തത്തപ്പിള്ളി ദുര്‍ഗ്ഗാ ക്ഷേത്രം കേരളത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് തത്തപ്പിള്ളി ദുര്‍ഗ്ഗാ ക്ഷേത്രം. തത്തപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് ദുര്‍ഗ്ഗാ ദേവിയുടെ കാല്പാദം ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബാല ദുര്‍ഗ്ഗ ആയാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഐതിഹ്യം ക്ഷേത്രത്തിന്‍റെ ഐതിഹ്യത്തെക്കുറിച്ച് ഇവിടെ ഒരു കഥ പ്രചാരത്തിലുണ്ട്. ഒരിക്കൽ വേഴപ്പറമ്പിൽ നമ്പൂതിരിയും മാവേലിപുരം നമ്പൂതിരിയും പൂജാദി കർമ്മങ്ങൾ കഴിഞ്ഞു വരുന്ന വഴി കുളിച്ച് ശുദ്ധി ആവാൻ ഇന്ന് ക്ഷേത്രം ഇരിക്കുന്ന പരിസരത്തെ കുളത്തിൽ കുളിക്കുവാനായി പോയി. കുളിച്ചു കൊണ്ടിരിക്കെ അവര്‍ക്ക് അവിടെ പ്രത്യേകതരം ഒരു ദൈവീക സാന്നിധ്യം അനുഭവപ്പെട്ടു. അങ്ങനെ കുളികഴിഞ്ഞ് തിരികെ കയറും വഴി അവര്‍ ബാലികയുടെ ഒരു കാൽപാദം കണ്ടു. വേഴപ്പറമ്പിൽ നമ്പൂതിരി അത് യോഗ മായ( ദുർഗ്ഗാദേവി ) ദേവിയുടെ കാല്പദങ്ങൾ ആണെന്നു തിരിച്ചറിയുകയും കൈവശമുണ്ടായിരുന്ന ധാന്യങ്ങൾ മാവേലിപുരം നമ്പൂതിരിക്ക് നൽകിയിട്ടു അത് വേഗം ഒരു നിവേദ്യം ആക്കുവാൻ നിർദ്ദേശം നല്കുകയും ചെയ്തു. തുടര്‍ന്ന് വേഴപ്പറമ്പിൽ നമ്പൂതിരി പൂജാദികർമ്മങ്ങള്‍ നടത്തി ദേവിയെ പ്രതിഷ്ഠിക്കുകയും മാവേലിപുരം നമ്പൂതിരി ധാന്യങ്ങൾ പൊടിച്ച് നിവേദ്യം ആയി സമർപ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
മീനമാസത്തിലെ പൂരം നാള്‍ വേഴപ്പറമ്പിൽ നമ്പൂതിരിയും മാവേലിപുരം നമ്പൂതിരിക്കും ഈ അനുഭവമുണ്ടായത് മീനമാസത്തിലെ പൂരം നാളിലായിരുന്നുവത്രെ. അന്നുമുതല്‍ ബാലികയായ ദേവിയെ പ്രതിഷ്ഠിച്ച സ്ഥാനത്ത് മീനമാസത്തിലെ പൂരം നാളില്‍ പൂരമഹോത്സവം ആരംഭിക്കുകയും ചെയ്തു. അന്ന് മാവേലിപുരം നമ്പൂതിരി ധാന്യങ്ങൾ പൊടിച്ച് നിവേദ്യമായി അര്‍പ്പിച്ചതുപോലെ ഇന്നും ധാന്യങ്ങള്‍ പൊടിച്ചുള്ള നിവേദ്യമണ് ഇവിടെ നല്കുന്നത്. പൂരപ്പൊടി എന്നാണിത് അറിയപ്പെടുന്നത്.
ചെമ്പരത്തി ഇവിടുത്തെ ഭദ്രകാളിക്ക് ഏറ്റവും പ്രിയം ചെമ്പരത്തിപ്പൂവ് ആണെന്നാണ് വിശ്വാസം. ഉദ്ദിഷ്ഠ കാര്യസാധ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായി ചെമ്പരത്തിപ്പൂവ് ദേവിക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം, സാധാരണ വിശ്വാസികള്‍
ചെമ്പരത്തിപ്പൂവ് വാഴയിലയില്‍ ദേവിക്ക് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പത്ത് ദിവസം ചെമ്പരത്തിമാല ദേവിക്ക് അര്‍പ്പിച്ചാല്‍ ഏതു നടക്കാത്ത കാര്യവും നടക്കും എന്നാണ് ഇവിടുത്തെ വിശ്വാസികള്‍ പറയുന്നത്.
