മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന സംസ്ഥാന പാത 17ല്‍ മറയൂര്‍ എന്ന സ്ഥലത്ത് നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് ചിന്നാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കിലെ മറയൂര്‍ കാന്തല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഈ വന്യ ജീവി സങ്കേതം വ്യാപിച്ച് കിടക്കുന്നത്. കേരളത്തിലെ 12 സംരക്ഷിത വനമേഖലകളില്‍ ഒന്നാണ് ചിന്നാര്‍ വന്യജീവി സങ്കേതം.
സന്ദർശകർ അറിയാൻ
പ്രാദേശിക ജനവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ വനം വകുപ്പാണ് ചിന്നാറിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രകൃതിയേ നശിപ്പിക്കാത്തവിധത്തിലുള്ള ഇക്കോ ടൂറിസമാണ് ഇവിടെ വനം വകുപ്പ് നടത്തിവരുന്നത്.
ട്രെക്കിംഗ്
പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ചിന്നാർ നദിയുടെ തീരത്തുകൂടെ ട്രെക്കിംഗ് നടത്താൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്ന് മലയണ്ണാൻമാരുടെ മരംചാട്ടാമാണ്. തൂവാനം വെള്ളച്ചാട്ടമാണ് മറ്റൊരു പ്രധാന ആകർഷണം. നിരവധി ആളുകൾ ഇവിടെ ക്യാമ്പിംഗും നടത്താറുണ്ട്.
ഇത് കൂടാതെ ചിന്നാറിൽ നിന്ന് ചുള്ളിപ്പെട്ടിയിലേക്കും കൂറ്റാറിലേക്കും ട്രെക്കിംഗ് നടക്കുന്നുണ്ട്. മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന മുനിയറകൾ കാണാനും ചിന്നാറിൽ നിന്ന് ട്രെക്കിംഗ് നടത്തപ്പെടുന്നുണ്ട്.
വാച്ച് ടവർ
ചിന്നാർ വന്യജീവി സങ്കേതത്തിന്റെ പനോരമിക് വ്യൂ കാണാൻ ഇവിടെ ഒരു വാച്ച് ടവറും നിർമ്മിച്ചിട്ടുണ്ട്. ദേശീയ പാത 17ൽ സ്ഥിതി ചെയ്യുന്ന ചിന്നാർ ചെക്ക് പോസ്റ്റിൽ നിന്ന് 20 മിനുറ്റ് നടന്നാൽ വാച്ച് ടവറിൽ എത്താം. വാച്ച് ടവറിൽ കയറി കാഴ്ചകൾ കാണുന്നതിന് 15 രൂപയാണ് ഫീസ്.