നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കുടിയേറിപാര്‍ത്തവര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു നാട്. കടലിനു നടുവില്‍ കുറെയേറെ ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഇവിടെ വന്നുപോകുന്ന സഞ്ചാരികള്‍ക്ക് കണക്കില്ല, യാത്രക്കാരുടെയും പര്യവേക്ഷകരുടെയും എല്ലാം പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയ വിര്‍ജീനിയയിലെ ടാന്‍ജിയര്‍ ദ്വീപാണ് ഇന്നത്തെ താരം. കാഴ്ചകളിലെ വൈവിധ്യവും വ്യത്യസ്തമായ സംസ്കാരവും യാത്രികരെ സ്വന്തക്കാരെ പോലെ തന്നെ സ്നേഹിക്കുന്ന ഇവിടുത്തെ താമസക്കാരും എല്ലാം ചേര്‍ന്ന് മനോഹരമായ അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഈ ദ്വീപ് ഇന്നൊരു ഭീഷണിയുടെ വക്കിലാണ്....
1770 കളില്‍
അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയയിലെ അക്കോമാക് കൗണ്ടിയിലെ ചെസാപീക്ക് ബേയിലെ ടാൻജിയർ ദ്വീപിലെ ഒരു പട്ടണമാണ് ടാൻജിയർ. 1770 കളില്‍ ആണ് ഇവിടേക്ക് ആളുകള്‍ താമസത്തിനായി എത്തുന്നത്. വന്നവരില്‍ ഭൂരിഭാഗവും കൃഷിയാണ് ഉപജീവന മാര്‍ഗ്ഗമായി തിരഞ്ഞെടുത്തത്. പിന്നീട് മീന്‍ പിടുത്തവും അവര്‍ ജീവനോപാധിയായി സ്വീകരിച്ചു. ഇപ്പോള്‍ കൂടുതലും ആളുകള്‍ മത്സ്യബന്ധനത്തിലാണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തയിരിക്കുന്നത്.
നാഷണല്‍ രജിസ്റ്റര്‍ ഓഫ് ഹിസ്റ്റോറിക് പ്ലേസസ് എന്ന പ്രത്യേക പട്ടികയിലും ടാൻജിയർ ഉള്‍പ്പെട്ടിട്ടുണ്ട്. ദ്വീപിലെ പ്രത്യേക സംസ്കാരവും ഭാഷ ഉപയോഗവുമാണ് ഇതിനു സഹായിച്ചത്. പ്രധാന പ്രദേശത്തു നിന്നും മാറി കടലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ദ്വീപായതിനാല്‍ തന്നെ ഇവിടുത്തെ ഭാഷയ്ക്കും പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടുടെ ജീവിത രീതിയിലും പുറമേയുള്ളവരില്‍ നിന്നും വ്യത്യാസം കാണാം.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടം ഏറെ പ്രിയപ്പെട്ടതാണ്. ദ്വീപിന്റെ ചരിത്രവും സംസ്കാരവും മാത്രമല്ല, ഇവിടുത്തെ രീതികളും കാഴ്ചകളും ഇവിടേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. വ്യത്യസ്ത രുചി വിളമ്പുന്ന റെസ്റ്റോറന്‍റുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കടല്‍ വിഭവങ്ങള്‍ അതിന്റെ തനത് രുചിയില്‍ ആസ്വദിക്കുവാനായി ഭക്ഷണ പ്രേമികളും ഇവിടെ എത്തുന്നു.