കൊവിഡ് തളര്‍ത്തിയ ലോകം ഇപ്പോള്‍ ഘട്ടംഘട്ടമായി പുരനുജ്ജീവനത്തിന്റെ പാതയിലാണ്. നാളുകളായി തളര്‍ന്നുകിടന്ന വിനോദസഞ്ചാരം ഇന്ത്യയില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ്. അതിര്‍ത്തികള്‍ തുറന്നുകൊടുത്തതോടെ വിദേശസഞ്ചാരികളെ ഇന്ത്യയും സ്വാഗതം ചെയ്തുതുടങ്ങി. ഇന്ത്യയിലേറ്റവുമധികം വിദേശികള്‍ തേടിയെത്തുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട് അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ്.
PC:Wouter Naert
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് തമിഴ്നാടിനെ വിദേശികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന കാരണം. കൊവിഡിന് മുന്‍പ് ഫ്രാൻസ്, സ്പെയിൻ, സിംഗപ്പൂർ, മലേഷ്യ, ജർമ്മനി, ഇറ്റലി, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു യാത്രികര്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഓസ്ട്രേലിയ, തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സഞ്ചാരികള്‍ തമിഴ്നാടിനെ തേടിയെത്തുന്നു.
തമിഴ്നാടിന്റെ പൈതൃകവും ആത്മീയ വിനോദസഞ്ചാരവുമാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളായി അറിയപ്പെടുന്നത്. പുതുച്ചേരി, ചെന്നൈ, മഹാബലിപുരം, രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ പൈതൃകത്തിന്റെയും ആത്മീയ വിനോദസഞ്ചാരത്തിന്റെയും കേന്ദ്രങ്ങളാണ്. പൈതൃകത്തിനും ആത്മീയ വിനോദസഞ്ചാരത്തിനുമൊപ്പം വൈൽഡ് ലൈഫ് ടൂറിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് സംസ്ഥാന ടൂറിസം ഇപ്പോൾ ശ്രമിക്കുന്നത്.
മുതുമല നാഷണൽ പാർക്ക്, ആനമല ടൈഗർ റിസർവ്, മുകുർത്തി നാഷണൽ പാർക്ക്, ഗിണ്ടി നാഷണൽ പാർക്ക്, ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക്, വേടന്തങ്കൽ പക്ഷി സങ്കേതം, കരിക്കിളി പക്ഷി സങ്കേതം, കളക്കാട് വന്യജീവി സങ്കേതം, അഗസ്ത്യമല ബയോസ്ഫിയർ എന്നിങ്ങനെ 9 ദേശീയോദ്യാനങ്ങളാണ് തമിഴ്നാടിനുള്ളത്. ഇവയില്‍ മിക്കവയിലും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്നവയല്ല. ഇതിനെ സഞ്ചാരികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടുത്തെ പരിപാടികള്‍ മുന്നേറുന്നത്.
കൂടാതെ, ചെന്നൈയില്‍ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. ഇതുവഴി തമിഴ്നാട്ടിലെ വിനോദ സഞ്ചാരത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിനുള്ള അവസരമായി കണക്കാക്കി പ്രത്യേക പദ്ധതി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
സ്കൂബാ ഡൈവിങ് മുതല്‍ മരവീട്ടിലെ താമസം വരെ... ജൂണ്‍ എത്തുംമുന്‍പെ ചെയ്തുതീര്‍ക്കാം ഈ കാര്യങ്ങള്‍
ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