പുല്‍പ്പള്ളിയും രാമായണവും കേരളത്തിലെ രാമായണ ഐതിഹ്യങ്ങളില്‍ മാറ്റി നിര്‍ത്തുവാന്‍ കഴിയാത്ത സ്ഥാനമാണ് വയനാട് ജില്ലയിലെ പുല്‍പ്പള്ളിക്കുള്ളത്. മാലോകരുടെ അപവാദം ഭയന്ന് രാമന്‍ സീതയെ ഉപേക്ഷിച്ചതു മുതല്‍ അപമാന ഭാരത്താല്‍ ഭൂമി പിളര്‍ന്ന് പോയതുവരെയുള്ള കഥകള്‍ക്ക് പുല്‍പ്പള്ളിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും വായിച്ചെടുക്കാം.
സീതാദേവി ലവകുശക്ഷേത്രം കേരളത്തിലെ തന്നെ ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായ ക്ഷേത്രമാണ് സീതാദേവി ലവകുശക്ഷേത്രം. സീതാ ദേവിയേയും മക്കളായ ലവനെയും കുശനെയും ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്‍റ തന്നെ ദേവതയായി സീതാ ദേവിയെ ആരാധിക്കുന്ന ഇവിടെ ജാതിമതഭേതമന്യേ ആളുകളെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.
കാട്ടിലുപേക്ഷിക്കപ്പെട്ട ദേവിക്കായി രാമനാല്‍ പരിത്യക്തയായി ഉപേക്ഷിക്കപ്പെട്ട ദേവിയെയും അവരുടെ ഇരട്ടക്കുട്ടികളെയും ചേര്‍ത്തു നിര്‍ത്തി ആരാധിക്കുന്നു എന്നതു തന്നെയാണ് ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അപവാദം ഭയന്ന് രാമന്‍റെ നിര്‍ദ്ദേശ പ്രകാരം സഹോദരനായ ലക്ഷ്മണനാണ് സീതയെ കാട്ടില്‍ ഉപേക്ഷിക്കുവാനായി വന്നത്. കാട്ടിലെത്തി അവിടെ കണ്ട ആല്‍മരത്തണലിലിരുത്തി ലക്ഷ്മണ്‍ മടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. അവിടെ ഇരുന്നു കരഞ്ഞപ്പോള്‍ ആ കണ്ണീരിനാല്‍ രൂപം കൊണ്ടതാണ് ഇവിടെയുള്ള സീതാ തീര്‍ഥം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വെച്ചാണ് വാത്മികി സീതയെ കണ്ടതും തന്റെ ആശ്രമത്തില്‍ അഭയം നല്കിയതെന്നുമാണ് കഥകള്‍.
ക്ഷേത്രത്തിലെത്തിയാല്‍ പുറത്തെ ആളും ബഹളവുമൊന്നും ക്ഷേത്രത്തിനുള്ളിലെത്തിയാല്‍ അറിയില്ല. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന അനുഭവമാണ് ക്ഷേത്രസന്ദര്‍ശം ഓരോ തവണയും വിശ്വാസികള്‍ക്ക് നല്കുന്നത്. പടി കടന്നു നേരെ എത്തുന്നത് ശ്രീ കോവിലുനു മുന്നിലേക്കാണ്. പഴശ്ശി രാജാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനം അടുത്തുളള ചേടാറ്റിൻ കാവിലാണ് ഉള്ളത്.
ലവകുശന്മാരുടെ ക്ഷേത്രമായതിനാല്‍ ക്ഷേത്രഭൂമി മൈനര്‍ സ്വത്തായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
മൂന്നു തട്ടുള്ള ശ്രീകോവില്‍ മൂന്നു തട്ടുകളുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്‍റേത്. കിഴക്കോട്ട് ദര്‍ശനമായാണ് സീതാ ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തൊട്ടടുത്തു തന്നെ ശ്രീകോവിലിന് വലതു വശത്ത്, പടിഞ്ഞാറ് ദിശയിലേക്ക് ദര്‍ശനമായ ലവ കുശന്മാരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശംഖുംചക്രവുമേന്തിയ അഭയ വരദായിനിയാണ് ഇവിടുത്തെ സീതാ ദേവി. മുനികുമാരന്മാരായ ഇവരെ മുരിക്കന്മാര്‍ എന്ന പേരിലാണ് ഇവിടെ ആരാധിക്കുന്നത്.
തലച്ചില്‍ ശിവന്‍, അയ്യപ്പൻ, സുബ്രഹ്മണ്യൻ, വേട്ടക്കാരൻ, ഗണപതി, നാഗ പ്രതിഷ്ഠ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
വയനാട്ടിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
കര്‍ക്കിടകത്തില്‍ രാമായണ മാസമായ കര്‍ക്കിടകത്തിലാണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്നത്. രാമായണ മാസത്തില്‍ ഇവിടെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഏറെ ഫലമുണ്ടെന്നാണ് വിശ്വാസം. സമീപ ജില്ലകളില്‍ നിന്നെല്ലാം കര്‍ക്കിടക മാസത്തില്‍ വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.
ടിപ്പുവും ക്ഷേത്രവും ഭാരതത്തിലെ ഐതിഹ്യങ്ങളുമായി മാത്രമല്ല, ചരിത്രവുമായും ഈ ക്ഷേത്രം ബന്ധപ്പെട്ടു നില്‍ക്കുന്നു. ക്ഷേത്രത്തിലെ സ്വത്തില്‍ നോട്ടം വച്ച് ഇവിടെ അക്രമിക്കുവാന്‍ ടിപ്പു സുല്‍ത്താന്‍ എത്തിയെന്നും എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ സുല്‍ത്താന് ദിഗ്ഭ്രമം ഉണ്ടായതിനെ തുടര്‍ന്ന് മടങ്ങിയതായും വിശ്വസിക്കപ്പെടുന്നു
എത്തിച്ചേരുവാന്‍ മാനന്തവാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പുല്‍പ്പള്ളി ക്ഷേത്രത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. മീനങ്ങാടിയില്‍ നിന്നും 17 കിലോമീറ്റരും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 24 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ
തീര്‍ഥാടനം മാത്രമല്ല, രാമേശ്വരത്തെത്തിയാല്‍ പലതുണ്ട് ചെയ്യുവാന്‍
രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