തെള്ളിയൂർ വൃശ്ചിക വാണിഭം കാലം തിരക്കിട്ട് മുന്നോട്ട് പായുമ്പോൾ അതിനു പിടികൊടുക്കാതെ, പഴമയെ സ്നേഹിക്കുന്ന, ആചാരങ്ങളും പാരമ്പര്യങ്ങളും സൂക്ഷിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ആഘോഷമെന്ന് തെള്ളിയൂർ വൃശ്ചിക വാണിഭത്തെ വിശേഷിപ്പിക്കാം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മേള ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അടിച്ചമർത്തലുകൾക്കും മാറ്റിനിർത്തലുകൾക്കും എതിരെയുള്ള ഒരു സ്വരം കൂടിയായിരുന്നു. എല്ലാ വർഷവും മണ്ഡല കാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതൽ 10 ദിവസമാണ് മേള നടക്കുന്നത്.
ചരിത്രത്തിൽ ഇങ്ങനെ മേജർ തെള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിന്റെ ചരിത്രത്തോടൊപ്പമുള്ളതാണ് തെള്ളിയൂർ വൃശ്ചിക വാണിഭത്തിന്റെ കഥയും. ജാതിയുടെ പേരിൽ പല ആളുകൾക്കും ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ കേരളത്തിൽ. ആ സമയത്ത് തെള്ളിയൂർക്കാവ് ഭഗവതിയെ കാണുവാനും പ്രാർഥിക്കുവാനുമായി ധാരാളം ആളുകൾ എത്തുമായിരുന്നു. ക്ഷേത്രത്തിൽ പ്രവേശനം വിലക്കപ്പെട്ടിരുന്ന സമയത്തും അവർണ്ണരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നവർക്ക് വർഷത്തിൽ ഒരിക്കൽ മാത്രം ദേവിക്ക് കാണിക്കയർപ്പിക്കുവാൻ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒന്നിച്ചുകൂടുന്നതിന് അനുമതിയുണ്ടായിരുന്നു. ആ സമയത്ത് കാള ,തേര് തുടങ്ങിയ കെട്ടുകാഴ്ചകളും വാണിയൻ തുള്ളൽ പോലുള്ള കലാരൂപങ്ങളും ക്ഷേത്രത്തിനു വെളിയിൽ അരങ്ങേറിയിരുന്നു. അതോടൊപ്പം ആളുകൾ ദേവിക്ക് നല്കുവാനായി തങ്ങളുടെ അധ്വാനഫലവും കാർഷിക വിളകളും ഒക്കെയും കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് തെള്ളിയൂർ വൃശ്ചിക വാണിഭമായി മാറുകയായിരുന്നു.
ക്ഷേത്രപരിസരത്തെ ഉണക്കസ്രാവ് വില്പന ക്ഷേത്ര പരിസരങ്ങളിൽ മത്സ്യവില്പനയെന്നത് കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇവിടെ നടക്കുന്ന കാര്യമാണ്. ആളുകൾ തങ്ങളുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ വില്പനയ്ക്കായി കൊണ്ടു വരുന്നത്. അരയ സമുദായത്തിൽപെട്ട ആളുകൾ ഉണക്കസ്രാവിനെയാണ് ഇവിടെ കൊണ്ടുവരുന്നത്. തങ്ങളുടെ അധ്വാന ഫലമായി ഉണക്ക സ്രാവിനെ ദേവിക്ക് സമർപ്പിച്ചിരുന്നതിന്റെ ഭാഗമായാണ് ഇവിടെ സ്രാവ് വില്പന നടത്തുന്നത്. ഉണക്ക സ്രാവിന്റെ വില കിലോയ്ക്ക് 500 രൂപയോളം വരുമെങ്കിലും ഇവിടെ എത്തുന്ന ആളുകൾ ആചാരത്തിന്റെ ഭാഗമായി സ്രാവിനെയും കൊണ്ടാണ് കൊണ്ടുപോകുന്നത്. എത്ര വിലകൊടുത്തും ഉണക്കസ്രാവിനെ വാങ്ങുന്നവരാണ് ഇവിടെ എത്തുന്നവർ. ഇവിടുത്തെ മാത്രം പ്രത്യേകതയാണ് ഈ ഉണക്കസ്രാവ് വില്പന.
