ലോകം ജീവിക്കാനായി പിച്ചവെച്ചു തുടങ്ങിയപ്പോള്‍, കല്ലില്‍ അടുപ്പുകൂട്ടി കത്തിച്ചപ്പോള്‍ ഭാരതം കല്ലില്‍ സ്വരങ്ങള്‍ തീര്‍ക്കുകയായിരുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയധികം വികസിച്ചിട്ടും ഇന്നും ഉത്തരം കണ്ടെത്തുവാന്‍ സാധിക്കാത്ത, നിര്‍മ്മാണത്തിലെ രഹസ്യങ്ങള്‍ കണ്ടെത്തുവാന്‍ സാധക്കാത്ത പല നിര്‍മ്മിതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. അവയില്‍ മിക്കവയും പുണ്യപുരാതന ക്ഷേത്രങ്ങള്‍ തന്നെയാണ്. അതിശയിപ്പിക്കുന്ന നിര്‍മ്മാണ ശൈലികളില്‍ എടുത്തു പറയേണ്ടത് സംഗീതം പൊഴിക്കുന്ന തൂണുകളെക്കുറിച്ചാണ്.
കരിങ്കല്ലില്‍ കൊത്തിയ തൂണില്‍ നിന്നും കൈകൊണ്ടു താളം പിടിക്കുമ്പോള്‍ സപ്ത സ്വരങ്ങള്‍ കേള്‍ക്കുന്ന സംഗീതം പൊഴിക്കുന്ന തൂണുകള്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് യാതൊരുവിധത്തിലുള്ല സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കല്ലില്‍ ഇത്തരം അത്ഭുതങ്ങള്‍ കാണിക്കണെമെങ്കില്‍ അതിനുള്ള ജ്ഞാനം എങ്ങനെയാണ് അളക്കുവാന്‍ സാധിക്കുക. ഇതാ അതിശയിപ്പിക്കുന്ന സംഗീത തൂണുകള്‍ കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...
നെല്ലായപ്പര്‍ ക്ഷേത്രം
തമിഴ്നാട്ടിലെ തിരുനല്‍വേലിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് നെല്ലായപ്പര്‍ ക്ഷേത്രം. താളം പിടിക്കുമ്പോള്‍ അതിമനോഹരമായ സംഗീതം പൊഴിയുന്ന തൂണുകള്‍ തന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. ശിവനെയാണ് ഇവിടെ നെല്ലായപ്പനായി ആരാധിക്കുന്നത്. വ്യത്യസ്തങ്ങളായ വിശ്വാസങ്ങള്‍ ക്ഷേത്രത്തെപ്പറ്റിയുണ്ട്. പഞ്ചപണ്ഡവന്മാര്‍ തങ്ങളുടെ വനവാസക്കാലത്ത് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ശിവ ക്ഷേത്രമാണിത്. ശിവന്‍ താണ്ഡവമാടിയ ക്ഷേത്രങ്ങളിലൊന്നും ഇതാണ്.
ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നിന്ദ്രസീർ നെടുമാരന്‍ എന്നയാളാണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ സംഗീത തൂണുകള്‍ നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആകെ 161 തൂണുകള്‍ ഇവിടെയുണ്ട്. അതില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത 48 ചെറിയ തൂണുകളും ഒരു വലിയ തൂണും ഉള്‍പ്പെടുന്നു. ഇതിലേതെങ്കിലും ഒന്നില്‍ താളം പിടിച്ചാല്‍ ബാക്കി എല്ലാ തൂണില്‍ നിന്നും സംഗീതം കേള്‍ക്കുവാന്‍ കഴിയും. മണിനാദം പോലുള്ള ശബ്ദമാണ് തൂണുകള്‍ക്കുള്ളത്.
എങ്ങനെയാണ് ഈ തൂണുകള്‍ നിര്‍മ്മിച്ചത് എന്നും എന്താണ് ഇതിന്റെ നിര്‍മ്മാണ രഹസ്യമെന്നും ഇനിയും ആര്‍ക്കും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഗാനത്തൂണുകള്‍. ശ്രുതിത്തൂണുകള്‍. ലയത്തൂണുകള്‍ എന്നിങ്ങനെ പല പേരുകള്‍ ഈ തൂണുകള്‍ക്കുണ്ട്.
PC:arunpnair
മധുര മീനാക്ഷി ക്ഷേത്രം
പുരാതന കാലം മുതല്‍ത്തന്നെ തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ സ്ഥാനങ്ങളിലൊന്നാണ് മധുര മീനാക്ഷി ക്ഷേത്രം. അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. പാർവ്വതി ദേവിയെ മീനാക്ഷിയായും ശിവനെ സുന്ദരേശനായുമാണ് ഇവിടെ ആരാധിക്കുന്നത്. മീനാക്ഷി അമ്മൻ ക്ഷേത്രം 15-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
ശിവന്‍റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് എങ്കിലും പാര്‍വ്വതി ദേവിയാണ് ഇവിടെ പ്രസിദ്ധം. അത്തരത്തിലുള്ല വ്യത്യസ്ത ക്ഷേത്രം കൂടിയാണിത്. 985 കല്‍ത്തൂണുകളുള്ള ആയിരം കല്‍മണ്ഡപമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സംഗീതം പൊഴിക്കുന്ന അഞ്ച് തൂണുകളാണ് മധുര മീനാക്ഷി ക്ഷേത്രത്തിനുള്ളത്. പ്രാര്‍ഥന മാത്രം അടിസ്ഥാനമാക്കി ജീവിതം കെട്ടിപ്പടുത്ത ഒരു ജനതയായിരുന്നു ഇവിടെയുണ്ടായിരുന്നത്. പ്രാര്‍ഥനകളെ സംഗീതത്തിന്റെ രൂപത്തിലാക്കി അര്‍പ്പിക്കുന്നതിനായാണ് ഇവിടെ സംഗീത സ്തംഭങ്ങള്‍ നിര്‍മ്മിച്ചത്. ഇവിടുത്തെ ആയിരംകാല്‍ മണ്ഡപത്തിനു തൊട്ടടുത്തായാണ് ഈ സംഗീത തൂണുകള്‍ സ്ഥിതി ചെയ്യുന്നത്.
തമിഴ്നാട്ടിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രമാണ് ആല‍്‍വാര്‍ തിരുനാഗരി ക്ഷേത്രം. പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് വളര്‍ന്നു വന്ന ഈ നഗരം അതിന്റെ വളര്‍ച്ചയോട് എന്നും കടപ്പെട്ടിരിക്കുന്നതും ഇതേ രാജവംശത്തോടാണ്. ഇവിടുത്തെ പ്രത്യേകതയും സംഗീതം പൊഴക്കുന്ന തൂണുകളാണ്.