എവിടെയൊരു മലയുണ്ടോ അവിടെ നിങ്ങൾക്കൊരു മുരുകന്‍ ക്ഷേത്രം കാണാം... ഓരോ കോണിലും ഓരോ ക്ഷേത്രങ്ങള്‍ കണ്ടെത്തുവാൻ സാധിക്കുന്ന തമിഴ്നാട്ടിൽ ഈ ചൊല്ല് വളരെ ശരിയാണെന്നു കാണാം... ഓരോ നാടിനും ഓരോ കഥപറയുന്ന മൂന്നും നാലും ക്ഷേത്രങ്ങൾ ഏറ്റവും കുറഞ്ഞതുണ്ട്. ശിവനും ശങ്കരരനും മീനാക്ഷിയും വിനായകരുമെല്ലാം അനുഗ്രഹം ചൊരിഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ. ഓരോ നാടിന്റെ ചരിത്രം രൂപപ്പെട്ടതുപോലും ഈ ക്ഷേത്രങ്ങളിൽ നിന്നാണെന്നു പറയാം.
ഇത്തരത്തിൽ, സമ്പന്നമായ ഭൂതകാലമുള്ള ഒരിടമാണ് വേളിമലൈ കുമാരസ്വാമി ക്ഷേത്രം. ഭൂമിശാസ്ത്രം വെച്ചുനോക്കുമ്പോൾ തമിഴ്നാടിന്‍റെ ഭാഗമാണെങ്കിലും കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെയും തീർത്ഥാടകരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. കന്യാകുമാരി യാത്രയിലെ ഒരു ലക്ഷ്യസ്ഥാനമായി അറിയപ്പെടുന്ന ക്ഷേത്രം ഒരുപാട് ആചാരങ്ങളുടെ.ും വിശ്വാസങ്ങളുടെയും സങ്കേതമാണ്. മലയുടെ മുകളിൽ ഒരുപാട് കഥകളും വിശ്വാസങ്ങളുമായി നിലകൊള്ളുന്ന വേളിമലൈ കുമാരസ്വാമി ക്ഷേത്രത്തെക്കുറിച്ചറിയാം.
വള്ളിയുടെയും മുരുകന്റെയും ദിവ്യ വിവാഹം തമിഴ് മാസമായ പംഗുനിയിൽ വളരെ ആഘോഷത്തോടെ ക്ഷേത്രത്തിൽ കൊണ്ടാടാറുണ്ട്. പംഗുനി മാസത്തിലെ അനുരാധ നക്ഷത്രത്തിലാണ് ഏഴു ദിവസത്തെ ഉത്സവത്തിന് തുടക്കമാകുന്നത്. ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള തിരു കല്യാണ മണ്ഡപത്തിലേക്ക് മുരുകനുമായി പോകുന്ന ഘോഷയാത്ര ഇതിന്റെ ഭാഗമാണ്. ശേഷം ദേവതകളെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. ക്ഷേത്രമണ്ഡപത്തിൽ രാത്രി ഔപചാരികമായ കല്യാണം നടത്തും. മുരുകന്റെയും വള്ളിയുടെയും വിവാഹവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് അനുസൃതമായി കുറവർ (മലയിലെ ആദിവാസികൾ) മുരുകനെതിരെ യുദ്ധം ചെയ്യുന്നതെല്ലാം അന്ന് മനോഹരമായി ഇവിടെ പുനരാവിഷ്കരിക്കാറുണ്ട്.
മുരുകനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും വലിയ രീതിൽ ഇവിടെ ആഘോഷിക്കാറുണ്ട്. സ്കന്ദ ഷഷ്ഠി, വൈകാശി വിശാഖം, തൈപ്പൂസം എന്നിവയും കാർത്തികൈയിലെ അവസാന വെള്ളിയാഴ്ച കുമാരസ്വാമിക്ക് കാവടിയും അർപ്പിക്കുന്നു. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷമാണിത്യ നൂറുകണക്കിന് വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുവാനായി എത്തുന്നത്. ക്ഷേത്രത്തിൽ പ്രസാദമായി അർപ്പിക്കുന്ന കുഴമ്പ് പല രോഗങ്ങൾക്കും മരുന്നാണെന്നാണ് വിശ്വാസം. നവരാത്രി ഉത്സവ വേളയിൽ വേളിമലൈ കുമാരനെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് പത്മനാഭപുരം സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക (ശക്തി ദേവി) എന്നിവരോടൊപ്പം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന ഒരു ചടങ്ങുമുണ്ട്. മലയാളികളും തമിഴ്നാട്ടിൽ നിന്നുള്ളവരും ഒരേ മനസ്സോടെ പങ്കെടുക്കുന്ന ഈ ക്ഷേത്രം ഒരിക്കലെങ്കിലും സന്ദർശിക്കണം.