വിനായക ചതുർത്ഥി വിഗ്രഹ നിമജ്ജന ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 15) മധുര നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണമുണ്ടാകും. പ്രസിദ്ധമായ മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ ദർശനം സെപ്റ്റംബർ 16 വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സെപ്റ്റംബർ 17 രാവിലെയാണ് ചരിത്രപ്രസിദ്ധമായ മഹാ കുംഭാഭിഷേകം നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും ശക്തമായ സുരക്ഷാ സന്നാഹങ്ങളും പ്രതീക്ഷിക്കുന്നതിനാൽ യാത്രാ വഴികളും പാർക്കിംഗും താമസസൗകര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് നന്നായിരിക്കും.
പ്രധാന ചടങ്ങുകൾ നടക്കുന്നതിനാൽ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്. സെപ്റ്റംബർ 16 രാവിലെ പരിവാര ദേവതകളുടെ കുംഭാഭിഷേകവും, 17-ന് പുലർച്ചെ പ്രധാന ചടങ്ങും നടക്കും. ലക്ഷക്കണക്കിന് ഭക്തരെ പ്രതീക്ഷിക്കുന്നതിനാൽ തിരക്ക് ഒഴിവാക്കാൻ സെപ്റ്റംബർ 16, 17 തീയതികളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ യാത്ര തിരിക്കും മുൻപ് സ്ഥാപനങ്ങളുടെ പ്രവൃത്തിസമയവും മറ്റും പരിശോധിച്ച് ഉറപ്പുവരുത്തുക.

മധുര മീനാക്ഷി കുംഭാഭിഷേകം: ഗതാഗത നിയന്ത്രണങ്ങളും വിഗ്രഹ നിമജ്ജനവും
നിമജ്ജന ഘോഷയാത്രകൾ കാരണം ഇന്ന് മധുര നഗരത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ ഗതാഗതം തികച്ചും മന്ദഗതിയിലാകും. ചിത്തിര, മാസി തെരുവുകൾ, പെരിയാർ ബസ് സ്റ്റാൻഡ്, റെയിൽവേ ജംഗ്ഷൻ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുക. മധുര നഗരമധ്യത്തിലൂടെ യാത്ര ചെയ്യേണ്ടവർ കൂടുതൽ സമയം കയ്യിൽ കരുതുകയോ നഗരത്തിന് പുറത്തുകൂടിയുള്ള ബൈപാസ് റോഡുകൾ തിരഞ്ഞെടുക്കുകയോ ചെയ്യുക.
മധുര മീനാക്ഷി കുംഭാഭിഷേകം: റോഡ് അടച്ചിടൽ, പാർക്കിംഗ് വിവരങ്ങൾ
സെപ്റ്റംബർ 16 രാത്രി 10 മണി മുതൽ 17-ന് ചടങ്ങുകൾ അവസാനിക്കുന്നത് വരെ ചിത്തിര, ആവണി മൂല, മാസി തെരുവുകളിൽ വാഹനങ്ങൾക്ക് പൂർണ്ണ നിരോധനമായിരിക്കും. ഈ വഴികളിൽ പാർക്കിംഗും അനുവദിക്കില്ല. ഭക്തർ നഗരത്തിന് പുറത്തുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ ഉപയോഗിക്കുകയും കാൽനടയാത്രക്കാർക്കായി തിരിച്ചിട്ടുള്ള വഴികളിലൂടെ സഞ്ചരിക്കുകയും വേണം. ഔട്ടർ റിംഗ് റോഡ് വഴി വന്ന്, അനുമതിയുള്ള സ്റ്റാൻഡുകളിൽ നിന്ന് ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നതാണ് സൗകര്യപ്രദം.
താമസസൗകര്യം തെരഞ്ഞെടുക്കുമ്പോൾ മീനാക്ഷി ക്ഷേത്രം-പെരിയാർ പരിസരങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്. സംയോജിത ബസ് ടെർമിനലും റിംഗ് റോഡ് സൗകര്യവുമുള്ള മാട്ടുത്താവണി മേഖലയിൽ റൂമുകൾ കണ്ടെത്തുന്നത് എളുപ്പത്തിൽ വരാനും പോകാനും സഹായിക്കും. ട്രെയിൻ മാർഗ്ഗമെത്തുന്നവർക്ക് ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള മധുര ജംഗ്ഷന് സമീപം താമസിക്കാവുന്നതാണ്.
സെപ്റ്റംബർ 17-ന് കുംഭാഭിഷേകത്തിന് ശേഷമുള്ള ആദ്യ ദർശനത്തിനായി വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ നേരത്തെ എത്താനും കുറഞ്ഞ സാധനങ്ങൾ മാത്രം കരുതാനും പോലീസ് നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കുക. ട്രാഫിക് ഡൈവേർഷൻ മാപ്പുകളും പാർക്കിംഗ് കേന്ദ്രങ്ങളും സംബന്ധിച്ച പോലീസ് അറിയിപ്പുകൾ ശ്രദ്ധിക്കുക. ബാരിക്കേഡ് കെട്ടിയ വഴികളിൽ വാഹനങ്ങൾ നിർത്തരുത്. നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ റിംഗ് റോഡുകളും അനുമതിയുള്ള ഓട്ടോ സർവീസുകളും പ്രയോജനപ്പെടുത്തി ഈ പുണ്യനിമിഷത്തിന് സാക്ഷിയാകൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications


