ലോക്ഡൗണ്‍ കഴിഞ്ഞിട്ടും യാത്രകളൊന്നും പഴയപടിയിലേക്ക് തിരികെ എത്തിയിട്ടില്ല. രോഗ വ്യാപന ഭീതിയും സുരക്ഷാ മുന്‍കരുതലുകളുമാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണങ്ങള്‍. മാസങ്ങളോളം വീട്ടിലിരുന്നതിന്റെ ക്ഷീണവും നാടു കാണാനിറങ്ങാത്തതിന്റെ സങ്കടവും എല്ലാം ചേര്‍ന്ന് സഞ്ചാരികളൊക്കെ ആകെ ബുദ്ധിമുട്ടിലാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.
ഇങ്ങനെ, സമ്മര്‍ദ്ദത്താല്‍ വലഞ്ഞിരിക്കുന്ന സഞ്ചാരികള്‍ക്കായി വളരെ വ്യത്യസ്തമായ ഒരു ആശയവുമായി വന്നിരിക്കുകയാണ് ഐസ്ലന്ഡ്. ഒറ്റ നോട്ടത്തില്‍ വട്ടന്‍ ആശയമെന്നു തോന്നാമെങ്കിലും സംഗതി വളരെ ഫലപ്രദമാണെന്നാണ അനുഭവസ്ഥര്‍ പറയുന്നത്. കാര്യമെന്താണെന്നല്ലേ? അലറിക്കരയല്‍!
മനസ്സിലുള്ള വിഷമങ്ങളെയും ബുദ്ധിമുട്ടുകളെയും മാറ്റുവാന്‍ അലറിക്കരയുന്നത് ഒരു മികച്ച മാര്‍ഗ്ഗമാണെന്നും ഒരു തെറാപ്പിയുടെ ഫലം ഇതു നല്‍കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. യാത്രകളൊക്കെ മാറ്റി വച്ചിരിക്കുന്ന ഈ അവസരത്തില്‍ മികച്ച ഒരു മാര്‍ഗ്ഗമായാണ് ആളുകള്‍ ഇതിനെ കാണുന്നത്.
അലറിക്കരയാം
ക്യാംപയിനില്‍ പങ്കെടുക്കുവാന്‍ ചെയ്യേണ്ടത് ലളിതമായ കാര്യങ്ങളാണ്. ഉച്ചത്തില്‍ കരയുന്നതിന്റെയോ അലറിക്കരയുന്നതിന്റെയോ വീഡിയോ ഐസ്ലന്ഡ് ടൂറിസം ക്യാംപയിന് ചെയ്യുന്ന പേജില്‍ പോസ്റ്റ് ചെയ്യുക. ശബ്ദം റെക്കോര്‍ഡ് ചെയ്യുകയാണ് വേണ്ടത്. ഐസ്ലന്ഡിലെ തിരഞ്ഞെടുത്ത ഏഴ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരിടത്തായിരിക്കും ശബ്ദം കേള്‍പ്പിക്കുക. ഇവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ വഴി നിങ്ങളുടെ അലറിക്കരയല്‍ കേള്‍പ്പിക്കും. ഇതോടൊപ്പം ഇതിന്റെ ഒരു വീഡിയോയും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. ഇവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത വിധത്തിലായിരിക്കും ഈ ശബ്ദം കേള്‍പ്പിക്കുക.
ഒരു ചെറിയ ചികിത്സയുടെ ഫലം ഈ അലറിക്കരച്ചില്‍ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിങ്ങൾക്ക് മാനസികാരോഗ്യ സഹായം കൂടുകല്‍ ആവശ്യമുണ്ടെങ്കിൽ പ്രൊഫഷണൽ സഹായം തേടേണ്ടത് അത്യാവശ്യമാണ് എന്നും സൈറ്റില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
ഐസ്ലന്ഡ് ടൂറിസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ലെറ്റ് ഇറ്റ് ബീ ക്യാംപയിന് പ്രവര്‍ത്തിക്കുന്നത്.
യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!
വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..