നാഴിയിൽ തുടങ്ങി കളിപ്പാട്ടങ്ങൾ വരെ നാഴിയും ഇടങ്ങളിയും പറയും മാത്രമല്ല, മൺ പാത്രങ്ങളും ഓട്ട് പാത്രങ്ങളും ചെമ്പ് പാത്രങ്ങളും ഈറ്റയിലുണ്ടാക്കിയ മുറവും കുട്ടയും പിന്നെ കാർഷികോപകരണങ്ങളും ഒക്കെ ഇവിടെ വില്പനയ്ക്കുണ്ടാവും. കത്തിയും ചിരവയും ഭരണികളും മെതിയടിയും സരസ്വതി പീഠവും കൂടാതെ വെട്ടുകത്തി, അരിവാൾ, തൂമ്പ, മൺവെട്ടി, കോടാലി, തൂമ്പാക്കൈ വരെ ഇവിടെ വില്പനയ്ക്കുണ്ടാവും. ഇഷ്ടപ്പെട്ട സാധനങ്ങൾ വിലപേശി വാങ്ങാം എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇവിടെ ലഭിക്കുമെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. നാഴിയും ഇടങ്ങഴിയും പോലുള്ള അളവ് പാത്രങ്ങ് ആളുകൾ ഇപ്പോൾ ഉപയോഗിക്കാറില്ലെങ്കിലും കാഴ്ച വസ്തു എന്ന നിലയിൽ വാങ്ങി സൂക്ഷിക്കുന്നവരാണ് അധികവും. ജാതിമത വ്യത്യാസമില്ലാതെയാണ് പത്തു ദിവസത്തെ ഈ മേളയിലേക്ക് ആളുകൾ എത്തുന്നത്. ആദ്യ കാലങ്ങളിൽ സാധന കൈമാറ്റ വ്യവസ്ഥയായിരുന്നു ഇവിടെ നിലനിന്നിരുന്നത്.
തെള്ളിയൂർ പച്ചപ്പും ഗ്രാമീണ ഭംഗിയും ഒത്തു ചേർന്ന തനിപത്തനംതിട്ട ഗ്രാമങ്ങളിലൊന്നാണ് തെള്ളിയൂർ. മല്ലപ്പള്ളി താലൂക്കിലെ ഒരു കൊച്ചു ഗ്രാമമായ ഇവിടം പുറംലോകം അറിയുന്നത് തെള്ളിയൂർ വൃശ്ചിക വാണിഭത്തിന്റെ പേരിലാണ്. ക്ഷേത്രങ്ങളും വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. പരവനോലിൽ ഭഗവതി പറമ്പിൽ കുടുംബമാണ് തെള്ളിയൂർ മേളയുടെ പ്രധാന നടത്തിപ്പുകാർ.
എത്തിച്ചേരുവാൻ പുല്ലാട് - ആൽമാവ് കവല - വള്ളിക്കാല വഴി തെളളിയൂർക്കാവിൽ എത്തിച്ചേരാം . വെണ്ണിക്കുളം - വെള്ളാറ വഴിയും ഇവിടേക്ക് എത്താം. തെള്ളിയൂർക്കാവിലെ ആല്ത്തരറ മൈതാനിയിലാണ് മേള നടക്കുന്നത്. തിരുവല്ലയിൽ നിന്നും റാന്നിയിൽ നിന്നും ഇവിടേക്ക് ബസുകൾ ലഭിക്കും. റാന്നിയിൽ നിന്നും ഇവിടേക്ക് 13 കിലോമീറ്റർ ദൂരമുണ്ട്.
പനയന്നാർകാവിലെ കള്ളിയങ്കാട്ട് നീലിയെ തേടിയൊരു യാത്ര
കാടുകണ്ട് കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി പകൽ യാത്ര!
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...
ഫോട്ടോ കടപ്പാട്-Gopan Kumar