ദേവിക്ക് മുന്നില് എണ്ണ , നെയ്യ് വിളക്കുകൾ കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യം വരുമെന്നും വിശ്വാസമുണ്ട്. പറ വഴിപാട് നടത്തിയാല്‍ രോഗശാന്തിയുണ്ടാകുമെന്നാണ് വിശ്വാസം.
കടുംപായസം, കൂട്ടുപായസം വഴിപാട് ദേവിക്ക് പ്രിയപ്പെട്ടത് ആണ്.
ശാസ്താവിന് എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ചാല്‍ ആപത്തില്‍ നിന്നു മോചനം ലഭിക്കുമെന്നും നാഗയക്ഷിത്തറയില്‍ തിരിയിട്ടു പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും വിശ്വാസമുണ്ട്.
പള്ളിയുറക്കം ക്ഷേത്രത്തിനു പുറത്ത് ഇവിടുത്തെ ദുര്‍ഗ്ഗാ ദേവി ബാലികയായതിനാല്‍ തന്നെ ദേവി ക്ഷേത്രത്തിനു പുറത്ത് ആണ് പള്ളിയുറങ്ങുന്നത്. സാധാരണയായി രാത്രിയിലെ പൂജ കഴിഞ്ഞ് കന്യകയായ ദേവിയെ പുറത്തെ പള്ളിയറയിലേക്ക് മാറ്റും. അതായത് രാത്രി അത്താഴപൂജയ്ക്കു ശേഷം ദേവിയുടെ തിടമ്പ് ക്ഷേത്രത്തിന്റെ പാട്ടുപുരയിലേയ്ക്ക് വിളക്കിന്റെ അകമ്പടിയോടെ കൊണ്ടുപോകും, പിന്നീട് പുലര്‍ച്ചെ നടതുറക്കുമ്പോ ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. ക്ഷേത്രത്തിനകത്തു രണ്ടു ദ്വാരകപാലക്കാരുടെ അകമ്പടിയോടു കൂടിയാണ് ദേവി ശ്രീകോവിലിനുള്ളിൽ കുടികൊള്ളുന്നത്. തെക്കു ഭാഗത്ത് ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠയുണ്ട്.
ക്ഷേത്രത്തിനു പുറത്ത് ബ്രാഹ്മരക്ഷസും നാഗദൈവങ്ങളും ശാസ്താവും കുടികൊള്ളുന്നു. ശ്രീകോവിലിനു മുന്നിലെ തൂണിലുള്ള മരഫലകത്തിലാണ് ഭദ്രകാളിയെ ആവാഹിച്ചിരിക്കുന്നത്.
