ലഡാക്കും സ്പിതിയും ഒന്നല്ല മിക്കപ്പോഴും ആളുകൾ കരുതുന്നത് ലഡാക്കും സ്പിതിയും ഒരേ പോലെയുളള ഇടങ്ങളാണെന്നാണ്. ലഡാക്ക് സ്പിതിയേക്കാളും കുറച്ചുകൂടി കടുപ്പനുള്ള ഇടമാണെന്നും ലഡാക്കിൽ പോയാൽ പിന്നെ സ്പിതി യാത്ര എളുപ്പമായിരിക്കുമെന്നും ഒക്കെ കരുതുന്നവർ ഒരുപാടുണ്ട്. എന്നാൽ യാഥാർഥ്യം എന്താണെന്നുവെച്ചാൽ തികച്ചും രണ്ടു തരത്തിലുള്ള രണ്ടിടങ്ങളാണ് സ്പിതിയും ലഡാക്കും . രണ്ടിടങ്ങളിലേക്കുമുള്ള യാത്രകൾ ഒരിക്കലും ഒരേ തരത്തിലുള്ള അനുഭവങ്ങളല്ല സഞ്ചാരികൾക്കു നല്കുന്നത്. പലതരത്തിലും വ്യത്യാസങ്ങൾ ഈ രണ്ടു സ്ഥലങ്ങൾക്കുമുണ്ടെങ്കിലും സാമ്യങ്ങളും നമുക്ക് കാണാം. പല ഘടകങ്ങളെ ആശ്രയിച്ചു നോക്കുമ്പോൾ ലഡാക്കിനേക്കാളും ബുദ്ധിമുട്ടേറിയ ഇടമാണ് സ്പിതി.
PC:Carlos Adampol Galindo
റോഡും വഴികളും..പ്രതീക്ഷകൾ ഒന്നും വേണ്ട എത്രയധികം യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഓഫ് റോഡിങ്ങിലെ പുലിയാണെങ്കിലും ആ ധാരണകളെയെല്ലാം കടത്തിവെട്ടുന്ന റോഡ് ആയിരിക്കും ഇവിടെ കാണുവാൻ സാധിക്കുക. ഓരോ വളവും തിരിവും പോലും ഒരു വെല്ലുവിളിയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വണ്ടി ഓടിക്കുമ്പോൾ മുഴുവൻ ശ്രദ്ധയും അതിനു കൊടുത്തില്ലെങ്കിൽ പണിപാളി എന്നുകരുതാം. കാരണം എപ്പോൾ വേണമെങ്കിലും അപകടങ്ങൾ മുന്നറിയിപ്പില്ലാതെ വിരുന്നെത്തുന്ന വഴിയാണിത്. വർഷത്തിൽ മിക്കപ്പോഴും മഞ്ഞുമൂടിക്കിടന്ന് ഓരോ വർഷവും നേരെയാക്കിയെടുക്കുന്ന ഈ വഴി അപകടകാരി തന്നെയാണ്. ഒരു ചെറിയ ശ്രദ്ധക്കുറവു പോലും വലിയ അപകടങ്ങളിലേക്കായിരിക്കും നയിക്കുക.
PC:Carlos Adampol Galindo
മാറിപ്പോകരുത് ലാഹൗലും സ്പിതിയും ലഡാക്കും സ്പിതിയും പോലെതന്നെ ആളുകളെ കുഴപ്പിക്കുന്ന മറ്റൊന്നാണ് ലാഹൗലും സ്പിതിയും. എന്നാൽ യഥാർഥത്തിൽ ഇവ രണ്ടും ഒന്നിനൊന്ന് വ്യത്യസ്തമായ രണ്ട് താഴ്വരകളാണ്. മിക്കപ്പോഴും ലാഹൗലും സ്പിതിയും ഒരുമിച്ച് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയുണ്ടാവുന്നത്. കാസാ, ദാങ്കാർ,ടാബോ, ചന്ദ്രതാൽ എന്നീ സ്ഥലങ്ങൾ ചേരുന്നതാണ് സ്പിതിയെങ്കിൽ കീലോങ്, ജിസ്പാ, ദർച്ചാ, ഉദയ്പൂർ തുടങ്ങിയ ഇടങ്ങളാണ് ലഹൗലിന്റെ ഭാഗമായുള്ളത്.
