഞ്ചാരികളുടെ ഹൃദയത്തിലേറിയത്. കൊല്ലം തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി ഒരു തുരുത്തും കൂടിയാണ്.
ഈ തുരുത്തിൽ നിങ്ങൾക്ക് അരക്കൊപ്പം വെള്ളത്തിലിറങ്ങി അപകടമില്ലാതെ നിൽക്കാം. കാഴ്ചകൾക്കു ഭംഗിയേകുവാനായി ചുറ്റിലും കണ്ടൽച്ചെടികളും കാണാം. തീരത്തു നിന്നും 350 മീറ്റർ മാറിയാണ് തുരുത്തുള്ളത്. ദേശീയ ജലപാതയ്ക്കായി കായലിന്‍റെ ആഴം കൂട്ടിയപ്പോൾ മണ്ണ് കൂട്ടിയിട്ട സ്ഥലമാണ് തുരുത്തായി മാറി സാബ്രാണിക്കൊടി ആയത്. കൊല്ലം ജില്ലയിലെ ഏറ്റവും തിരക്കേറി ഇടമായി മാറിയിരുന്നുവെങ്കിലും പിന്നീട് പ്രവേശനത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരികയായിരുന്നു. ഇപ്പോൾ ഒരു സമയം 100 പേർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനാനുമതിയുള്ളത്.
വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം