എവിടെയാണിത് ? എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികൾക്ക് അധികമൊന്നും അറിയില്ലാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പിറവം പിറമാടം-വെട്ടിമൂട് റൂട്ടിലാണ് ഇതുള്ളത്.
മഴ തുടങ്ങിയാൽ മഴ ചെറുതായി പെയ്യാൻ തുടങ്ങുമ്പോൾ തന്നെ സജീവമാകുന്നതാണ് അരീക്കൽ വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കാത്ത പിറവംകാർ ഉണ്ടാകില്ല എന്നു തന്നെ പറയാം. മാത്രമല്ല, മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സുരക്ഷിതത്വം വളരെ കൂടുതലാണ് ഇവിടെ. മഴയുടെ ശക്തി കൂടുന്തോറും അരീക്കൽ വെള്ളച്ചാട്ടത്തിന്റെ വന്യതയും സൗന്ദര്യവും ഒന്നിനൊന്നായി കൂടുകയാണ് ചെയ്യുന്നത്. മറ്റു സമയങ്ങളിലും ഇവിടെ വെള്ളച്ചാട്ടം ഉണ്ടെങ്കിലും മഴക്കാലത്തിന്റെത്രയും ഭംഗിയിൽ കാണാൻ സാധിക്കില്ല.
70 അടി മുകളിൽ നിന്നും 70 അടിയിലേറെ മുകളിൽ നിന്നും പാറക്കെട്ടുകളിൽ തട്ടിച്ചിതറിയാണ് ഇവിടെ വെള്ളച്ചാട്ടം താഴേക്കെത്തുന്നത്. ഇതിനിടയിൽ മൂന്നു തട്ടുകളിലും ഇത് പതിക്കുന്നുണ്ട്. മൂന്നാമത്തെ തട്ടിന്റെ താഴെയായി നിർമ്മിച്ചിരിക്കുന്ന തടയണയുള്ള ഭാഗമാണ് സഞ്ചാരികൾക്ക് ഇറങ്ങാൻ പാകത്തിനുള്ളത്. ചില സമയങ്ങളിൽ പാറകൾക്ക് വഴുക്കലുണ്ടെങ്കിലും അപകടഭീതിയില്ലാതെ ഇവിടെ ഇറങ്ങാം. മണ്ഡലം മല,നവോലമറ്റം, പിറമാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് വെള്ളം ഇവിടെയെത്തുന്നത്.
മുകളിൽ നിന്നു താഴേക്കും...താഴെ നിന്ന് മുകളിലേക്കും.. കരിങ്കല്ലുകൾ പാകിയൊരുക്കിയിരിക്കുന്ന നടവഴി യാത്രക്കാരെ വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് നയിക്കും. രണ്ടു തരത്തിൽ ഇവിടെ വെള്ളച്ചാട്ടം ആസ്വദിക്കുവാൻ സാധിക്കും. മുകളിൽ നിന്നും താഴേക്ക് ഇറങ്ങിവന്നും താഴെ നിന്നും മുകളിലേക്ക് കയറിയും വെള്ളച്ചാട്ടം പൂർണ്ണമായും ആസ്വദിക്കാം. എങ്ങനെ വെള്ളച്ചാട്ടം കണ്ടാലും അതിൽ ഇറങ്ങി നിന്നും കാണുന്നത്ര ഭംഗി കരയിലെ കാഴ്ചയിൽ നിന്നും ലഭിക്കില്ല എന്നതാണ് സത്യം. ഒരു വശത്ത് ആകാശത്തെ പോലും മറയ്ക്കുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കാടും കാട്ടു മരങ്ങളും ഇവിടുത്തെ വന്യത ഒരല്പം കൂട്ടുന്നുണ്ടെങ്കിലും അതുതന്നെയാണ് ഈ പ്രദേശത്തിന്റെ ഭംഗി എന്നു പറയാം,
PC:Areekkal Falls FB
ആർക്കും വരാം എറണാകുളത്തെയും സമീപ പ്രദേശങ്ങളിലെയും മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് അപകട സാധ്യത ഇവിടെ വളരെ കുറവാണ്. അതുകൊണ്ടു തന്നെ കുടുംബവുമായും കുട്ടികളുമൊത്തും എത്താൻ ഒട്ടും ഭയപ്പെടേണ്ട കാര്യമില്ല. താല്പര്യമുള്ളവർക്ക് നീന്തുവാനും കുളിക്കുവാനമെല്ലാം ഇവിടെ സൗകര്യമുണ്ട്. അവധി ദിവസങ്ങളിൽ പിറവത്തെയും കൂത്താട്ടുകുളത്തെയും വാഴക്കുളത്തെയും ഒക്കെ ആളുകളുടെ പ്രിയപ്പെട്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിൽ ഒന്നാണ്. വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ് എണണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ ആളുകളെത്തും. അവധി ദിവസങ്ങളിൽ താരതമ്യേന തിരക്ക് ഇവിടെ അധികമായിരിക്കും. രണ്ടായിരത്തിലധികം ആളുകൾ എത്തിയ ദിവസം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ എത്തിയാൽ ഒരിക്കൽ ഇവിടെ എത്തി അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി അറിഞ്ഞാൽ പിന്നെ വീണ്ടും വരാതിരിക്കാനാവില്ല. ഒരിക്കൽ ഇവിടെ എത്തുന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിക്കുന്ന ഒരിടമാണിത്. വെള്ളച്ചാട്ടം ഭംഗിയായി കാണുവാൻ വ്യൂ പോയന്റും റോഡിൽ നിന്നും സുരക്ഷിതമായി വെള്ളച്ചാട്ടത്തിനു സമീപമെത്താൻ പടിക്കെട്ടുകളും അതിലെ കൈപ്പിടികളും ഒക്കെയായി ഇവിടെ സുരക്ഷ സംവിധാനങ്ങളുണ്ട്. ഏകദേശം നൂറോളം പടികളിറങ്ങിയാലേ വെള്ളച്ചാട്ടത്തിനടുത്തെത്താൻ കഴിയൂ.
നല്ല നാടൻ ഭക്ഷണം വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് ഇവിടെ നാടൻ ഭക്ഷണവും ആസ്വദിക്കുവാനുള്ള സൗകര്യമുണ്ട്. ഷാപ്പ് അടങ്ങുന്ന സമീപത്തെ റസ്റ്റോറന്റ് വ്യത്യസ്തമായ രുചികളാണ് ഇവിടെ എത്തുന്നവർക്ക് നല്കുന്നത്.
എത്തിച്ചേരാൻ നടക്കാവ്-കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിള്ളി കുരിശ് ബൂസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് അരീക്കൽ വെള്ളച്ചാട്ടമുള്ളത്. പിറവത്തു നിന്നും കിലോമീറ്ററും കൂത്താട്ടുകുളത്തു നിന്നും കിലോമീറ്ററും എറണാകുളത്തു നിന്നും കിലോമീറ്ററും കോട്ടയത്തു നിന്നും കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
മൂവാറ്റു പുഴ ഭാഗത്തു നിന്നും വരുന്നവർക്ക് പാമ്പാക്കുട പാപ്പു കവലയിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്.
വെള്ളച്ചാട്ടത്തിനു സമീപത്തെത്താൻ നൂറോളം പടിക്കെട്ടുകൾ ഇറങ്ങണമെന്നു പറഞ്ഞല്ലോ... അതിനു ബുദ്ധിമുട്ടുള്ളർക്ക് മറ്റൊരു വഴിയുണ്ട്. പാമ്പാക്കുട പിറമാടം റോഡും ,കാക്കൂർ അരീക്കൽ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ 'ബണ്ട് റോഡ് തെരഞ്ഞെടുത്താൽ പടിക്കെട്ടുകൾ ഒഴിവാക്കി നേരിട്ട് വെള്ളച്ചാട്ടത്തിനടുത്തെത്താൻ സാധിക്കും.
വെള്ളച്ചാട്ടം മാത്രമല്ല
അരീക്കൽ വെള്ളച്ചാട്ടാം മാത്രമല്ല ഇവിടെ കാണുവാനുള്ളത്. കുറച്ചു ദൂരം കൂടി യാത്ര ചെയ്യുവാൻ താല്പര്യമുൻണ്ടെങ്കിൽ സമീപത്തെ കുറച്ചു സ്ഥലങ്ങള്‍ കൂടി സന്ദർശിക്കാം. പാഴൂർ പടിപ്പുര, പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം, പിറവം വലിയ പള്ളി, പൈനാപ്പിൾ ഗ്രാമമായ വാഴക്കുളം, കൂത്താട്ടുകുളം തുടങ്ങിയവയാണ് അടുത്തുള്ള മറ്റു സ്ഥലങ്ങൾ.
മീനച്ചിലാർ രൂപം കൊള്ളുന്ന ഈരാറ്റുപേട്ട!