PC:Rollinghopes
ദൂരം ഒരു പ്രശ്നമാണ്
മിക്കപ്പോഴും നാട്ടിൽ വണ്ടി പറപ്പിക്കുന്നതു പോലെ ഇവിടെയും ചെയ്യാം എന്ന ധാരണയിലാണ് പലപ്പോഴും യാത്ര പ്ലാൻ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഒറ്റ ദിവസം യാത്ര ചെയ്യുവാൻ 200 ഉം 300 ഒക്കെ കിലോമീറ്ററ് വെച്ച് പ്ലാൻ ചെയ്യും. പക്ഷേ, ഇങ്ങനെയൊരു സ്പീഡിൽ ഇവിടെ യാത്ര ചെയ്യാമെന്ന് കരുതുകയേ വേണ്ട. പൊട്ടിപ്പൊളിഞ്ഞ് വണ്ടിയുടെ അടിതട്ടുവാൻ പാകത്തിൽ ഇവിടെ കിടക്കുന്ന റോഡുകൾ ഒരിക്കലും ഒരു ദിവസം 100- 150 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുവാൻ അനുവദിക്കില്ല. ചില വളവുകളും തിരിവുകളുമാവട്ടെ, മണിക്കൂറിൽ പോകുവാന് അനുവദിക്കുക 15-20 കിലോമീറ്റർ വരെ മാത്രമായിരിക്കും.
PC:Madhumita Das
മദ്യപിച്ച് വാഹനമോടിക്കരുത് തണുപ്പല്ലേ യാത്രയല്ലേ തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പലപ്പോഴും യാത്രകളിലെ വെള്ളമടിപ്പാർട്ടികൾക്ക് തുടക്കമാവുക. എന്നാൽ ഒരിക്കലും ഡ്രൈവിങ്ങും വെള്ളമടിയും തമ്മിൽ കൂട്ടിപ്പിടിക്കരുത്. യാത്രകളിൽ ഒരിക്കലും മദ്യപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുത്.
PC:Sumita Roy Dutta
മണാലി ഭാഗത്തുനിന്നും സ്പിതിയിലേക്ക് കയറരുത് സ്പിതിയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിലൊന്ന് മണാലി ഭാഗത്തുനിന്നും സ്പിതിയിലേക്ക് കയറരുത് എന്നതാണ്. സ്പിതി സർക്യൂട്ട് പൂർത്തിയാക്കുവാൻ ഷിംലയിൽ നിന്നും ആരംഭിച്ച് മണാലിയിൽ അവസാനിപ്പിക്കുന്ന രീതിയാക്കുന്നതാണ് നല്ലത്. അക്യൂട്ട് മൗണ്ടെയൻസ് സിക്നെസ്സിന് പെട്ടന്നു പിടികൊടുക്കാതിരിക്കുവാൻ ഈ വഴിക്ക് സാധിക്കും. പക്ഷെ മണാലിയിൽ നിന്നും യാത്ര തുടങ്ങിയാൽ ആദ്യം ദിനം തന്നെ രണ്ടായിരം മീറ്റർ ഉയരത്തിലേക്കാണ് പോകേണ്ടി വരിക. രണ്ടാം ദിവസമാകട്ടെ കാസയിലേക്ക് രണ്ടായിരം മീറ്ററിൽ നിന്നും നാലായിരം മീറ്റർ ഉയരത്തിലെത്തണം. വെറും രണ്ടു ദിവസത്തിനുള്ളിൽ ഉയരത്തിൽ ഇത്രയധികം മാറ്റം സംഭവിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഇതിനു പകരം ഷിംലയിൽ നിന്നും യാത്ര തുടങ്ങുന്നതാണ്.
മണാലിയിൽ നിന്നും ചന്ദ്രതാലിലേക്ക് പോകരുത്
മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ തന്നെയാണ് ഇവിടെയും പറയുവാനുള്ളത്. അതായത് മണാലിയിൽ നിന്നും സ്പിതി വാലിയിലേക്ക് കയറുന്നതിലെ അപകടങ്ങളും ദോഷങ്ങളും തന്നെയാണ് ഇവിടുത്തെയും വില്ലൻ. മിക്കവരും ആദ്യം ചന്ദ്രതാലിൽ പോയി അവിടെ ഒരു രാത്രി കഴിച്ച് പിറ്റേന്ന് കാസയിലേക്ക് യാത്ര തുടരുന്ന രീതിയാണ് പ്ലാൻ ചെയ്യുക. എന്നാൽ അതല്ല ചെയ്യേണ്ടത്. ഒന്നിനോടും ചേരാതെ കിടക്കുന്ന ചന്ദ്രതാൽ കാസയേക്കാളും ഉയരം കൂടിയ ഇടമാണ്. ഇവിടെ വെച്ച് അക്യൂട്ട് മൗണ്ടെയൻസ് സിക്നെസ്സിന് ഇരയായാൽ ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന് ഓർമ്മിക്കുക. രാത്രി മുഴുവൻ ഒന്നും ചെയ്യുവാൻ സാധിക്കാതെ അവിടെ ചിലവഴിക്കേണ്ടി വരും. പകരം ചെയ്യുവാൻ കഴിയുന്ന കാര്യം ആദ്യം കാസയിലെത്തി അവിടെ നിന്നും തിരികെ പോകുന്ന വഴി ചന്ദ്രതാൽ സന്ദർശിച്ച് മടങ്ങുക എന്നതാണ്. ഇത് ആരോഗ്യകരവും സുരക്ഷിതവും ആയിരിക്കുമെന്നു മാത്രമല്ല, എന്തെങ്കിലും സംഭവിച്ചാൽ വൈദ്യസഹായം ലഭിക്കുകയും ചെയ്യും.
PC:Mahendra Pal Singh
അതിബുദ്ധിയും അമിത ആത്മവിശ്വാവും വേണ്ട യാത്രകളിൽ സ്വന്തം സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് ഓരോ യാത്രികന്റെയും കടമയാണ്. മിക്കപ്പോഴും ഇവിടുത്തെ റോഡുകളിലൂടെ അഭ്യാസങ്ങളും സ്റ്റണ്ടുകളും നടത്തുന്ന ഒരുപാട് ആളുകളെ കാണാം. മുന്നിൽ കിടക്കുന്ന ഒരു ചെറിയ കല്ലിൽ ടയർ കയറിയാൽ മാത്രം മതി എല്ലാ കാര്യവും മാറിമറിയുവാൻ. അപകടം പതുങ്ങിയിരിക്കുന്ന വഴികളിലൂടെ സുരക്ഷിതമായി മാത്രം യാത്ര ചെയ്യുവാൻ ശ്രദ്ധിക്കുക. കണ്ണൊന്ന് തെറ്റിയാൽ ചിലപ്പോൾ പോവുക അറ്റം കാണാത്ത കൊക്കയിലേക്കായിരിക്കും.
PC:Gerd Eichmann
യാത്രയിൽ തിരക്കു വേണ്ട ചില ആളുകൾ വലിയ പ്ലാനിങ്ങൊക്കെ നടത്തി വെറും നാലും അഞ്ചും ദിവസം മാത്രമെടുത്തായിരിക്കും സ്പിതി വാലി കാണുവാനിറങ്ങുക. ഇവിടേക്ക് ഒരു യാത്ര ചെയ്യുമ്പോള് കഴിവതും ഒരു സമയ പരിധി വയ്ക്കാതിരിക്കുക. അങ്ങനെ അല്ലെങ്കിൽ കാണാൻ ഉദ്ദേശിച്ച കാഴ്ചകളൊന്നും കാണാതെ ഒരു വലിയ ഓട്ടപ്രദക്ഷിണം നടത്തി യാത്ര തീർക്കേണ്ടി വരും. ഈ നാടിന്റെ സംസ്കാരവും ആചാരങ്ങളും ജീവിത ക്രമങ്ങളും ഒക്കെ പാലിച്ചുകൊണ്ടുള്ള യാത്രയായിരിക്കണം പ്ലാൻ ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ഈ പ്രദേശത്തെ അതിന്റേതായ വിധത്തിൽ കണ്ടും അറിഞ്ഞും യാത്ര ചെയ്തു എന്നു പറയുവാൻ സാധിക്കൂ. സ്പിതി വാലിയെ ശരിക്കും കണ്ടറിഞ്ഞ് ഒരു യാത്ര ചെയ്യുവാൻ 9 ദിവസമെങ്കിലും വേണ്ടി വരും, അതനുസരിച്ചു വേണം ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യുവാൻ.
മണാലി യാത്രയിൽ മലയാളികള് ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ചന്ദ്രതാലിലെ ക്യാംപിങ്ങിന് നിരോധനം...കാരണം ഇങ്ങനെ
കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!
PC:Gerd Eichmann