വെടിവഴിപാടും എഴുന്നള്ളിപ്പും ഇല്ല
മീനമാസത്തിലെ പൂരം നാളിലെ പൂരോത്സവം പ്രശസ്തമാണെങ്കിലും സാധാരണ പൂരങ്ങളിലുള്ളതുപോലെ ആന എഴുന്നള്ളിപ്പും വെടിക്കെട്ടും ഒന്നുമില്ല. ബാലികാ പ്രതിഷ്ഠ ആയതിനാലാണിത്. സാധാരണ ക്ഷേത്രങ്ങളിലെപോലെ പല ആചാരങ്ങളും അവിടെ കാണുവാന്‍ സാധിക്കില്ല. എന്നാല്‍ ഇവിടെ നിത്യപൂജയുണ്ട്. പണ്ടൊരിക്കല്‍ ഇവിടെ ആനയെ എഴുന്നള്ളിച്ചപ്പോള്‍ ദേവി കോപിഷ്ഠയായി ആനയെ കല്ലാക്കിക്കളഞ്ഞു എന്നാണ് വിശ്വാസം. ആ ശിലയുടെ മുകളിലാണ് ഇന്നത്തെ ക്ഷേത്രത്തിന്‍റെ ഓഫീസ് പണിതിരിക്കുന്നത് എന്നും പറയപ്പെടുന്നു.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ടിപ്പുവിന്റെ പടയോട്ടം നടന്ന ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത് തത്തപ്പിള്ളി ക്ഷേത്രം. അതിന്റെ വല അടയാളങ്ങളും ഇന്നും ഇവിടെ കാണുവാന്‍ സാധിക്കും. ക്ഷേത്രത്തിനു മുന്നിലുള്ള ബലിക്കല്ല് പടയോട്ടക്കാലത്ത് നാശം സംഭവിച്ചതാണ്. അന്ന് ക്ഷേത്രത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുകയും ഏറ്റെടുക്കുകയും ഇന്ന് കാണുന്ന ക്ഷേത്രം പണി കഴിപ്പിക്കുകയും ആ ക്ഷേത്രത്തിലേക്ക് ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആദ്യ കാലത്ത് കല്ലില്‍ കെട്ടിയ ഒരു തറയിലായിരുന്നു ദേവിയെ പ്രതിഷ്ഠിച്ചിരുന്നത്. പിന്നീട് പൂരം നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ നിന്നും ഈ കല്‍ത്തറയിലേക്ക് ദേവിയെ കൊണ്ടുവന്ന പ്രത്യേക കര്‍മ്മങ്ങളും പൂജകളും നടത്താറുണ്ട്.
ക്ഷേത്രക്കുളം
ക്ഷേത്രത്തിന്റെ പ്രധാനഭാഗമായ ക്ഷേത്രക്കുളം ഇന്നു പാതിയും കാടുകയറിയ അവസ്ഥയിലാണ്. വിശ്വാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രക്കുളത്തിന് ഐതിഹ്യത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഇവിടെ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് വേഴപ്പറമ്പിൽ നമ്പൂതിരിക്കും മാവേലിപുരം നമ്പൂതിരിക്കും ദേവിയുടെ സാന്നിധ്യം അനുഭവിക്കുവാന്‍ സാധിച്ചത്.
മൂന്നു ക്ഷേത്രങ്ങള്‍ സാധാരണയായി തത്തപ്പിള്ളി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ മറ്റു രണ്ടു ക്ഷേത്രങ്ങള്‍ കൂടി സന്ദര്‍ശിക്കാറുണ്ട്. ആദ്യം ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി
പിന്നീട് കൃഷ്ണ ക്ഷേത്രത്തിൽ കയറി കൃഷ്ണനെയും തൊഴുത് പോകും വഴി ഘണ്ടാകർണ്ണൻ മുത്തപ്പനെയും തൊഴുത് ദര്‍ശനം മുഴുമിപ്പിക്കുകയാണ് ചെയ്യുന്നത്.
ദര്‍ശന സമയം രാവിലെ 5.30നു നടതുറന്നു രാവിലെ 9.00 മണിക് നട അടക്കും. അതുപോലെ തന്നെ വൈകീട്ട് 5.30 നു നടതുറന്നു 7.മണിക്ക് നട അടക്കുന്നു നിത്യ പൂജ ഉള്ള ക്ഷേത്രം കൂടിയാണ് ഇത്.
എത്തിച്ചേരുവാന്‍ എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ താലൂക്കിൽ കൊട്ടുവള്ളി പഞ്ചായത്തിൽ തത്തപ്പിള്ളി ദേശത്താണ് തത്തപ്പിള്ളി ശ്രീദുര്‍ഗ്ഗാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പറവൂർ ആലുവാ റൂട്ടിലെ മന്നം കവലയിൽ നിന്നും നാല് കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.
ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!
ശ്രീവിദ്യാ സ്വരൂപിണിയായി ബാലദുർഗ്ഗ ; ഇവിടെ കുഞ്ഞാണ് ദൈവം
പിപ്പലാന്ത്രി എന്ന പെണ്‍കുട്ടികളുടെ നാട്!! പെണ്‍ജീവിതങ്ങള്‍ക്കു കാവലാകുന്ന മരത്തണലുകളുടെ കഥ!!
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം