ശ്രീലങ്ക ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കു താഴെയായി കണ്ണീര്‍ത്തുള്ളിയുടെ രൂപത്തില്‍ കിടക്കുന്ന ശ്രീലങ്കയെ
ഇന്ത്യയുടെ കണ്ണൂനീര്‍ എന്നാണ് സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ഇതിഹാസമായ രാമായണത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ശ്രീലങ്ക ഭാരതവുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ്. ചരിത്രത്തിന്റെയും വിശ്വാസങ്ങളുടെയും ഭാഗമായതും അല്ലാത്തുമായ ഒരുപാട് ഇടങ്ങള്‍ ഇവിടെയുണ്ട് സൈറ്റുകളുടെ പട്ടികയിൽ ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങൾ ഉൾപ്പെടുന്നു. സിഗിരിയ കോട്ടയും പുരാതന നഗരങ്ങളായ അനുരാധപുര, പോളോണറുവ എന്നിവ കൂടാതെ യാല നാഷണൽ പാർക്കും മിരിസ പട്ടണത്തിനടുത്തുള്ള തിമിംഗല നിരീക്ഷണ ടൂറുകളും എല്ലാം ശ്രീലങ്കന്‍ കാഴ്ചകളാണ്.
ദളദ മലിഗവ എണ്ണിയാലൊടുങ്ങാത്ത ശ്രീലങ്കന്‍ കാഴ്ചകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ദളദ മലിഗവ എന്ന ബുദ്ധ ദന്ത ക്ഷേത്രം. ശ്രീബുദ്ധന്റെ ഇന്നുള്ള ഏകഭൗതികാവശിഷ്ടമാണ് ഈ പല്ല് എന്നതിനാല്‍ ഇതിന് ബുദ്ധമത വിശ്വാസികള്‍ ഏറെ പ്രാധാന്യം നല്കുന്നു. കാന്‍ഡി എന്നു പേരായ ഈ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Rovin Shanila
കഥകളിങ്ങനെ കഥകളുടെ തുടക്കം ഗൗതമ ബുദ്ധന്റെ നിര്‍വ്വാണത്തോടുകൂടിയാണ്. ഇന്നത്തെ ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ ഖുശിനഗറില്‍ വെച്ചായിരുന്നു ബുദ്ധന്‍ നിര്‍വ്വാണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ മരണസമയത്ത് കൂടെയുണ്ടായിരുന്ന അരാഹത്ത് കോഹിമ എന്ന ശിഷ്യന്‍ അദ്ദേഹത്തിന്‍റെ ചിതയില്‍ നിന്നും മേൽമോണയിലെ ഇടത് കോമ്പല്ല് കരസ്ഥമാക്കി. അദ്ദേഹം പിന്നീടത് കലിംഗ രാജാവായിരുന്ന ബ്രഹ്മദത്തന് കൈമാറുകയുണ്ടായി. പിന്നീട് അവിടം ദന്തപുരി എന്നറിയപ്പെട്ടു. തുടര്‍ന്ന് ഏകദേശം 800 വര്‍ഷത്തോളം കാലം കലിംഗസാമ്രാജ്യം ഈ പല്ലിന്റെ കാവല്‍ക്കാരായിരുന്നു.
മുടിക്കെട്ടിലൊളിപ്പിച്ച് തങ്ങളുടെ കാലശേഷവും ഈ ദന്തം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ച അവസാന കലിംഗ രാജാവായിരുന്ന ശിവഗുഹ അദ്ദേഹത്തിന്റെ മകളെ ഇതിനായി ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ മകള്‍ ഹേമമാലിനിയും ഭര്‍ത്താവ് ദന്തനും ചേര്‍ന്ന് ശ്രീലങ്കയിലെ അനുരാധപുരയിലെ മഹാസെൻ രാജാവിനു കൈമാറാനായിരുന്നു പദ്ധതി. ഹേമമാലിനി തന്റെ മുടിക്കെട്ടിലൊളിപ്പിച്ചാണ് ഇത് കൊണ്ടുപോയത്. എന്നാല്‍ അവര്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിക്കടുത്ത ലിംഗപട്ടണത്ത് കപ്പലിറങ്ങിയപ്പോഴേയ്ക്കും മഹാസെൻ മരണപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ മകന്‍ കീർത്തി മേഘവാന്‍ പല്ല് ഏറ്റുവാങ്ങുകയും സൂക്ഷിക്കുകയും ചെയ്തു. അങ്ങനെയാണ് ബുദ്ധന്റെ ദന്തം ശ്രീലങ്കയിലെത്തിയത് എന്നാണ് വിശ്വാസം. ഈ പല്ല് സൂക്ഷിക്കുവാനായി രാജാവ് അദ്ദേഹത്തിന്‍റെ കൊട്ടാരത്തിനടുത്തു തന്നെ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി.
ഡലാഡാ മാലിഗാവ എന്നാല്‍ പിന്നീട് 11-ാം നൂറ്റാണ്ടില്‍ ശ്രീലങ്കൻ രാജാവ് വിജയഭാനു ഒന്നാമൻ അനുരാധപുരയിൽനിന്ന് രാജ്യ തലസ്ഥാനം മാറ്റി. പോളോണാരുവയിലേക്ക് ആയിരുന്നു തലസ്ഥാന മാറ്റം. ആ സമയം ദിവ്യദന്തം സൂക്ഷിക്കുവാനായി അദ്ദേഹം സൂക്ഷിക്കാൻ ഒരു ക്ഷേത്രവും അതിൽ ഒരു ചതുഷ്‌കോണ മണ്ഡപവും നിർമിച്ചു.
മാറ്റങ്ങള്‍ ഇവിടുത്തെ വിശ്വാസം അനുസരിച്ച് ഈ ദന്തം സൂക്ഷിക്കുന്നവര്‍ക്ക് ഭാഗ്യം കൈവരുമെന്നാണ്. അതുകൊണ്ടുതന്നെ ഇത് സംരക്ഷിക്കുക എന്നത് ഭരിക്കുന്ന രാജാക്കന്മാരുടെ കടമ പോലെയായിരുന്നു. ഇതിനായി കൊട്ടാരങ്ങള്‍ വരെ അവര്‍ നിര്‍മ്മിച്ചിരുന്നു. തമിഴ്പുലികളുടെയും മറ്റും അക്രമണങ്ങള്‍ പലതവണ ക്ഷേത്രം നേരിട്ടിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളിലും ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എല്ലാം വളരെ വേഗത്തില്‍ തന്നെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ദളദ മാലിഗാവ കൊട്ടാരത്തോട് ചേര്‍ന്നു തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
PC:Jorge Láscar
പോര്‍ച്ചുഗീസുകാര്‍ എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ ശ്രീലങ്കയിലുണ്ടായിരുന്ന സമയത്ത് ഇവിടെ സൂക്ഷിച്ചിരുന്ന യഥാര്‍ത്ഥ പല്ല് കത്തിച്ചുകളഞ്ഞുവെന്ന് ഒരു ഭാഷ്യവും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിവിടെയുള്ളത് കൃത്രിമ ദന്തമാണെന്നാണ് വിശ്വസിക്കുന്നവരുമുണ്ട്.
PC:PIERRE ANDRE LECLERCQ
ഡാലാഡ മാലിഗാവ ക്ഷേത്രം നിലവില്‍ ബുദ്ധന്‍റെ പല്ലു സൂക്ഷിച്ചിരിക്കുന്നു ണ്‍ന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ഡാലാഡ മാലിഗാവ ക്ഷേത്രം. ശ്രീലങ്കയിലെ കാൻഡിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഏഴ് പേടകങ്ങള്‍ക്കുള്ളിലായി സ്തൂപത്തിന്റെ ആകൃതിയിലാണ് ഈ ദന്തം സൂക്ഷിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാണ് ഈ പേടകം സൂക്ഷിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ എസല ഉത്സവകാലത്ത് ഈ ദന്താവശിഷ്ടം ഒരു പേടകത്തിലാക്കി കാൻഡിയിൽ പ്രദക്ഷിണം നടത്താറുണ്ട്. ദളദ പെരഹേര അഥവ എസല പെരഹേര എന്നാണ് ഈ പ്രദക്ഷിണത്തിന് പറയുന്നത്. ബുദ്ധ വിശ്വാസികള്‍ ധാരാളമായി എത്തിച്ചേരുന്ന ചടങ്ങുകൂടിയാണിത്.
PC:Dan Lundberg
ക്ഷേത്രത്തിനുള്ളില്‍ കൊട്ടാരത്തിന്റെ ഭാഗമായ ക്ഷേത്രത്തിനുള്ളില്‍ അതിമനോഹരങ്ങളായ നിരവധി കാഴ്ചകള്‍ കാണാം. തടിയിലും സ്വര്‍ണ്ണത്തിലും വെള്ളിയിലുമെല്ലാം നിര്‍മ്മിച്ച എണ്ണിത്തീരാത്തത്ര ബുദ്ധ പ്രതിമകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ആനക്കൊമ്പുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും.
നേരത്തെ കൊട്ടാരത്തില്‍ രാജാക്കന്മാര്‍ താമസിച്ചിരുന്നുവെങ്കിലും ഇപ്പോഴതില്ല.
PC:A.Savin
ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം
ഭൂമിയുടെ അവസാനമായ നാട്, നാടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍
ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